Thursday, June 3, 2010

കലാലയ കവാടങ്ങള്‍ തുറക്കുമ്പോള്‍....

ലക്ഷക്കണക്കിന്‌ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ തേടി വിദ്യാലയങ്ങളിലേക്ക്‌.. അതോടൊപ്പം അവധിയുടെ ആലസ്യവും പരീക്ഷാഫലങ്ങളുടെ ടെന്‍ഷനും നീങ്ങി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ അറിവിന്റെ പുതിയ വഴികള്‍ തേടി വിദ്യാലയങ്ങളിലേക്ക്‌ എത്തുകയായി. വിദ്യാലയ വര്‍ഷാരംഭം ആഷോഷമാണ്‌. രണ്ട്‌ മാസം അകന്നിരുന്ന കൂട്ടുകാരെ വീണ്ടും കാണുന്നതിന്റെ... അവധിക്കാലങ്ങളിലെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന്റെ... പുതിയ വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ നെഞ്ച്‌ വിരിച്ച്‌ കൂട്ടുകാരുടെ മുന്നില്‍ ഗമ പറയുന്നതിന്റെ... കമ്യൂണിക്കേഷന്‍ രംഗത്ത്‌ വന്‍വിപ്ലവം സംഭവിച്ചിരിക്കുന്ന ഇക്കാലത്ത്‌ ഇതിന്റെയെല്ലാം പ്രസക്തിയെയും ആത്മാവിനെയും കുറിച്ച്‌ പുനര്‍വിചിന്തനവും ആകാവുന്നതാണ്‌.

വിപണിയില്‍ ഉത്സവമാണ്‌ പുതിയ ബാഗ്‌, കുട, ചെരുപ്പ്‌, വസ്‌ത്രം എന്തിന്‌ പെന്‍സിലും, ചെരുപ്പും, നവാഗതകര്‍ക്ക്‌ ആശംസകള്‍ നടത്താന്‍ ബാനര്‍ നിര്‍മ്മിക്കുന്നവര്‍ക്ക്‌ വരെ.... മാതാപിതാക്കള്‍ക്ക്‌ നെഞ്ചിടിപ്പാണ്‌ ഇത്രയും കാലം ഊണിലും ഉറക്കിലും തങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളെ കുറച്ച്‌ നേരമെങ്കിലും പിരിഞ്ഞിരിക്കുന്നതിന്റെ, അവര്‍ക്ക്‌ വേണ്ട സാധന സാമഗ്രികള്‍ ഒരുക്കുന്നതിന്റെ... വിലക്കയറ്റവും സാമ്പത്തികമാന്യവും ബാധിച്ചിരിക്കുന്ന നമ്മുടെ ലോകത്ത്‌ നെഞ്ചിടിപ്പിലില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിലുപരി നിയന്ത്രണമില്ലാതെ തോന്ന്യാസത്തില്‍ പായുന്ന വാഹനങ്ങളെക്കുറിച്ച്‌. ഇതുമൂലം പൊലിഞ്ഞ കുരുന്നു ജീവിതങ്ങളെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഭീതിവന്നില്ലെങ്കിലേ അത്ഭുതമുള്ളു. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ പെടാപ്പാട്‌ പെടുന്നവര്‍ക്ക്‌ വിദ്യാഭ്യാസമെന്നത്‌ ഒരു ബാധ്യതയായിത്തീരുന്ന കാഴ്‌ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌.

വിദ്യഭ്യാസം ഇന്ന്‌ മാര്‍ക്കറ്റില്‍ വിലപേശി വാങ്ങാവുന്ന ഒന്നായിരിക്കുന്നു. അതിന്റെ നിലവാരത്തെക്കുറി്‌ച്ച്‌ പോലും ആശങ്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ ആദര്‍ശവും ആശയവും കുട്ടികള്‍ക്കിടയില്‍ വളര്‍ത്താന്‍ കഴിയുന്ന പ്രധാന ആയുധങ്ങളില്‍ ഒന്നായി ഇന്‌ വിദ്യഭ്യാസം മാറിയിരിക്കുന്നു. മാറ്റിയിരിക്കുന്നുവെന്ന്‌ പറയുന്നതായിരിക്കും ശരി. വിദ്യഭ്യാസത്തില്‍ ധാര്‍മികത നഷ്ടമായിരിക്കുന്നു പണാധിപത്യവും അധാര്‍മികതയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.

മറക്കാതിരിക്കണം; നാം ആഘോഷത്തോടെ വിദ്യാലങ്ങളിലേക്ക്‌ പോകുമ്പോഴും; അതിന്‌ കഴിയാതെ പ്രയാസപ്പെട്ട്‌ കഴിയുന്നവരെ, സഹപാഠികള്‍ പുതിയ പാഠപുസ്‌തകവും, പുത്തനുടുപ്പുമൊക്കെയായി വിദ്യാലയങ്ങളിലേക്ക്‌ പോകുമ്പോള്‍ അവരോടൊപ്പം പുത്തനുടുപ്പുകള്‍ക്കും, പാഠപുസ്‌തകങ്ങള്‍ക്ക്‌ വാങ്ങാന്‍ വകയില്ലാതെ ബുദ്ധിമുട്ടുന്നവരെയും, വിദ്യാലത്തിന്റെ കവാടങ്ങള്‍ സ്വപ്‌നം കാണാന്‍ പോലും വകയില്ലാതെ തെരുവുകളില്‍ ജീവിക്കുന്ന ബാല്യങ്ങളെയും അങ്ങനെ വിദ്യഭ്യാസവും അന്നവും ഒരു മരീചികയായവരെയും.....

സഹായിക്കാം; വസ്‌ത്രങ്ങളിലും ഭക്ഷണങ്ങളിലും ആര്‍ഭാടങ്ങളിലും ധൂര്‍ത്ത്‌ കാണിക്കാതെ, അധികമുള്ളതില്‍ ഒന്ന്‌ തന്റെ സഹപാഠിക്ക്‌ നീക്കിവെച്ച്‌. പൊങ്ങച്ചം കാണിക്കാന്‍ കൂടുതല്‍ വിലയുടെ സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന്‌ മാറി. അങ്ങനെ തന്റെ കുട്ടിയുടെ പഠനത്തിന്റെ ചിലവില്‍ ധൂര്‍ത്ത്‌ കുറച്ച്‌ തന്റെ കുട്ടിയുടെ പഠനത്തില്‍ പിശുക്കുകാട്ടാതെ തന്നെ മറ്റുള്ളവന്‌ പഠിക്കാന്‍ സഹായിക്കാന്‍ നമുക്ക്‌ കഴിയും. സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പണത്തിന്റെ പൊങ്ങച്ചം കാട്ടി മറ്റുള്ളവരുടെ മനസ്സിനെ മുറിവേല്‍പ്പിക്കാതിരിക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെയാകും നമുക്ക്‌ ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം.

ശ്രമിക്കാം; അക്രമരാഹിത്യത്തിന്റെ, ശാന്തിയുടെ, സമാധാനത്തിന്റെ ഒരു കലാലയ അന്തരീക്ഷത്തിനായി. റാഗിങ്ങിലൂടെ തന്റെ സഹപാഠിയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതിരിക്കാന്‍, മൊബൈലിലൂടെ തന്റെ സഹോദരിമാരുടെ മാനത്തിന്‌ വില പറയാതിരിക്കാന്‍, വാഹനങ്ങള്‍ കാലനായി വരാതിരിക്കാന്‍....

പ്രാര്‍ത്ഥിക്കാം; നല്ലൊരു കലാലയ അന്തരീക്ഷത്തിനായി, സന്തോഷത്തോടെ കലാലയങ്ങളിലേക്ക്‌ പോകുന്ന നമ്മുടെ മക്കള്‍ സന്തോഷത്തോടെ ഭവനങ്ങളിലേക്ക്‌ തിരിച്ച്‌ വരാന്‍, കമ്പോള സംസ്‌കാരത്തിന്റെ ഇരകളാകാതിരിക്കാന്‍, ആധുനിക സംസ്‌കാരത്തിന്റെ അധാര്‍മികതയില്‍ നിന്ന്‌ അതിജീവിച്ച്‌ ധാര്‍മ്മിക മൂല്യങ്ങളെ മുറുകെപ്പിടിക്കാന്‍.

വേണമോ നമുക്ക്‌ ഈയൊരു സേവനം?

ഇന്ത്യ നമുക്ക്‌ അഭിമാനമാണ്‌, ആത്മാവാണ്‌, അനിര്‍വജനീയമാണ്‌ നമുക്ക്‌ നമ്മുടെ ഇന്ത്യ. മറ്റുള്ളവര്‍ ഇന്ത്യയെ പറ്റിപറയുമ്പോള്‍ പ്രതികരിക്കാന്‍ സാഹചര്യമില്ലെങ്കിലും നാം നമസ്സാപ്രതികരിക്കും. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ അതൊരു യുദ്ധമായി മാധ്യമങ്ങള്‍ വാഴ്‌ത്തും. ഇപ്പോഴും കാണികളെ കിട്ടണമെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മത്സരം വേണമെന്ന അവസ്ഥ തന്നെയാണെന്നുള്ള യാഥാര്‍ത്ഥ്യം പരസ്യമാണ്‌. എന്നാല്‍ എയര്‍ ഇന്ത്യയോ? ഇന്ത്യക്കാര്‍ക്ക്‌ ഒരു പേടിസ്വപ്‌നമാണ്‌. വിശിഷ്യാ കേരളീയര്‍ക്ക്‌. മംഗലാപുരം ദുരന്തത്തോടെ ആ പേടി അതിന്റെ ഉഛിയിലെത്തിരിക്കുന്നു എന്നേയുള്ളൂ.

''എയര്‍ ഇന്ത്യയെക്കാളും സേഫ്‌ മറ്റൊരു എയര്‍ ലൈനാണ്‌'' എന്ന്‌ എം.പിയോട്‌ അദ്ദേഹത്തിന്റെ സുഹൃത്ത്‌ പറയുകയും അദ്ദേഹം വിമാനപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ടതുമൊക്കെ നാം പത്രദ്വാരാ വായിച്ചത്‌ മറന്നിരിക്കാനിടയില്ല. എന്നും യാത്രക്കാരുടെ ക്ഷമപരീക്ഷിക്കുന്ന ഒരു വിമാന സര്‍വ്വീസാണ്‌ ഇത്‌ എന്ന്‌ പറയാതിരിക്കാന്‍ വയ്യ. മറ്റു വിമാന കമ്പനികള്‍ 99 ശതമാനം കൃത്യനിഷ്‌ഠത അവകാശപ്പെടുമ്പോള്‍ എന്തേ എയര്‍ ഇന്ത്യക്കുമാത്രം 99 ശതമാനം കൃത്യനിഷ്‌ഠയില്ലായ്‌മ.

എന്നേ സംഭവിക്കേണ്ട ദുരന്തം... എന്നാണ്‌ മംഗലാപുരം ദുരന്തത്തെപറ്റി ആളുകള്‍ പറയുന്നത്‌. അത്‌ അത്‌ ശരിയാണ്‌ പക്ഷെ അത്‌ മംഗലാപുരം എയര്‍പോര്‍ട്ടിനെ പറ്റി ആകുമ്പോള്‍ എത്രത്തോളം ശരിയാണ്‌ എന്ന്‌ രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന്‌ മുമ്പേ റണ്‍വേയില്‍ നേര്‍ക്കുന്നേര്‍ വരികയും ഒരേ സമയം രണ്ടു വിമാനങ്ങള്‍ക്ക്‌ സിഗ്നല്‍ നല്‍കുകയും, ആകാശത്ത്‌ ജീവനക്കാര്‍ മെയ്‌കരുത്ത്‌ പരീക്ഷിക്കുക എന്നിത്യാദി സാഹസം എയര്‍ ഇന്ത്യ മാത്രമേ ചെയ്‌തിരിക്കാന്‍ ഇടയുള്ളൂ. എന്നാല്‍ അന്നെല്ലാം ദുരന്തം വഴിമാറി പോയത്‌ യാത്രക്കാരുടെ ആയുസ്സിന്റെ ബലം കൊണ്ടും ദൈവത്തിന്റെ അപാര കഴിവുകൊണ്ടും മാത്രമായിരുന്നു. അതെല്ലാം പതിവുപോലെ വെറും അന്വേഷണത്തില്‍ ഒതുക്കുക മാത്രമായിരുന്നു എയര്‍ ഇന്ത്യ ചെയ്‌തത്‌. അതിന്റെ വിലയായിരിക്കാം ഇപ്പോള്‍ മംഗലാപുരത്ത്‌ കൊടുക്കേണ്ടിവന്നത്‌. എന്തായാലും സംഭവിക്കാനുള്ളത്‌ സംഭവിച്ചു. അത്‌ വിധിക്ക്‌ മാത്രം വിടാതെ മനുഷ്യത്വപരമായ പാകപിഴവുകള്‍ ഉണ്ടെങ്കില്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും അത്‌ കൂടുതല്‍ കുറ്റമറ്റതാക്കാനും നമുക്ക്‌ നമ്മുടെ രാജ്യത്തിന്റെ എയര്‍ ഇന്ത്യയുടെ അധികാരികള്‍ കഴിയേണ്ടതുണ്ട്‌.

നാം എല്ലാം പ്രതീക്ഷിച്ചത്‌ അതായിരുന്നു. സാധാരണ ഒരു ദുരന്തം നടന്നാല്‍ കൂടുതല്‍ സുരക്ഷാ വിവരങ്ങള്‍ നല്‍കി ജനങ്ങളിലെ യാത്രക്കാരിലെ ഭീതി അകറ്റാന്‍ ശ്രമങ്ങള്‍ നടക്കാറുണ്ട്‌. കൂടുതല്‍ സുരക്ഷക്ക്‌ നടപടികള്‍ എടുത്തിലെങ്കില്‍ കൂടി. എന്നാല്‍ നമ്മുടെ സ്വന്തം വിമാനകമ്പനി ചെയ്‌തതോ അന്നു തന്നെ ആ ദുരന്തത്തിന്റെ ഭീതി മാറും മുമ്പ്‌ ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെ പതിനഞ്ചു മണിക്കൂറുകളോളം ബുദ്ധിമുട്ടിച്ച്‌ അതിന്റെ ഹുങ്ക്‌ കാണിക്കുകയായിരുന്നു എയര്‍ ഇന്ത്യ. തങ്ങളുടെ പതിവു ശൈലിയില്‍ യാതൊരു മാറ്റവും വരുത്താന്‍ തയ്യാറല്ലാ എന്നുള്ള ശക്തമായ സന്ദേശമായിരുന്നു എയര്‍ ഇന്ത്യ നല്‍കിയത്‌.

സാങ്കേതിക തകരാറുകള്‍ മുഖേന വിമാനം വൈകുന്നത്‌ സ്വാഭാവികമാണെങ്കിലും ശരിയായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക്‌ നല്‍കാന്‍ കൂടി എയര്‍ ഇന്ത്യ തയ്യാറായില്ല എന്നിടത്താണ്‌ കാര്യത്തിന്റെ ഗൗരവം കിടക്കുന്നത്‌. അതും പോരാഞ്ഞിട്ട്‌ അവരുടെ വക സമരവും ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ യാത്രക്ക്‌ തയ്യാറായി നില്‍ക്കുന്നവരുടെ നെഞ്ചത്ത്‌ ചവിട്ടുന്നത്‌ തുല്യമായിരുന്നു ഇത്‌. ഇപ്പോഴും യാതൊരു ഉളുപ്പുമില്ലാതെ രണ്ട്‌ ദിവസവും മുന്നു ദിവസവും വൈകിയാണ്‌ നമ്മുടെ സര്‍വ്വീസ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

എയര്‍ ഇന്ത്യക്ക്‌ ജനങ്ങളോട്‌ കോടികളുടെ നഷ്ടത്തിന്റെ കണക്കേ പറയാനുള്ളൂ എന്നും എപ്പോഴും. ലാഭം എന്നു പറയുന്നത്‌ കേട്ടുകേള്‍വില്ലാത്ത സംഭവമാണ്‌ എയര്‍ ഇന്ത്യക്ക്‌. മറ്റു എയര്‍ലൈന്‍സിനെക്കാളും നിരക്കും കൂട്ടിയാണ്‌ സീസണില്‍ ഓടുന്നത്‌ എന്ന വസ്‌തുത കൂടി ഓര്‍ക്കുക. എയര്‍ഇന്ത്യയുടെ പ്രസ്‌താവന കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പൊതുജനം കരുതുക ഇത്രത്തോളം ജനങ്ങളെ സേവിക്കുന്ന മറ്റൊരു കമ്പനിയും ലോകത്തില്ല എന്നായിരിക്കും എന്നാലോ ഇത്രത്തോളം ബുദ്ധിമുട്ടിക്കുന്ന കമ്പനി മറ്റൊന്നില്ല എന്നതാണ്‌ വസ്‌തുത. ടിക്കറ്റ്‌ നിരക്ക്‌ കുറച്ച്‌ ലാഭകരവും കൃത്യനിഷ്‌ഠയുമായ സര്‍വ്വിസ്‌ നടത്താന്‍ എത്രയോ കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ്‌ എയര്‍ ഇന്ത്യയുടെ ഈ മുതല കണ്ണീര്‍. എയര്‍ ഇന്ത്യക്ക്‌ സര്‍വ്വീസ്‌ നഷ്ടത്തിലായിരിക്കാം എന്നാല്‍ എന്തുകൊണ്ട്‌ അനേകം കമ്പനികള്‍ ഇന്ത്യയിലേക്ക്‌ സര്‍വ്വീസ്‌ നടത്താന്‍ തയ്യാറാരിക്കുമ്പോള്‍ അനുമതി നല്‍കാതെ കുത്തക നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്‌.

ഇതെല്ലാമായിരിക്കുമ്പോഴും ഇപ്പോഴും പ്രവാസികള്‍ പ്രതീക്ഷയോടെ തന്നെയാണ്‌ തങ്ങളുടെ സ്വന്തം വിമാന കമ്പനിയെ കാണുന്നത്‌. അതൊന്ന്‌ ലാഭത്തിലായി കാണാന്‍ കൊതിക്കുന്ന പതിനായിരിക്കണക്കിന്‌ പ്രവാസികളുണ്ട്‌. കുടുംബത്തിന്റെ പ്രാരാബ്ധവും പുരോഗതിയും ചുമലിലേറ്റി പ്രാരാബ്ദത്തിന്റെ ഭാണ്ഡവുമയി പ്രവാസ ജീവിതത്തിന്റെ കെണിയില്‍ അകപ്പെട്ടുപോയ പാവങ്ങള്‍ ഒരായിരം ജനതയുടെ ആശയും പ്രതീക്ഷയുമാണ്‌ നമ്മുടെ സ്വന്തം വിമാന കമ്പനി ഇനിയും ജനങ്ങളുടെ ക്ഷമപരീക്ഷിക്കാതിരിക്കുക. അല്ലെങ്കില്‍ ഇന്ത്യയിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ തയ്യാറായിരിക്കുന്ന എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കുക. മത്സരിക്കാം നമുക്കും മറ്റു വിമാനകമ്പനികളോടും. ഉയര്‍ന്ന സര്‍വ്വീസും കൂറഞ്ഞ നിരക്കുമായി ജനമനസ്സുകളില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിക്കാം ജനപ്രതിനിധികള്‍പോലും അവഗണിക്കുന്ന ഒരു കമ്പനിയായി മാറാതിരിക്കാന്‍ ശ്രമിക്കാം. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാം. നേടാം സുരക്ഷിത യാത്രാ സൗകര്യം. ഇതെല്ലാം യാഥാര്‍ത്ഥ്യമാകുമെന്ന്‌ നമുക്ക്‌ പ്രാര്‍ത്തിക്കാം.

അടിച്ചമര്‍ത്തേണ്ടതോ നക്‌സലിസം?

`നിങ്ങള്‍ക്കു എന്നെ നക്‌സല്‍ എന്നോ നിങ്ങള്‍ക്കു ഇഷ്ടമുള്ളതെന്തും വിളിക്കാം.....ഞാന്‍ തോക്കെടുത്തത്‌ എന്റെ 3 കിലോ റേഷന്‍ കിട്ടാനാണ്‌` ഷോമ ചൌധരിയുടെ ഒരു ലേഖനത്തില്‍ ബീഹാറിലെ ഒരു നക്‌സലൈറ്റിനെ കുറിച്ച്‌ പറയുന്നത്‌ ഇങ്ങിനെയാണ്‌. ലോകത്ത്‌ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നത്‌ വാക്കുകളില്‍ ഒന്നാണ്‌ തീവ്രവാദം. ഇന്ത്യയില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും പരിഹരിക്കാന്‍ കഴിയാത്തതും ശ്രമിക്കാത്തത്‌ എന്ന്‌ പറയുന്നതാവും ശരി മാവോയിസവും നക്‌സലിസവും.

ലോകത്ത്‌ ഏത്‌ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനം ഭരണകൂടത്തിന്റെ അവഗണന തന്നെയാണ്‌. ശ്രീലങ്കയില്‍ എല്‍.ടി.ടിയുടെ വളര്‍ച്ച ഭരണകൂട ഭീകരതയുടെ പരിണിതിയാണ്‌. മൂസ്‌ ലിം തീവ്രവാദം വളര്‍ത്തുന്നതിന്‌ വഴിമരുന്നിട്ടത്‌ അമേരിക്കന്‍ ലോകഭീകരതയാണ്‌. ഭരണകൂടം ജനപക്ഷ ഭരണത്തില്‍ നിന്ന്‌ മാറി കോര്‍പ്പറേറ്റ്‌ ചായ്‌ വിലേക്ക്‌ നീങ്ങിത്തുടങ്ങുമ്പോഴാണ്‌ ഭരണകൂടത്തിനെതിരായ വികാരം ജനങ്ങളില്‍ നട്ടുവളര്‍ത്താന്‍ സാധിക്കുന്നത്‌. ഇത്തരത്തില്‍ ഒരു സംഗതിയാണ്‌ നക്‌സലിസവും.

വികസനം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ സംഭവിക്കേണ്ടത്‌ ഗ്രാമങ്ങളില്‍ നിന്നാണ്‌. ഗ്രാമങ്ങളിലാണ്‌ ഇന്ത്യയുടെ ആത്മാവ്‌ എന്ന്‌ ഗാന്ധിജിക്ക്‌ തോന്നിയതും അതുകൊണ്ടാണ്‌. ആ ആത്മാവിനെ കാണാന്‍ കഴിയാതെവന്നതാണ്‌ നമ്മുടെ ഭരണകൂടത്തിന്‌ പറ്റിയ അബദ്ധം.

നക്‌സല്‍ ആക്രമണങ്ങളാല്‍ കുപ്രസിദ്ധി നേടിയ ദന്തേവാഡ ജില്ല മറ്റു പല രീതിയില്‍ക്കൂടിയും അറിയപ്പെടുന്നുണ്ട്‌. മാവോയിസ്‌റ്റുകള്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല, സാക്ഷരതയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ല, ഇരുമ്പ്‌, ടിന്‍, മേത്തരം ബോക്‌സൈറ്റ്‌, സിലിക്ക തുടങ്ങിയ ധാതു സമ്പത്തുക്കളാല്‍ അനുഗ്രഹീതമായ ജില്ല. ഒരു പക്ഷേ ഇതുതന്നെയാകും ഈ ജില്ലയുടെ ശാപവും ഇതില്‍ കണ്ണുവെച്ച കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ ജനസംഖ്യയില്‍ 66 ശതമാനം ആദിവാസികളെ ഗോത്ര സമൂഹങ്ങളെയും അവഗണിച്ചാണ്‌ ഇവിടെ സര്‍ക്കാര്‍ പിന്തുണയോടെ കുടിയേറിയിരിക്കുന്നത്‌. ഒരു റിക്ഷപോലും ഇല്ലാത്ത ജില്ലയാണത്രെ ദന്തേവാഡ, ആശുപത്രിയോ വിദ്യാലയ സ്ഥാപനങ്ങളോ എന്തിന്‌ വികസനത്തിന്റെ കാറ്റ്‌ പോലും വീശാത്ത ഒരു പ്രദേശം എന്ന്‌ വേണമെങ്കില്‍ പറയാം.

നമ്മുടെ ഇന്ത്യ നമ്മുക്ക്‌ സ്വന്തമായിട്ട്‌ 64 വര്‍ഷങ്ങള്‍ കഴിഞ്ഞു. 'ഇന്ത്യ തിളങ്ങുന്നു' മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ നാം കരുതി ശരിക്കും ഇന്ത്യ തിളങ്ങുകയാണെന്ന്‌. കോര്‍പ്പറേറ്റ്‌ ഭീമന്മാരുടെ തിങ്ങക്കത്തില്‍ ദന്തേവാഡപോലുള്ള പ്രദേശങ്ങളിലെ ജീവിതങ്ങളില്‍ കരിനിഴല്‍ വീഴുകയായിരുന്നില്ലേ? എന്ന്‌ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആറുവയസു കഴിയുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കന്നുകാലി കൂട്ടങ്ങളെ നയിച്ച്‌ പകല്‍ മുഴുവന്‍ അലയുന്നുണ്ട്‌. പോഷകാഹാര കുറവും അസുഖങ്ങളും മൂലം ജനങ്ങള്‍ മരിച്ചൊടുങ്ങുന്നുണ്ട്‌. പതിനാലു വയസിനുള്ളില്‍ പുതു തലമുറയെ ജനിപ്പിക്കുന്നുണ്ട്‌. ഒരിക്കലും വോട്ടു ചെയ്യാതെ, ഒരിക്കലും ഇന്ത്യാ മഹാരാജ്യത്തെ കുറിച്ച്‌ അറിവില്ലാതെ, ഒരിക്കലും ക്രിക്കറ്റും സിനിമകളും കാണാതെ, വൈദ്യുതിയും വിദ്യാലയങ്ങളും എന്തെന്നറിയാതെ ജീവിക്കുന്നുണ്ട്‌, മരിക്കുന്നുണ്ട്‌. ഇതായിരുന്നു തിളങ്ങുന്ന ഇന്ത്യയിലെ ദന്തേവാഡയില്‍ നിന്നുള്ള ചിത്രം.

ഏത്‌്‌ തരത്തിലുള്ള അക്രമമായാലും ഒരിക്കലും ന്യായീകരിക്കാവതല്ല. അത്‌ മുളയിലേ നുള്ളിക്കളയേണ്ടതു തന്നെയാണ്‌ എന്നാണ്‌ അസുഖത്തെ ചികിത്സിക്കേണ്ടത്‌ രോഗമറിഞ്ഞു കൊണ്ടാവണം എന്ന്‌ മാത്രം അല്ലാതെ രോഗ കാരണത്തെ ചികിത്സിച്ചത്‌ കൊണ്ട്‌ അസുഖം മാറികൊള്ളണമെന്നില്ല. അതിന്‌ മകുടോദാഹരണമാണ്‌ കോര്‍പറേറ്റുകളുടെ ചിലവില്‍ - സര്‍ക്കാര്‍ സ്‌പോണ്‍സേഡ്‌' സല്‍വാജൂഢ്‌' എന്ന്‌ നക്‌സല്‍ വിരുദ്ധ മുന്നണി രൂപീകരിച്ച്‌ ആയുധവും പരിശീലനവും നല്‍കി നക്‌സലുകളെ തകര്‍ക്കാര്‍ ഇറങ്ങിയിട്ട്‌ നക്‌സലിസം 22 മടങ്ങ്‌ ശക്തരായി തിരിച്ചുവരാന്‍ കഴിഞ്ഞുള്ളൂവെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. സല്‍വാജൂഢും പുറമെ നിന്നെത്തിയ അര്‍ദ്ധസൈനിക വിഭാഗവും ആദിവാസി കുടിലുകളില്‍ കയറിയിറങ്ങിയപ്പോഴാണ്‌ അതേവരെ സജീവമല്ലാതിരുന്ന നക്‌സലിസം വീണ്ടും സജീവമാകുന്നത്‌. സര്‍ക്കാര്‍ സ്‌പോണ്‍സേഡ്‌ പരിശീലനം നേടിയവരില്‍ പലരും സര്‍ക്കാരിനെതിരായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ദന്തേവാഡയിലെ ഗ്രാമവാസികളുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു തെണ്ടുപത്ത എന്ന ബീഡി പെറുക്കി വില്‍ക്കുന്നത്‌. നൂറു കെട്ടുകളടങ്ങിയ ഒരു തെണ്ടുപത്ത്‌ നക്‌സല്‍ ആവിര്‍ഭാവത്തിന്‌ മുമ്പ്‌ ഇടനിലക്കാര്‍ നല്‍കിയിരുന്നത്‌ രണ്ട്‌ രൂപ മുതല്‍ പത്ത്‌ രൂപ വരെയാണ്‌ ഇപ്പോഴത്‌ നൂറ്‌ രൂപ മുതല്‍ നൂറ്റി ഇരുപത്‌ രൂപവരെയായി ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ ദന്തേവാഡയിലെ നക്‌സലുകള്‍ ശക്തമല്ലാത്ത മേഖലകളില്‍ ഇത്‌ അറുപത്‌ രൂപമാത്രമാണെന്നറിയുമ്പോള്‍ കാര്യങ്ങളുടെ ഗൗരവം ഏറെക്കുറെ മനസ്സിലാകും. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വികസനത്തിന്റെ ശുദ്ധവായു ശ്വസിക്കുന്ന നമുക്ക്‌ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. എന്നാണ്‌ ഈ യാഥാര്‍ത്ഥ്യങ്ങള്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യനേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്‌ നക്‌സല്‍ ഭീക്ഷണി എന്ന്‌ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോള്‍ കാര്യത്തിന്റെ ഗൗരവം നമുക്ക്‌ മനസ്സിലാകൂ. കാശ്‌മീരില്‍ മരിച്ച്‌ വീഴുന്നവരെക്കാന്‍ ജീവിതങ്ങള്‍ ഇവിടെ നക്‌സല്‍ ആക്രമത്തില്‍ മരിക്കുന്നുവെന്ന്‌ കണക്കുകള്‍ പറയുമ്പോള്‍ ഗൗരവം ഒന്നുകൂടി നമുക്ക്‌ മനസ്സിലാകും. വിദേശ ആയുധങ്ങള്‍പോലും സ്വായത്തമാക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു എന്ന കേള്‍ക്കുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം ഒന്നുകൂടി വലുതാവുന്നു. മാവോയിസ്‌റ്റ്‌ ഭീക്ഷണി നേരിടുന്ന മേഖലകളിലെ സാമൂഹിക - സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക, വീട്‌, ഭക്ഷണം, വിദ്യഭ്യാസം, ആരോഗ്യം, വസ്‌ത്രം തുടങ്ങി പ്രാഥമിക പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തിപരിഹാരം അവിടത്തെ ജനങ്ങളുടെ കൂടെ വിശ്വാസത നേടിയെടുത്ത്‌ അവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുക, ഇവയൊക്കെ ആത്മാര്‍ത്ഥമായി ജനപക്ഷത്ത്‌ നിന്ന്‌്‌ ചെയ്യാന്‍ സാധിച്ചാല്‍ മാവോവാദികള്‍ക്ക്‌്‌ ജനപിന്തുണ നഷ്ടപ്പെടും. ഏതൊരു പ്രസ്‌താനത്തിന്റെ ജീവവായു ജനപിന്തുണയാണ്‌ അത്‌ നഷ്ടപ്പെട്ടാല്‍ പിന്നെ ജനപക്ഷത്ത്‌ തുടരാന്‍ കഴിയാതെ വരികയും ചെയ്യും.

''അടിച്ചമര്‍ത്തും, എന്ത്‌ വിലകൊടുത്തും'' എന്ന നിലപാടില്‍ നിന്ന്‌ ഭരണകൂടം മാറി സാമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ നേടി ഒരു ശാശ്വത പരിഹാരത്തിന്‌ ശ്രമിക്കണം. മനുഷ്യസ്‌നേഹികളും കോര്‍പറേറ്റുകള്‍ക്ക്‌ തല പണയം വെക്കാത്തവരും കണ്ടെത്തിയ സത്യങ്ങളിലൂടെ കണ്ണോടിച്ച്‌ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താന്‍ ഭരണകൂടത്തിന്‌ കഴിയണം.