Tuesday, March 23, 2010

ഐ.പി.എല്‍ നമുക്ക്‌ തരുന്നത്‌.


നമ്മുടെ കൊച്ചു കേരളത്തിനും കിട്ടി ഒരു ഐ.പി.എല്‍. ടീം. അര്‍ദ്ധ പട്ടിണിക്കാരും മുഴു പട്ടിണിക്കാരും ഒരുനേരത്തെ അന്നത്തിനും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്നതിന്‌ വേണ്ടി പെടാപ്പാട്‌ പെടുന്നവരുമായ കേരള ജനതക്ക്‌ ആത്യാവശ്യം ഒരു ഐ.പി.എല്‍ ടീം ആയിരുന്നുവോ എന്ന്‌ തോന്നിപ്പോകുന്ന രീതിയിലാണ്‌ മാധ്യമാങ്ങള്‍ എല്ലാം ഇതിനെ ആഘോഷിച്ച്‌. ശരിക്കും നമുക്ക്‌ വേണ്ടത്‌ ഒരു ഐ.പി.എല്‍ ടീമോ അതോ അടിസ്ഥാന സൗകര്യ വികസനമോ...?
ഐ.പി.എല്‍ ശരിക്കും ഒരു ചൂതാട്ടം മാത്രമാണ്‌. കായിക വിനോദം എന്നതിനേക്കാളും. 2008 ല്‍ മൊത്തം ടീമുകള്‍ക്കായി മുടക്കിയത്‌ 2840 കോടി രൂപയായിരുന്നുവെങ്കില്‍ 2010 ല്‍ രണ്ട്‌ ടീമുകള്‍ക്കായി മുടക്കിയത്‌ 3235 കോടി രൂപയാണ്‌. ഇതില്‍ നിന്ന്‌ ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഊഹമൂലധന/ചൂതാട്ട സാമ്രാജ്യം എത്രവികസിച്ചുവെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തിലെ ക്രിക്കറ്റിനെ വികസിപ്പിക്കാനോ.... കായിക വിനോദ മേഖലകളില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കാനോ വേണ്ടിയല്ല ഈ ടീം എന്ന്‌ എല്ലാവര്‍ക്കും അറിയാവുന്നതേയുള്ളൂ. പണമെറിഞ്ഞ്‌ പണം കൊയ്യുന്ന ഒരു മേളയാണ്‌ ഇന്ന്‌ ഐ.പി.എല്‍. അതില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തി. സാധാരണക്കാരന്‌ ഇതില്‍ നിന്ന്‌ കിട്ടുന്നത്‌ അവന്റെ കിടപ്പാടങ്ങളില്‍ നിന്ന്‌ അവനെ ആട്ടിയോടിക്കലും നഗരവും നഗരജീവിതവും അപ്രാപ്യമാവലുമായിരിക്കും. നഗരവികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും യാതൊരു വിലയും നല്‍കാതെ സര്‍ക്കാര്‍ ഐ.പി.എല്ലിന്‌ യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യമൊരുക്കുമെന്ന്‌ പോലും പറഞ്ഞു പോയി.
ഈ വിഷയത്തില്‍ നമുക്ക്‌ ഒരു ചര്‍ച്ചയാവാം. എന്തായിരിക്കും നമുക്ക്‌ ഈ കൊച്ചുകേരളത്തിന്‌ ഐ.പി.എല്‍ ടീം കൊണ്ടുണ്ടാവുന്ന നേട്ടവും കോട്ടവും.

ഇതും ദുബായ്‌.....

ഖുര്‍ഫുക്കാനും, ലോഞ്ചും, ഇന്ത്യന്‍ രൂപയും, മരുഭൂമിയിലെ കഷ്ടപ്പാടും എന്നും ദുബായുടെ കഥപറയുമ്പോള്‍ പറയാന്‍ മറക്കാത്ത വാക്കുകളാണ്‌. ജീവിത മരുപ്പച്ച തേടി മരുഭൂമിയൂടെ കാതങ്ങള്‍ നടന്നകലുമ്പോള്‍ കിട്ടുന്ന കച്ചിതുരുമ്പായി പിടിച്ചുകയറി ജീവിതത്തിന്റെ ഉന്നതിയിലും അത്യുന്നതിയിലും എത്തിയവരുടെ കഥകളും നാം വിസ്‌മരിക്കാറില്ല. എന്നാല്‍ ദുബായിലേക്കുള്ള യാത്രയില്‍ ജീവിതം നഷ്ടപ്പെട്ട എത്രയോ ആളുകളുടെ അവരാരും ഇന്നോളം ആരുടെയും ചര്‍ച്ചാ വിഷയമായിട്ടുമില്ല.

ആദ്യം നാട്ടില്‍ ഗള്‍ഫ്‌ എന്നാല്‍ അബുദാബിയായിരുന്നു പ്രകൃതിയുടെ വിക്രിതിയോ ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ മുന്നേറ്റമോ പണത്തിന്റെ ഹുങ്കോ ഗള്‍ഫ്‌ എന്നത്‌ അബുദാബിക്ക്‌ പകരം ദുബായ്‌ ആയി മാറി. ഒരു സമയത്ത്‌ ദുബായ്‌ എന്നാല്‍ മറ്റൊന്നും പകരം വെക്കാനില്ലാത്ത ഒന്നായി മാറിയിരുന്നു.

ഇന്ന്‌ പരിമളം പരത്തുന്ന അത്തറിനും പ്രകാശം പരത്തുന്ന ടോര്‍ച്ചുകളും മൊബൈലിനും ലാപ്‌ടോപിനും വഴിമാറി. പണം ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്ക്‌ മുമ്പില്‍ തലകുന്നിച്ച പോലെ. ഗള്‍ഫ്‌കാരന്റെ പേഴ്‌സില്‍ സിഗററ്റുകള്‍ക്ക്‌ പകരം ക്രെഡിറ്റുകാര്‍ഡുകളാണ്‌ തലയുയര്‍ത്തി നില്‍ക്കുന്നത്‌. ലോഞ്ചിലും ജീവന്‍ പണയം വെച്ചും ഗള്‍ഫിലെത്തിയിരുന്നത്‌ കുടുംബ പ്രാരാംബ്‌്‌ധങ്ങള്‍ക്കൊണ്ടായിരുന്നുവെങ്കില്‍ ഇന്ന്‌ ഗള്‍ഫിലെത്തിയതിന്‌ ശേഷമായിരിക്കും അവന്‌ ബാധ്യതകള്‍ കൂടുന്നത്‌. മോഹിപ്പിക്കുന്ന കാഴ്‌ചകളും, പരസ്യങ്ങളും വിപണതന്ത്രങ്ങളും പണം ചിലവഴിക്കുന്നതിനുള്ള മാര്‍ഗം സുഗമാക്കുമ്പോള്‍ പണവുമായി പിന്നില്‍ നടക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ മുമ്പില്‍ പാവം ഗള്‍ഫുകാരന്‍ കുടുങ്ങി ജീവിതം ഇവിടെ ഹോമിക്കപ്പെടുകയാണ്‌.

രാവിലെ പകലാക്കി ജീവിതം കെട്ടിപ്പെടുക്കാന്‍ അല്ലെങ്കില്‍ റെക്കോര്‍ഡുകള്‍ കെട്ടിപ്പെടുക്കാന്‍ ദുബായിലെ യന്ത്രങ്ങള്‍ കുതിച്ച്‌ കൊണ്ടിരുന്നപ്പോള്‍ ഒരിക്കലെങ്കിലും മൂക്കത്ത്‌ വിരല്‍വെച്ച്‌ അത്ഭുതത്തോടെ നോക്കാതിരുന്നിട്ടുണ്ടാകില്ല. ദുബായിലെ വളര്‍ച്ചയെപ്പറ്റി അത്ഭുതത്തോടെ രണ്ട്‌ വാക്ക്‌ പറയാതിരുന്നിട്ടുണ്ടാകില്ല. മനുഷ്യന്‌ അസാധ്യമെന്ന്‌ തോന്നുന്നത്‌ എല്ലാം സാധ്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു ദുബായ്‌. യന്ത്രങ്ങളും അതിലേറെ മനുഷ്യരും അവരുടെ അവസാനതുള്ളി വിയര്‍പ്പ്‌ വരെ യാതൊരു വിശ്രമവുമില്ലാതെ ചിലവഴിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇന്ന്‌ ദൈവം അവര്‍ക്ക്‌ വിശ്രമം അനുവദിച്ചിരിക്കുന്നു സാമ്പത്തിക മാന്ദ്യം എന്ന ഓമനപ്പേരില്‍. ഇന്ന്‌ ദുബായില്‍ പണം നഷ്ടപ്പെട്ടവന്റെ കിതപ്പും തിരിച്ചുപിടിക്കാനുള്ളവന്റെ കിതപ്പും ഇനിയെന്ത്‌ എന്നുള്ള നിശ്വാസവും മാത്രമേ കാണാന്‍ കഴിയൂ. എന്നാലും നമ്മുടെ ദുരഭിമാനത്തിന്‌ ഒരു കുറവും വന്നിട്ടുമില്ല. മുമ്പ്‌ ദുബായിയുടെ വളര്‍ച്ചയില്‍ അത്ഭുതം കൂറിയവര്‍ ഇന്ന്‌ അതിന്റെ തളര്‍ച്ചയിലും അത്ഭുതം കൂറുകയാണ്‌. ദൈവത്തിന്റെ വിക്രിതകള്‍ അല്ലാതെന്ത്‌ പറയാന്‍......