Wednesday, December 30, 2009

പാവം പ്രതിയും ഭീകരന്‍പ്രതിയും

ഓപറേഷന്‍ മഅ്ദനി-3 / വിജു വി. നായര്‍

ആഗസ്റ്റ് 23ന് കളമശേãരി കേസ് പ്രതികളായ ശരീഫ്, താജുദ്ദീന്‍, നാസര്‍ എന്നിവര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി 164ാം വകുപ്പുപ്രകാരം സൂഫിയക്കെതിരെ മൊഴികൊടുത്തു. ഇവിടാണ് ക്യാച്ച്. ഒരു പ്രേരണയുമില്ലാതെ സ്വമേധയാ കോടതിയോട് നടത്തേണ്ട സത്യപ്രസ്താവനയാണ് 164ാം വകുപ്പുപ്രകാരമുള്ള മൊഴി. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തുകഴിയുന്നവരാണ് മേല്‍പറഞ്ഞവര്‍. സംഭവം നടന്ന് കൊല്ലം അഞ്ചായിട്ടും അങ്ങനെയൊരു പ്രസ്താവം കൊടുക്കാന്‍ തുനിയാതിരുന്ന അവര്‍ ഒരു സുപ്രഭാതത്തില്‍ ഒരേസമയം സ്വമേധയാ ചെന്ന് ഒരേതരം മൊഴികൊടുത്തു എന്നാണ് അന്വേഷണസംഘം നമ്മളോട് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നത്. ഇനി ഈ മൊഴി കൊടുത്ത കഥാപാത്രങ്ങളെ പരിചയപ്പെടാം.
ഒന്നാംപ്രതി ശരീഫ് 164 സ്റ്റേറ്റ്മെന്റ് കൊടുത്തയുടനെ അയാളെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കി. ഇയാളാണ് ബസ് കത്തിച്ചവരെ സ്വന്തം ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. മാത്രമല്ല, കത്തിക്കാനുപയോഗിച്ച പന്തം, പെട്രോള്‍ ബാക്കി ഇത്യാദിക്കൊപ്പം ബൈക്കും കസ്റ്റഡിയിലെടുത്തിരുന്നു. അതെല്ലാം അഞ്ചുകൊല്ലത്തിനുശേഷം ഒരൊറ്റ സ്റ്റേറ്റ്മെന്റിന്റെ പേരില്‍ മടക്കിക്കൊടുത്തിരിക്കുകയാണ്. കോടതിമുമ്പാകെ ഒന്നാം പ്രതിയെന്ന് പറഞ്ഞവതരിപ്പിച്ച ആളെയും കേസിന് ഉപോദ്ബലകമായ തെളിവുകളെയും ഒറ്റയടിക്ക് തള്ളിക്കളയുക എന്നതിനര്‍ഥം തന്നെ ഈ തെളിവുകള്‍ കള്ളമായിരുന്നു എന്നല്ലേ? കുറേക്കൂടി ബലമുള്ള ഒന്നാംപ്രതിയെ കിട്ടിയപ്പോള്‍ പഴയ ഒന്നാംപ്രതി മാത്രമല്ല കേസിന്റെ തെളിവുകളും ഒഴിവാക്കപ്പെടുന്ന ഊളത്തരത്തെ കോടതിപോലും ചോദ്യംചെയ്യുന്നില്ലെന്നതാണ് വിചിത്രം. തടിയന്റവിട നസീറിനെ ഒന്നാംപ്രതിയാക്കിയതുതന്നെ കളമശേãരി കേസിന് ഭീകരഛായ പകരാനാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നസീറിനെ പ്രതിയാക്കിയപ്പോഴും ഇതൊരു തീവ്രവാദക്കേസ് അല്ലെന്ന് പറഞ്ഞ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഇപ്പോള്‍ പ്ലേറ്റുമാറ്റിയിരിക്കുന്നു എന്നതാണ് അടുത്ത തകിടംമറിയല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് അതിന്റെ സാക്ഷ്യം.

164 കൊടുത്ത അടുത്തയാളെ പരിചയപ്പെടാം^താജുദ്ദീന്‍. സൂഫിയക്കെതിരെ കേസെടുത്തതിന്റെ പ്രധാന രേഖയായി പറയുന്നത് താജുദ്ദീന്റെ 164 സ്റ്റേറ്റ്മെന്റാണ്. 'നസീര്‍ പറയുന്നപോലെ ചെയ്യൂ, കേസുവന്നാല്‍ ഞാന്‍ നോക്കിക്കോളാം' എന്ന് താജുദ്ദീനോട് സൂഫിയ ഫോണില്‍ പറഞ്ഞു എന്നാണ് ആ സ്റ്റേറ്റ്മെന്റ്. കളമശേãരി കേസില്‍ വളരെ നേരത്തെ ജാമ്യത്തിലിറങ്ങിയ ആളാണിത്. ജനതാദള്‍^എസ് ആലുവ മണ്ഡലം പ്രസിഡന്റും ജനതാദള്‍ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെയുള്ള ഘട്ടത്തില്‍ അയാള്‍ ഇങ്ങനെയൊരു മൊഴികൊടുത്തിട്ടില്ല. ദള്‍ ഇടതുമുന്നണിയോട് തെറ്റിപ്പിരിഞ്ഞ ശേഷമാണ് പ്രതിക്ക് പൊടുന്നനെ ഇങ്ങനൊരു ബോധോദയമുണ്ടായിരിക്കുന്നത്. കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് ഈ മാറ്റമെന്ന്താജുദ്ദീന്‍ പറയുകയുണ്ടായി. പൊലീസിന്റെ അടുത്ത നടപടി രസകരമായിരുന്നു^ താജുദ്ദീനെ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയാക്കി അങ്ങോട്ടയച്ചു.

സത്യത്തില്‍ ഇതുതന്നെയായിരുന്നു സൂഫിയ മഅ്ദനിക്കായി കരുതിവെച്ചിരുന്ന കെണിയും. തടിയന്റവിട നസീര്‍ പിടിയിലായതോടെ ഓപറേഷന്‍ മഅ്ദനിയുടെ രണ്ടാംഘട്ടം (പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷമുള്ള ഭാഗം) നസീറിനെയും സൂഫിയയെയും കളമശേãരി കേസില്‍ ബന്ധപ്പെടുത്തുക എന്ന തന്ത്രത്തിന്റെ പ്രയോഗമായി. ഇരുവരെയും ഈ കേസില്‍പെടുത്തുന്ന 164 സ്റ്റേറ്റ്മെന്റുകള്‍ ഒറ്റയടിക്ക് തയാറാവുന്നു. ഒരു ചിന്നപ്രശ്നം മാത്രം^ഒന്നാംപ്രതിയെന്ന് പറഞ്ഞ് അഞ്ചുകൊല്ലമായി ചിത്രീകരിച്ചിരുന്ന ശരീഫിനെ ഒഴിവാക്കി നസീറിനെ ആ സ്ഥാനത്തു തിരുകാന്‍ പറ്റിയ പുതിയ മൊഴികള്‍ക്കായി ഒരാളെ വേണം. നസീര്‍ കണ്ണൂര്‍ക്കാരനായതുകൊണ്ട് ഈ ആളും ആ പ്രദേശത്തുനിന്നായാല്‍ ആധികാരികതയുണ്ടാവും. അങ്ങനെ ഒരു സുപ്രഭാതത്തില്‍ നവാസ് എന്ന 'കൊടുംഭീകരന്‍' അവതരിപ്പിക്കപ്പെടുന്നു.

നസീറിന്റെ അടുത്തയാള്‍, കോടിയുടെ ഹവാലാ ഓപറേറ്റര്‍, സര്‍വോപരി ഭീകരന്‍... ഇങ്ങനെയാണ് കണ്ണൂരില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന നവാസിനെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നത്. കോയമ്പത്തൂര്‍ സ്ഫോടനത്തിനുവേണ്ടി ലക്ഷക്കണക്കിന് രൂപ എത്തിച്ച ഓപറേറ്ററും ഈ 26കാരനാണത്രെ. കോയമ്പത്തൂര്‍ സ്ഫോടനം നടന്നത് 1998ല്‍. ഇക്കൊല്ലം നവാസിന് 26 വയസ്സായെന്ന് രേഖപ്പെടുത്തുന്നത് മനോജ് എബ്രഹാമിന്റെ പൊലീസ്. അപ്പോള്‍ കോയമ്പത്തൂര്‍ സ്ഫോടനത്തിന് ലക്ഷങ്ങള്‍ എത്തിച്ചത് 15 വയസ്സുകാരനായ ഓട്ടോ ഡ്രൈവര്‍! നവാസിന്റെ ക്ലോസപ്പ് ഒപ്പാന്‍ ഓടിനടന്ന ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും വളരെ ലളിതമായ ഈ ഊളത്തരം ചോദ്യംചെയ്തില്ല. അങ്ങനെ ചോദിക്കില്ലെന്ന് പൊലീസിനും ഏറക്കുറെ ഉറപ്പുണ്ട്^ കേസ് തീവ്രവാദമല്ലേ, ഒരു കുഞ്ഞും വാ തുറക്കില്ല. രസമതല്ല, കശ്മീരി കേസിനോട് ബന്ധപ്പെട്ട് നസീറുമായി പുലബന്ധമെങ്കിലുമുള്ള മുഴുവനാളെയും വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍പ്രദേശത്ത് ഈ സ്ക്വാഡിന്റെ നിരന്തര പരതല്‍ നടക്കുമ്പോഴൊക്കെ നസീറിന്റെ ഏറ്റവുമടുത്ത കൈയാള്‍ നഗരത്തില്‍ ഓട്ടോ ഓടിച്ചുനടക്കുകയായിരുന്നെന്നും കളമശേãരി കേസന്വേഷണ സംഘം കൊച്ചിയില്‍നിന്ന് ചെന്നാണയാളെ പൊക്കിയതെന്നും കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലേ കളമശേãരി കേസന്വേഷകരുടെ അതിവൈദഗ്ധ്യവും അതിനു പിന്നിലെ കൃത്യനിര്‍വഹണ തല്‍പരതയും കൂടുതല്‍ അടുത്തറിയൂ. ഏതായാലും ആന്റി ടെററിസ്റ്റ് സ്ക്വാഡിനെക്കൂടി വെട്ടിച്ച് നവാസിനെ അകത്താക്കിയ കളമശേãരി സംഘം അയാളുടെ 'മൊഴി' ഉടനടി പ്രസിദ്ധപ്പെടുത്തുന്നു^ 'നസീറാണ് ബസ് കത്തിക്കല്‍ കേസിലെ മുഖ്യ പ്രതി എന്ന് നവാസ് വെളിപ്പെടുത്തി'. പിറ്റേദിവസം തന്നെ നവാസുമായി ബംഗളൂരുവിലേക്ക് നസീറിനെ ചോദ്യംചെയ്യാന്‍. എ.ടി.എസല്ല, കളമശേãരി കേസന്വേഷണസംഘമാണ് ഇങ്ങനെ ചാടിപ്പുറപ്പെടുന്നതെന്ന് ശ്രദ്ധിക്കണം. തിരികെ വന്ന താമസം, അവര്‍ പ്രഖ്യാപിക്കുന്നു സൂഫിയക്കെതിരെ നസീര്‍ മൊഴി നല്‍കിയെന്ന്. മാധ്യമങ്ങള്‍ മുഖേന വമ്പിച്ച പ്രചാരണവും കൊടുക്കുന്നു. സ്വാഭാവികമായും സൂഫിയ ബസ് കത്തിക്കല്‍ കേസിലെ പ്രതിയാണെന്ന വിചാരഗതി നാട്ടില്‍ പ്രചരിക്കും. എന്നാല്‍, തിരക്കഥയുടെ ഉദ്ദേശ്യം അതിലൊക്കെ വിപുലമായിരുന്നു.

ഒന്ന്, കളമശേãരി കേസിനെ തീവ്രവാദ കേസാക്കി മാറ്റണം. അതിന് ഇപ്പറഞ്ഞ നസീര്‍ബന്ധം അനിവാര്യം. രണ്ട്, തീവ്രവാദകേസിലെ ഉന്നതരുമായി ബന്ധപ്പെടുത്തിയാല്‍ സൂഫിയ മഅ്ദനിയെ ഈ കേസിനപ്പുറത്തേക്കും വിപുലപ്പെടുത്താം. കേരളത്തിന് പുറത്തുള്ള അന്വേഷണസംഘങ്ങള്‍ക്ക് കൈമാറാം. പണ്ട് മഅ്ദനിയെ കൈകാര്യംചെയ്ത അതേ റൂട്ടില്‍.

നവാസ്, നസീര്‍റൂട്ടിലൂടെ ആദ്യകാര്യം സാധിച്ചശേഷം രണ്ടാമത്തെ ലക്ഷ്യം നേടുന്നതിനുള്ള തന്ത്രവും ഭംഗിയായിത്തന്നെ ആസൂത്രണം ചെയ്തിരുന്നു. സൂഫിയക്കെതിരെ നസീര്‍ മൊഴിനല്‍കിയെന്ന പ്രചാരണത്തിന് പിന്നാലെ കോഴിക്കോട്ട് മഅ്ദനി കഴിയുന്ന ആശുപത്രിയിലായിരുന്ന സൂഫിയയോട് എറണാകുളം നോര്‍ത്ത് വനിതാ സ്റ്റേഷനിലെത്താന്‍ എസ്.ഐയുടെ നോട്ടീസ് ചെല്ലുന്നു. കളമശേãരി കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരോ സംസ്ഥാന ആഭ്യന്തരവകുപ്പോ ഒന്നുമറിയാതെ ഒരു താഴേത്തല എസ്.ഐ ഈ നോട്ടീസയക്കുന്നതെങ്ങനെ എന്ന അന്വേഷണത്തില്‍ തിരക്കഥയിലെ ഒരു പ്രമുഖനെ വ്യക്തമായി^സിറ്റി കമീഷണര്‍ മനോജ് എബ്രഹാം. ഡിസംബര്‍ എട്ടിനാണ് നോട്ടീസ്. പത്തിന് ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എറണാകുളം സ്റ്റേഷനിലെത്താനാണ് നിര്‍ദേശം. ഈ ദിവസങ്ങള്‍ നിര്‍ണായകമാണ്. തടിയന്റവിട നസീറുമായി മറ്റന്വേഷണങ്ങള്‍ക്കായി ബംഗളൂരു പൊലീസ് കൊച്ചിയില്‍ തങ്ങിയിരുന്ന അതേ ദിവസങ്ങള്‍. സൂഫിയ എത്തിയാല്‍ അറസ്റ്റ്ചെയ്ത് ആ സംഘത്തിനു കൈമാറാം. ഭര്‍ത്താവിന് പണ്ടുവച്ച അതേ കെണി. ചില കാര്യങ്ങള്‍ ചോദിക്കാന്‍ എന്നു മാത്രമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. പ്രതിയാണെന്നൊന്നും വിദൂരസൂചനപോലുമില്ല. ഇതൊരു കെണിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പിന്നീട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖ^സൂഫിയയെ എട്ടാം തീയതിതന്നെ പ്രതിയാക്കിക്കഴിഞ്ഞിരുന്നു.
ഗൂഢാലോചനയുടെ പൊലീസ് വശം വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങള്‍ കൂടി വ്യക്തമാക്കിയാലേ ചിത്രം പൂര്‍ണമാവൂ.
അതേക്കുറിച്ചു നാളെ.
Madhyamam daily

No comments:

Post a Comment