Saturday, November 14, 2009

പ്രമേഹം എത്രതരം

ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മഹാരോഗങ്ങളിലൊന്നാണ് പ്രമേഹം. ലോകത്ത് ഇന്ന് ഏറ്റവുമധികം പരീക്ഷണനിരീക്ഷണങ്ങള്‍ നടക്കുന്ന ചികിത്സാമേഖലകളിലൊന്ന് പ്രമേഹത്തിന്‍േറതാണെന്നു പറയാം. അനുദിനമെന്നോണം പുതിയ മരുന്നുകളും രോഗത്തെക്കുറിച്ചുള്ള പുതിയ പുതിയ കാഴ്ചപ്പാടുകളും വന്നുകൊണ്ടിരിക്കുന്നു ഇപ്പോള്‍.

ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്നു പറയാം. പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയബറ്റിസ് എന്നും രണ്ടുതരത്തില്‍ പറയാറുണ്ട്.

പ്രൈമറി: പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ നേരിട്ടു പ്രമേഹം വരുന്ന സ്ഥിതിയാണ് പ്രൈമറി ഡയബറ്റിസ്.

സെക്കന്ററി: മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ ചികിത്സാവേളയിലോ ഒക്കെയുണ്ടാകുന്ന പ്രമേഹമാണ് സെക്കന്ററി. ഇത് പൊതുവെ കുറവാണ്.

ഇക്കൂട്ടത്തില്‍ പൊതുവെ നാം പരിഗണിക്കുന്നതും വളരെ വ്യാപകമായി കണ്ടുവരുന്നതും പ്രൈമറി ഡയബറ്റിസ് അഥവാ പ്രാഥമിക പ്രമേഹമാണ്. ഇതുതന്നെ രണ്ടു തരത്തിലുണ്ട്. ചികിത്സയ്ക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ വേണ്ടിവരുന്ന ടൈപ്പ് 1 പ്രമേഹവും ഇന്‍സുലിന്‍ കുത്തിവെപ്പില്ലാതെ തന്നെ ചികിത്സകളിലൂടെ നിയന്ത്രിച്ചുനിര്‍ത്താവുന്ന ടൈപ്പ് 2 പ്രമേഹവും.

ടൈപ്പ് 1 പ്രമേഹം
പൊതുവില്‍ കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതലായി കാണുന്നത്. 35-40 വയസ്സിനു മുകളിലുള്ളവരില്‍ ടൈപ്പ് 1 പ്രമേഹം കാണുന്നത് അത്യപൂര്‍വമാണ്. ആകെയുള്ള പ്രമേഹരോഗികളില്‍ നാലഞ്ചു ശതമാനം പേരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. കുട്ടികളില്‍ വളരെ കൂടുതലായി കാണുന്ന രോഗമായതുകൊണ്ട് ഇതിനെ ജുവനെയില്‍ ഡയബറ്റിസ് എന്നും പറയാറുണ്ട്.

മുമ്പ് ഇന്‍സുലിന്‍ ആശ്രിതപ്രമേഹം എന്നു വിളിച്ചിരുന്നത് ഈ രോഗത്തെയാണ്. ഇന്‍സുലിന്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് ഈ വിഭാഗത്തില്‍പ്പെട്ട രോഗികളെല്ലാവരുംതന്നെ വളരെ നേരത്തെ മരിച്ചുപോകുമായിരുന്നു. എന്നാല്‍ ഇന്ന് ഈ വിഭാഗക്കാര്‍ക്ക്
ഇന്‍സുലിന്‍ ചികിത്സയിലൂടെ രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് സാധാരണപോലെ ജീവിക്കാന്‍ കഴിയുന്നുണ്ട്. എങ്കിലും ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകളിലേക്ക് എത്തിച്ചേരാനുള്ള സാധ്യത വളരെക്കൂടുതലാണ്.

പൊതുവില്‍, മെലിഞ്ഞ ശരീരവും അമിത ദാഹം, അമിതമായ മൂത്രം തുടങ്ങിയ അസ്വസ്ഥതകളും ഇവരില്‍ കാണാറുണ്ട്. ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന സങ്കീര്‍ണാവസ്ഥ ഇക്കൂട്ടരില്‍ എളുപ്പം വന്നുപെടാറുണ്ട്. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ശരീരഭാഗമായ പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന്റെ കാരണം എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ ബീറ്റാകോശങ്ങള്‍ നശിക്കുന്നത് എന്നതിന് തൃപ്തികരമായ ഒരുത്തരം ഇനിയും കണ്ടെത്തേണ്ടതുണ്ട്.

ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ 'അബദ്ധ'ത്തില്‍ ചില കോശങ്ങളെ നശിപ്പിച്ചു കളയുന്ന പ്രത്യേക രോഗാവസ്ഥയായ ഓട്ടോ ഇമ്യൂണ്‍ ഡിസീസ് ആണിതെന്ന് കരുതുന്നു. ചില അജ്ഞാത വൈറസുകളുടെ ആക്രമണമാണ് ടൈപ്പ് 1 പ്രമേഹത്തിനു കാരണം എന്നു കരുതുന്നവരുമുണ്ട്. ഏതവസ്ഥയിലും ഇതിനുള്ള ചികിത്സ ഇന്‍സുലിന്‍ കുത്തിവെപ്പു തന്നെയാണ്.

ടൈപ്പ് 2 പ്രമേഹം
സാധാരണ നാം കാണുന്ന പ്രമേഹരോഗികളില്‍ 90-95 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ടൈപ്പ് 2 ഇനത്തില്‍പ്പെട്ട പ്രമേഹമാണ് ജീവിതശൈലിരോഗം. പാരമ്പര്യമായി പകര്‍ന്നു കിട്ടുന്നതും ഈ രോഗാവസ്ഥതന്നെ. ജീവിതശൈലി, പാരമ്പര്യം, ഭക്ഷണരീതി തുടങ്ങിയ കാര്യങ്ങളൊന്നും ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രധാനമല്ല. ടൈപ്പ് 2ന്റെ കാര്യത്തില്‍ ഇവ സര്‍വപ്രധാനമാണ്.

പൊതുവെ 25-30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. മുമ്പ് 35 വയസ്സിനു മുകളില്‍ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍, 18-20 വയസ്സില്‍തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത് അസാധാരണമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. പാരമ്പര്യം, ജീവിതശൈലിയിലും ഭക്ഷണശൈലിയിലുമുള്ള മാറ്റങ്ങള്‍, വ്യായാമക്കുറവ്, പൊണ്ണത്തടി തുടങ്ങിയവയൊക്കെയാണ് വളരെ നേരത്തെ തന്നെ പ്രമേഹം ബാധിക്കാനുള്ള മുഖ്യകാരണങ്ങള്‍.

അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

No comments:

Post a Comment