Tuesday, November 10, 2009

മമത, മായ തേരോട്ടം

മമതയും മായാവതിയും നടത്തിയ പടയോട്ടത്തില്‍ കാലിടറിയത് ഇടതു പാര്‍ട്ടികള്‍ക്കും മുലായം സിങ് യാദവിനും. യു.പി പ്രതീക്ഷകള്‍ അത്രയൊന്നും പൂവണിഞ്ഞില്ലെങ്കില്‍ തന്നെയും മാനം കാക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് കോണ്‍ഗ്രസ്.
ഈ ഉപതെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നില്ല. പക്ഷേ, ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള വ്യക്തമായ ചില പാഠങ്ങള്‍ ഫലത്തില്‍ നിഴലിടുന്നുണ്ട്. ഇടതുപാര്‍ട്ടികളെയും സമാജ്വാദി പാര്‍ട്ടിയെയും കരുതലോടെ നീങ്ങാന്‍ അത് പ്രേരിപ്പിക്കും. ജാതി രാഷ്ട്രീയമെന്ന ഇന്ത്യന്‍ യാഥാര്‍ഥ്യം എഴുതിത്തള്ളുക അത്രയൊന്നും എളുപ്പമല്ലെന്നും ഈ വിധിയെഴുത്ത് നമ്മെ ഓര്‍മിപ്പിക്കുന്നു.
പശ്ചിമ ബംഗാളും കേരളവും നടത്തിയ വിധിയെഴുത്ത് എല്ലാ അര്‍ഥത്തിലും അഞ്ചു മാസം മുമ്പു കണ്ടതിന്റെ തുടര്‍ച്ച തന്നെയാണ്. അത് സി.പി.എം നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാറുകളോടുള്ള ജനങ്ങളുടെ വിരക്തിയുടെ പ്രകടമായ തെളിവുമാണ്. സ്ഥിതിഗതികളുടെ അപകടാവസ്ഥ ബോധ്യപ്പെടുകയും ചില തിരുത്തലുകള്‍ക്ക് കേന്ദ്ര^സംസ്ഥാന തലങ്ങളില്‍ ശ്രമങ്ങള്‍ നടന്നതുമാണ്. എന്നാല്‍ അവയൊന്നും ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷ തിരിച്ചു പിടിക്കാന്‍ സഹായിച്ചില്ല. രണ്ടിടങ്ങളിലെയും അടിയൊഴുക്കുകളുടെ ആഘാതം പരിശോധിച്ചാലറിയാം വിരുദ്ധവികാരം എത്ര ശക്തമാണെന്ന്.
പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2011ല്‍ നടക്കാനിരിക്കുന്നു. അതിന്റെ മുന്നോടിയായ സെമി ഫൈനല്‍ എന്നാണ് ഈ ഉപതെരഞ്ഞെടുപ്പിനെ പലരും വിശേഷിപ്പിച്ചിരുന്നത്. 32 കൊല്ലം നീണ്ട ഇടതു ഭരണത്തിന് അന്ത്യം കുറിച്ചേ അടങ്ങൂ എന്ന വാശിയില്‍ തന്നെയാണ് മമത. ദല്‍ഹിയില്‍ റെയില്‍വേ മന്ത്രിയായി ഇരിക്കുമ്പോഴും കൊല്‍ക്കത്തയിലെ റൈറ്റേഴ്സ് ബില്‍ഡിങില്‍ തന്നെയാണ് മമതയുടെ ഉന്നം. ഒരുപാട് കണക്കുകള്‍ തീര്‍ക്കാനുണ്ട് അവര്‍ക്കെന്നുറപ്പ്.
അടുത്തിടെ, സിലിഗുഡി മുനിസിപ്പല്‍ കോര്‍പറേഷനില്‍ കൂടെ നിന്നു കാലുവാരിയ കോണ്‍ഗ്രസിനോട് ഉള്ളില്‍ കലിയുണ്ടായിട്ടും മമത ക്ഷോഭം പുറത്തെടുക്കാതിരുന്നത് ഈ വിദൂര ലക്ഷ്യം മുന്‍നിറുത്തി തന്നെ. കോണ്‍ഗ്രസ്^തൃണമൂല്‍ ഭിന്നത ഉപയോഗപ്പെടുത്താന്‍ ഇടതു നേതൃത്വം പരമാവധി ശ്രമിച്ചു നോക്കിയതാണ്. എല്ലാ കോണ്‍ഗ്രസുകാരും സി.പി.എമ്മിനു വോട്ട് ചെയ്യണമെന്ന് ജ്യോതിബസു പറഞ്ഞതും കൃത്യമായ ലക്ഷ്യം വെച്ചു തന്നെ. പക്ഷേ, രക്ഷയുണ്ടായില്ല. ലാല്‍ഗഢും സിംഗൂരും രൂപപ്പെട്ട ജനപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകളെ ഫലപ്രദമായി മമത ഉപയോഗപ്പെടുത്തി. മാവോവാദത്തിന്റെ വേരറുക്കാന്‍ കേന്ദ്രവും ബുദ്ധദേവ് സര്‍ക്കാറും വില്ലുകോര്‍ത്തപ്പോഴും തന്ത്രപരമായ നീക്കങ്ങളിലൂടെ ഉള്‍വലിയുകയായിരുന്നു മമത.
പശ്ചിമ ബംഗാള്‍ ഒരു ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായി മമത ഇലക്ഷന്‍ ഫലത്തെ ഉയര്‍ത്തിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രകടമായ ഇടതുവിരുദ്ധ വികാരത്തിന് പക്വമായ രാഷ്ട്രീയാടിത്തറ പണിയാന്‍ തൃണമൂല്‍^കോണ്‍ഗ്രസ് കൂട്ടുകെട്ടിന് കഴിഞ്ഞു. ഇലക്ഷന്‍ നടന്ന പത്തില്‍ ഏഴു സീറ്റുകളും തങ്ങളുടേതായിരുന്നില്ലെന്ന ഇടതുവാദം കൊണ്ടായില്ല.
ദീര്‍ഘകാലത്തെ അധികാരവും അതിന്റെ ഭാഗമായി വികസിച്ചുവന്ന അഹന്തയും പശ്ചിമ ബംഗാളിനെ പുതിയ ബദലുകള്‍ തേടാന്‍ നിന്‍ബന്ധിതമാക്കുന്നു എന്നതിനു തന്നെയാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ അടിവരയിടുന്നത്. സി.പി.എം നേരിടുന്ന ജീവല്‍ പ്രതിസന്ധി തന്നെയാണ് ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
എം.സി.എ നാസര്‍ (മാധ്യമം Daily)

No comments:

Post a Comment