Tuesday, November 10, 2009

ഒളിച്ചോടാം പക്ഷേ കല്യാണം...?

‘വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും നിന്നെ ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തോളാം’ എന്ന് കാതില്‍ പറയുന്ന കള്ളക്കാമുകനെ വിശ്വസിക്കുന്നതിന് മുന്‍പ് കാമുകിമാര്‍ ഇതൊന്ന് വായിക്കൂ. സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയി 50 രൂപയുടെ മുദ്രപത്രത്തില്‍ വിവാഹ ഉടമ്പടി രജിസ്റ്റര്‍ ചെയ്യുന്ന സമ്പ്രദായം സര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്‌പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ അനുസരിച്ച്‌ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കി ചട്ടപ്രകാരം നടത്തുന്ന വിവാഹങ്ങളേ ഇനി സബ്‌രജിസ്‌ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ.

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടക്കുന്ന നിയമസാധുതയില്ലാത്ത വിവാഹ രജിസ്ട്രേഷനുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ മുന്‍‌കൈ എടുക്കണമെന്ന് ഹൈക്കോതി ഡിവിഷന്‍ ബെഞ്ച് 2008ലാണ് നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒന്നര വര്‍ഷം കഴിഞ്ഞ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായത്. ഇതിന്‌ കേരള രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്‌ത്‌ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടുണ്ട്.

നിലവില്‍ 18 വയസ്‌ കഴിഞ്ഞ ആണിനും പെണ്ണിനും തങ്ങള്‍ ഒരുമിച്ചുജീവിക്കുകയാണെന്ന്‌ കാണിച്ച്‌ ഉടമ്പടി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. ഇതിന്‌ നിയമസാധുതയൊന്നും ഇല്ലെന്ന കാര്യം ഭൂരിഭാഗം കാമുകികമാര്‍ക്കും അറിവില്ലാത്ത കാര്യമായിരുന്നു. ഇങ്ങനെ വഞ്ചിക്കപ്പെടുന്ന (പ്പെട്ട) വരുടെ എണ്ണം എണ്ണിയിലാടുങ്ങാതതാണ്.

മുന്‍കൂര്‍ നോട്ടീസോ വയസു തെളിയിക്കുന്ന രേഖയോ ഒന്നും വേണ്ടാ എന്നായിരുന്നു ഇത്തരത്തിലുള്ള രജിസ്റ്റര്‍ മര്യേജിന്‍റെ ആകര്‍ഷണവും പ്രത്യേകതയും. ആകെ വേണ്ടത് അമ്പതുരൂപയുടെ മുദ്രപ്പത്രവും രണ്ട്‌ സാക്ഷികളും മാത്രം. സബ്‌രജിസ്‌ട്രാറുടെ കാഴ്‌ചപ്പാടില്‍ പെണ്‍കുട്ടിക്ക്‌ 18 തികഞ്ഞു എന്ന്‌ ബോധ്യപ്പെട്ടാല്‍ മാത്രം മതിയായിരുന്നു.

പൗരത്വം പോലും ഇത്തരത്തിലുള്ള വിവാഹ ഉടമ്പടി രജിസ്ട്രേഷന് പ്രശ്‌നമല്ലായിരുന്നു എന്നറിയുമ്പോഴാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്ര അലംഭാവമായാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാവുക. മാലിക്കല്യാണങ്ങളെല്ലാം ഇത്തരത്തിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിയമപ്രകാരമുള്ള വിവാഹമെന്ന് ധരിപ്പിച്ചാണ് പെണ്‍കുട്ടികളെ ഇത്തരത്തിലുള്ള വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നത്.

ഇങ്ങനെ വിവാഹിതരാവുന്നവര്‍ക്ക്‌ നിയമപരമായി വിവാഹമോചനം നേടാനോ ഇവര്‍ക്ക്‌ ജനിക്കുന്ന കുട്ടികള്‍ക്ക്‌ നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കാനും കഴിയുമായിരുന്നില്ല എന്നകാര്യംവും വിദഗ്ധമായി മറച്ചുവെച്ചായിരുന്നു കല്യാണങ്ങള്‍.

സര്‍ക്കാരിന്‍റെ പുതിയ നിബന്ധനപ്രകാരം സ്‌പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ അനുസരിച്ച്‌ ആണോ പെണ്ണോ അവരുടെ പരിധിയിലുള്ള രജിസ്‌ട്രാര്‍ ഓഫീസില്‍ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കണം. ഇതില്‍ എതിര്‍പ്പുണ്ടോയെന്ന്‌ ആരാഞ്ഞ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നോട്ടീസ്‌ പതിക്കും. മുപ്പത്‌ ദിവസം കഴിഞ്ഞ്‌ തിരിച്ചറിയാനും വയസ്‌ തെളിയിക്കാനുമുള്ള രേഖകളുമായി നേരിട്ട്‌ ഹാജരായി സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ വിവാഹിതരാവാന്‍ കഴിയുള്ളു.

ലൌ ജിഹാദ് കാരണം പ്രണയിക്കാന്‍ പേടിക്കുന്ന കാമുകീ കാമുകന്‍‌മാരെ ഇനി പ്രണയിച്ച് ഒളിച്ചോടി പോയാലും അവിടെയും നിങ്ങള്‍ ഞങ്ങളേ വെറുതെ വിടില്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. സര്‍ക്കാരിന്‍റെ നടപടി അല്‍പ്പം കഠിനമാണെങ്കിലും നിയമപരമാണ്. അല്ലെങ്കിലും എളുപ്പം നേടുന്ന പ്രണയത്തിനാണ് എന്താണൊരു വിലയുളളത്.

(വെബ്‌ദുനിയ)

No comments:

Post a Comment