Saturday, August 1, 2009

സ്കൂള്‍ മുറ്റത്തൊരു പൊട്ടിക്കരച്ചില്‍

കുട്ടികളോട് തീരാത്ത വാല്‍സല്യമായിരുന്നു എന്നും ശിഹാബ് തങ്ങള്‍ക്ക്. മുമ്പൊരു ജൂണില്‍ സ്കൂളിലേക്ക് പോകുന്ന പുതുക്കക്കാര്‍ക്കായി തന്റെ സ്കൂളിലെ ആദ്യാനുഭവം അദ്ദേഹം മാധ്യമം 'വെളിച്ച'വുമായി പങ്കുവെച്ചു.
പഠിച്ചിടങ്ങളിലെല്ലാം ഗുരുക്കന്‍മാരുടെ പ്രിയ ശിഷ്യനായിരുന്നു പൂക്കോയ തങ്ങളുടെ മകന്‍ ശിഹാബ്. പക്ഷേ, സ്കൂളിലെത്തിയ ആദ്യദിനം കരഞ്ഞുവിളിച്ച് നാടിളക്കിക്കളഞ്ഞു ആ അഞ്ചു വയസ്സുകാരന്‍. ഇന്നിപ്പോള്‍ 72 ാം വയസ്സില്‍ പാണക്കാട്ടെ തറവാട്ടിലിരുന്ന് തന്റെ സ്കൂള്‍ ദിനങ്ങള്‍ പറയുമ്പോള്‍ മുഹമ്മദലി ശിഹാബ്തങ്ങളുടെ മുഖത്ത് മധുരമുള്ള ആ ഭൂതകാലത്തിന്റെ ഓര്‍മകള്‍ തിളങ്ങുന്നു.

1941 കാലം. ബാപ്പയുടെ കൈപിടിച്ച് പാണക്കാട് ഡി.എം.ആര്‍.ഡി സ്കൂളിലെ ഒന്നാം ക്ലാസിന്റെ പടി കടന്നെത്തിയ ശിഹാബിന് അന്തരീക്ഷം തീരെ പിടിച്ചില്ല. ക്ലാസില്‍നിന്ന് ചിണുങ്ങി. അത് പിന്നെ വിതുമ്പലായി. അച്ചടക്കം ലംഘിച്ച് സ്കൂളിന്റെ മുറ്റത്തേക്കിറങ്ങി. പിന്നെ പൊട്ടിക്കരച്ചില്‍. ബാപ്പയുടെ ആശ്വാസവാക്കുകളൊന്നും ഫലിച്ചില്ല. സ്കൂളില്‍ മകന്‍ കരഞ്ഞതറിഞ്ഞപ്പോള്‍ ഉമ്മ ആയിശബീവിക്കും സങ്കടം. പക്ഷേ, പിന്നെ വേഗം സ്കൂളുമായി ഇണങ്ങി കുഞ്ഞു ശിഹാബ്. അന്നത്തെ കൂട്ടുകാരുടെയും അധ്യാപകരുടെയുമെല്ലാം മുഖം ഇന്നും ഓര്‍മയിലുണ്ട്. മൊയ്തീന്‍കുട്ടിയായിരുന്നു അടുത്ത കൂട്ടുകാരന്‍. പോക്കു മാസ്റ്റര്‍ ഒന്നാം ക്ലാസിലെ അധ്യാപകന്‍, ചേക്കുട്ടി മാഷെയും ഓര്‍മയുണ്ട്. നായനാര്‍ എന്നു പേരുള്ളയാളായിരുന്നു സ്കൂള്‍ മാനേജര്‍. കുഞ്ഞഹമ്മദ് മൊല്ല ഹെഡ്മാഷ്.

മിടുക്കനായ വിദ്യാര്‍ഥിയായതിനാല്‍ അധ്യാപകരുടെ പ്രിയ ശിഷ്യനായിരുന്നു ശിഹാബ്. പിന്നീട് കോഴിക്കോട് എം.എം ഹൈസ്കൂളില്‍ പഠിച്ചപ്പോഴും തലക്കടത്തൂര്‍ മദ്രസയില്‍ പഠിച്ചപ്പോഴും ഉപരിപഠനത്തിനായി രാജ്യംവിട്ട് കെയ്റോ സര്‍വകലാശാലയില്‍ എത്തിയപ്പോഴും പഠനത്തിലെ ഈ മികവ് സൂക്ഷിച്ചു തങ്ങള്‍. മദ്രസയില്‍ പഠിപ്പിച്ച പൊന്‍മള മൊയ്തീന്‍ മുസ്ലിയാര്‍, എം.എം ഹൈസ്കൂളിലെ ശേഷനാരായണ അയ്യര്‍ സാര്‍, കെയ്റോ സര്‍വകലാശാലയിലെ ഇസ്സുദ്ദീന്‍ ഫരീദ്.... ജീവിതവഴിയില്‍ അറിവിന്റെ വെളിച്ചം തെളിച്ചുതന്ന അധ്യാപകരെയെല്ലാം അവസാന നാള്‍ വരെയും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു പാണക്കാട് തറവാട്ടിലെ ആ വലിയ മനുഷ്യന്‍.

കടല്‍ കലിതുള്ളുമ്പോള്‍ തങ്ങള്‍ ഇനി വരില്ല

പരപ്പനങ്ങാടി: കലിതുള്ളുന്ന കടലുകള്‍ നോക്കി സര്‍വ ശക്തനിലേക്ക് ശാന്തി തേടി കൈകളുയര്‍ത്താന്‍ പാണക്കാട്ടെ വലിയ തങ്ങള്‍ ഇനി പരപ്പനങ്ങാടി കടപ്പുറത്ത് വരില്ല.
ശക്തമായ കാലവര്‍ഷത്തിനു മുമ്പില്‍ കടലാക്രമണം രൂക്ഷമാകുകയും മല്‍സ്യബന്ധനം നിലച്ച് തീരത്ത് വറുതിപരക്കുകയും ചെയ്യുമ്പോള്‍ നാട്ടുകാരണവന്‍മാര്‍ ശിഹാബ് തങ്ങളുടെ സാമീപ്യം തേടുന്നത് പരപ്പനങ്ങാടി കടപ്പുറത്തിന്റെ പതിവാണ്.

പാണക്കാട് പൂക്കോയ തങ്ങള്‍ക്ക് ശേഷം മറ്റു പലരംഗത്തെന്ന പോലെ ഈ ദൌത്യവും മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇന്നോളം മുടക്കിയിട്ടില്ല. പ്രാര്‍ഥിക്കാന്‍ തങ്ങളെ കൊണ്ടുവരണമെന്നത് തീരത്ത് മണ്‍സൂണ്‍കാലാരംഭത്തിന്റെ അനശ്വരമായ അനുഗ്രഹമാണ്.

തീരദേശത്തെ പല മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും പാണക്കാട് ശിഹാബ് തങ്ങളെന്ന സമുന്നത നേതാവിനോടുള്ള ഹൃദയപരമായ ബന്ധം തുടച്ച് മാറ്റാന്‍ പറ്റാത്തതാണ്.

സ്വാതന്ത്യ്രം ആഘോഷിച്ചത് ഫോട്ടോയെടുത്ത്.....

കോഴിക്കോട്: ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ച ദിവസം ശിഹാബ് തങ്ങള്‍ കോഴിക്കോട്ടായിരുന്നു. പരപ്പില്‍ എം.എം. ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആ സന്തോഷം ശിഹാബ്തങ്ങളും കൂട്ടുകാരും പങ്കുവെച്ചത്. അന്ന് മിഠായിത്തെരുവിലെ പിതാംബര്‍ സ്റ്റുഡിയോയില്‍പോയി ഫോട്ടോയെടുത്താണ് ആഘോഷിച്ചത്. ആ ഫോട്ടോ ഇപ്പോഴും ശിഹാബ് തങ്ങളുടെ വീട്ടിലുണ്ട് ^കൂട്ടുകാരനായിരുന്ന പി. അബൂബക്കര്‍ അനുസ്മരിച്ചു. കൂടെ കെ.വി. കുഞ്ഞഹമ്മദ്കോയയുമുണ്ടായിരുന്നു.

1946 മുതല്‍ 53 വരെയാണ് ശിഹാബ് തങ്ങള്‍ എം.എം ഹൈസ്കൂളില്‍ പഠിച്ചത്. അന്നേ സൌമ്യനും ശാന്തനുമായിരുന്നു ശിഹാബെന്ന് സഹപാഠികള്‍ പറഞ്ഞു.

ശിഹാബ് തങ്ങളുടെ ഉപ്പയുടെ പെങ്ങളെ കല്യാണം കഴിച്ചുകൊണ്ടുവന്നത് ഇടിയങ്ങര ശൈഖിന്റെ പള്ളിക്കടുത്ത ബിച്ചിക്കോയ തങ്ങളുടെ വീട്ടിലേക്കായിരുന്നു. ഈ വീട്ടില്‍നിന്നാണ് ശിഹാബ് തങ്ങള്‍ സ്കൂളില്‍ പോയത്. പഠിക്കുന്ന കാലത്ത് സജീവ രാഷ്ട്രീയചിന്തകളൊന്നും അദ്ദേഹത്തിന്റെ മനസ്സലില്ലായിരുന്നുന്നെന്ന് സഹപാഠി കിണശേãരിയിലെ പി. ഉസ്മാന്‍കോയ അനുസ്മരിച്ചു.

അധികം കൂട്ടുകാരൊന്നും അക്കാലത്തുണ്ടായിരുന്നില്ല. പി.ഐ. അബൂബക്കറായിരുന്നു വലംകൈ. അദ്ദേഹവുമായുള്ള ബന്ധം പില്‍ക്കാലത്തും തുടര്‍ന്നു. കോഴിക്കോട്ട് ഇപ്പോഴും ശിഹാബ്തങ്ങള്‍ക്ക് പാണ്ടികശാലയുണ്ട്. പി.ഐ. അബൂബക്കര്‍ കൊപ്ര വ്യാപാരിയായിരുന്നു.
പുരോഗമന ചിന്താഗതികളും സിനിമയോടും സാഹിത്യത്തോടുമുള്ള താല്‍പര്യവും ശിഹാബ് തങ്ങള്‍ക്ക് ഉണ്ടായിരുന്നെന്ന് പി.ഐ അബൂബക്കര്‍ ഓര്‍ത്തു.

മരണം ഭാര്യ സഹോദരന്റെ മയ്യിത്ത് സന്ദര്‍ശിക്കാനിരിക്കെ

മലപ്പുറം: ശിഹാബ് തങ്ങള്‍ മരണപ്പെടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ഭാര്യ സഹോദരനും മരണപ്പെട്ടു. ഭാര്യ ആയിശ ബീവിയുടെ സഹോദരന്‍ താഴത്തകത്ത് പുതിയകത്ത് മുഹ്സിന്‍ കോയ തങ്ങളാണ് ഫറോക്ക് കരുവന്‍തിരുത്തിയില്‍ ഇന്നലെ വൈകീട്ട് നാലു മണിയോടെ മരിച്ചത്.

ഭാര്യ സഹോദരന്റെ മയ്യിത്ത് കാണാനും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനുമായി ഇന്ന് രാവിലെ പോകാനിരിക്കെയാണ്ശിഹാബ് തങ്ങളുടെ മരണം. സഹോദരന്‍ ഹൈദറലി ശിഹാബ് തങ്ങള്‍ മുഹ്സിന്‍ തങ്ങളുടെ മയ്യിത്ത് സന്ദര്‍ശിക്കാനായി മലപ്പുറത്ത് നിന്നും കരുവന്‍തിരുത്തിയിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിക്കു വെച്ചാണ് സഹോദരന്റെ മരണ വിവരമറിയുന്നത്. ആദ്യഭാര്യയുടെ മരണത്തെത്തുടര്‍ന്നാണ് ചാലിയം സ്വദേശി ആയിശബീവിയെ ശിഹാബ് തങ്ങള്‍ വിവാഹം ചെയ്തത്.

അവര്‍ വിടവാങ്ങിയത് ഒരേദിവസം

കോഴിക്കോട്: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാലത്തിന്റെ പടിയിറങ്ങിയത് ഉമര്‍ ബാഫഖിതങ്ങള്‍ നിര്യാതനായി കൃത്യം ഒരുവര്‍ഷം തികയുന്നദിവസം. മുസ്ലിംലീഗ് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നിയന്ത്രിച്ച രണ്ട് അമരക്കാര്‍ ഒരേദിവസം വിടവാങ്ങിയത് ചരിത്രത്തിലെ സമാനതകളില്ലാത്ത യാദൃശ്ചികതയാവാം. മരണദിനത്തിലെന്നപോലെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഒട്ടേറെ സമാനതകളുള്ള രാഷ്ട്രീയ വ്യക്തിത്വത്തിനുടമകളായിരുന്നു ശിഹാബ് തങ്ങളും ബാഫഖി തങ്ങളും.

സൌമ്യമായ സമീപനവും ഉറച്ചനിലപാടും ഇരുവരുടെയും വ്യക്തിത്വത്തിന്റെ പ്രധാന സവിശേഷതയായിരുന്നു. ആരെയും അലോസരപ്പെടുത്താതെ തന്നെ കര്‍ക്കശമായി തീരുമാനമെടുക്കാനും നടപ്പാക്കാനും കഴിഞ്ഞു.

രാഷ്ട്രീയത്തിനുപരിയായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കാനും രണ്ടുപേരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് മറ്റൊരു പ്രത്യേകത. ഉമര്‍ ബാഫഖി തങ്ങളുടെ ഭാര്യാസഹോദരിയെയാണ് ശിഹാബ് തങ്ങള്‍ വിവാഹം ചെയ്തത്. ഈ സമാനതകളെല്ലാമുണ്ടായിരിക്കെ മുസ്ലിംലീഗ് പിളര്‍ന്നപ്പോള്‍ ഇരുവരും രണ്ട് ചേരിയിലായത് ചരിത്രത്തിലെ മറ്റൊരു വൈചിത്യ്രം. അന്ന് പാണക്കാട് തങ്ങള്‍ യൂനിയന്‍ ലീഗിന്റെ സംസ്ഥാന പ്രസിഡന്റും ബാഫഖി തങ്ങള്‍ അഖിലേന്ത്യാ മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു.

പതിനൊന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും യോജിച്ചപ്പോള്‍ ശിഹാബ് തങ്ങള്‍ക്ക് കീഴില്‍ വൈസ് പ്രസിഡന്റായാണ് ബാഫഖി തങ്ങള്‍ നിയോഗിക്കപ്പെട്ടത്. തുടര്‍ന്ന് ഖജാന്‍ജി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ ബാഫഖി തങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ശിഹാബ് തങ്ങള്‍ തന്നെയായിരുന്നു പ്രസിഡന്റ്.
കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരിക്കെയാണ് കഴിഞ്ഞവര്‍ഷം ബാഫഖിതങ്ങള്‍ വിടപറഞ്ഞത്.
അദ്ദേഹത്തിന്റെ ഒന്നാംചരമവാര്‍ഷിക ദിനത്തില്‍ കോഴിക്കോട് ടൌണ്‍ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സമാപിച്ച് മിനുറ്റുകള്‍ക്കമാണ് ശിഹാബ് തങ്ങളുടെ വിയോഗവാര്‍ത്തയെത്തിയത്. ഇതോടെ എങ്ങും ദുഃഖം തളംകെട്ടി.

ഘടികാരങ്ങള്‍ നിലച്ച സമയം

കരയെ വാടാതെ കാത്തും അതിന്റെ ഉള്ളം നനയിച്ചും കടലുണ്ടിപ്പുഴ ഇനിയും അതുവഴി ഒഴുകും. ആ കരയില്‍ ഇനി പക്ഷേ, ക്ഷമയുടെ ആ മിനാരമില്ല. ആ ഘടികാരങ്ങള്‍ ഇപ്പോള്‍ നിലച്ചിട്ടുണ്ടാകുമോ? അരുമ പോലെ പോറ്റിയ 'വലിയ തങ്ങളു'ടെ വേര്‍പാടില്‍ നാടും വഴികളും അടങ്ങാതെ കരയുമ്പോള്‍ ആ സൌമ്യസാന്നിധ്യത്തിന്റെ തണല്‍പറ്റി നിന്ന സമയസൂചികളും ഓട്ടംനിര്‍ത്തും. കാലത്തിന്റെ ഘടികാരത്തില്‍ അപ്പോള്‍ സമയം 8.45.

പാണക്കാട്ടെ വിരുന്നുകാര്‍ക്കു മുന്നില്‍ ഏത് തളര്‍ച്ചയിലും ശിഹാബ്തങ്ങള്‍ ഒരലമാരയുടെ ചില്ലുകള്‍ നീക്കും; ഉല്‍സാഹത്തിന്റെ കുപ്പായമെടുത്തിട്ട് ആ അമൂല്യശേഖരത്തിന്റെ വാതില്‍ തുറക്കും. ലോകയാത്രകള്‍ക്കിടയില്‍ ശിഹാബ്തങ്ങള്‍ ചെറുപ്പകാലം മുതല്‍ കൂട്ടിക്കൊണ്ടു വന്ന ഘടികാരങ്ങളുടെ കൂട്ടം. അത്രമേല്‍ ഉല്‍സാഹവാനായ, അത്രമേല്‍ ചിരി വിരിഞ്ഞ ശിഹാബ്തങ്ങളെ അന്നാദ്യമായി കാണുകയാവും മുന്നിലിരിക്കുന്നവര്‍.

റമദാന്റെ തണുപ്പ് വീണ് കിടന്ന വഴികള്‍ കടന്ന് അന്നാദ്യമായി കൊടപ്പനക്കലിന്റെ മുറ്റത്തെത്തിയപ്പോള്‍ ആ വീട് കരയുകയായിരുന്നു. പൊടുന്നനെയൊരു രാവിലെയില്‍ വിട്ടുപോയ വീട്ടുകാരിയുടെ ഓര്‍മകള്‍ പറഞ്ഞ് മൂകമായി കരഞ്ഞു ആശ്വാസത്തിന്റെ തെളിനീര്‍പുഴകള്‍ ഏറെയൊഴുക്കിവിട്ട ആ വീട ് അന്ന്.

സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞവരുടെ കൂട്ടത്തില്‍ പക്ഷേ വീട്ടുകാരന്‍ ഇല്ലായിരുന്നു. മരവാതില്‍ കടന്നെത്തിയ സ്വീകരണ മുറിയിലെ ഇരുട്ടില്‍ മൌനത്തില്‍ പൊതിഞ്ഞ് ശിഹാബ്തങ്ങള്‍ ഇരുന്നു. ചെന്ന് ആ കൈയില്‍ തൊട്ടപ്പോള്‍ സൌമ്യമായ ആ ചിരി. അരികിലിരുന്ന് മകന്‍ മുനവ്വര്‍ പറഞ്ഞു തുടങ്ങിയ ഓര്‍മകളിലും ആ ബാപ്പ ചേര്‍ന്നില്ല. ആരുമറിയാതെ ആ കടലുണ്ടിപ്പുഴയുടെ കരയിലെ തറവാട്ടകത്ത് ഒഴുകിമറഞ്ഞ വാല്‍സല്യത്തിന്റെ പുഴയെക്കുറിച്ച് ഇളയമകനായ കോയ പറയുന്നത് ബാപ്പ സാകൂതം കേട്ടിരുന്നു. മകന്റെ വാക്കുകള്‍ കണ്ണീരിലേക്ക് വീണിടറിയപ്പോള്‍ ബാപ്പ കൈയെടുത്ത് അവന്റെ തോളില്‍ വെച്ചു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ മരിച്ചു എന്നതിനപ്പുറം ഭാര്യയുടെ മരണവാര്‍ത്തയറിയാതെ ദിവസങ്ങള്‍ അകലെ ആശുപത്രിമുറിയില്‍ കഴിയേണ്ടി വന്ന ഒരാളുടെ നോവാര്‍ന്ന അനുഭവമാണ് അന്ന് കരയിപ്പിച്ചത്. ആശുപത്രിക്കിടയില്‍ ഇടക്ക് ഓര്‍മ കിട്ടിയപ്പോള്‍ രണ്ടു തവണ ശിഹാബ് തങ്ങള്‍ ചോദിച്ചു, അവള്‍ വിളിച്ചിരുന്നോ എന്നൊക്കെ. അവിടെയിപ്പോ രാത്രിയായിരിക്കും ബാപ്പാ.. എന്ന് പറഞ്ഞൊഴിഞ്ഞു കോയ.

ഇരുപത്തിയൊന്ന് ദിവസങ്ങള്‍ കഴിഞ്ഞ് പാണക്കാട് വന്ന് കയറിയപ്പോഴേ ബാപ്പയുടെ കണ്ണുകള്‍ പരതിയതും ഭാര്യയെയാണ്. ദുആ ചെയ്തൊക്കെ കഴിഞ്ഞ് അകത്തെത്തിയപ്പോള്‍ വീണ്ടും ചോദിച്ചു. അപ്പോള്‍ അളിയന്‍ യൂസുഫാണ് പറഞ്ഞത്: 'മുനവ്വറലിയുടെ ഉമ്മ, ബാപ്പാന്റെ ഭാര്യ ഇന്നാളൊരു രാവിലെ റാഹത്തോടെ മരണപ്പെട്ടു...' അപ്പോഴേക്കും പെങ്ങന്മാര്‍ കരയാന്‍ തുടങ്ങി. എല്ലാവരെയും അമ്പരപ്പിച്ച് ആ ബാപ്പ പതറാതെ നിന്നു. പെങ്ങന്മാരെ ചേര്‍ത്ത് പിടിച്ച മൂപ്പര്‍ അവരെ ആശ്വസിപ്പിച്ചു. കണ്ടു നിന്നവരുടെയൊക്കെ കണ്ണ് നിറഞ്ഞു. പിന്നെ ശിഹാബ് തങ്ങള്‍ പുറത്തു വന്ന് പത്രക്കാരോടൊക്കെ പല വര്‍ത്തമാനങ്ങളും പറഞ്ഞു. രാത്രി ഖബറിനരികെ പോയി സിയാറത്ത് നടത്തി.

സദാ അരികിലുണ്ടായിരുന്ന ആളെയാണ് ശിഹാബ്തങ്ങള്‍ക്ക് അന്ന് നഷ്ടമായത്. ആണ്ടുകള്‍ കഴിഞ്ഞ് പിന്നെയും ആ വീട്ടുമുറ്റത്തെത്തുന്നത് മറ്റൊരു റമദാനിന്റെ രാവിലെത്തന്നെ. അന്നും ആ വീട് വേദനയില്‍ പൊതിഞ്ഞ് നില്‍പായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിന്റെ നെടുംതൂണായിരുന്ന മുത്തുകോയയുടെ (ഉമറലി ശിഹാബ്) വേര്‍പാടിന്റെ വേദന പങ്കുവെക്കാന്‍ അന്ന് അവര്‍ സഹോദരങ്ങള്‍ തറവാടു മുറത്ത് ഒരുമിച്ചു കൂടി. 'മാധ്യമ'ത്തിനായി ഒത്തുകൂടിയ ആ പകലില്‍ തങ്ങള്‍ വേദനയിലും സ്നേഹവാല്‍സല്യങ്ങളുടെ പുതുകുപ്പായമിട്ടു.

സാമിര്‍ സലാം

ഒരുനോക്കു കാണാനാവാതെ...

പാണക്കാട്: ജീവിതത്തിന്റെ നീറ്റലുകള്‍ക്കിടയിലൂടെ സാന്ത്വനത്തിന്റെ തെളിനീരൊഴുക്കിയ പ്രിയ നേതാവിന് വിടചൊല്ലാന്‍ അണമുറിയാത്ത പ്രവാഹമായി ജനലക്ഷങ്ങള്‍ ഒഴുകുമ്പോഴും പ്രസന്നതയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനാവാതെ വിതുമ്പലുമായി മടങ്ങിയത് പതിനായിരങ്ങള്‍.

കൊടപ്പനക്കല്‍ തറവാടിന്റെ പുത്രന്റെ ആക്സമിക മരണമേല്‍പിച്ച ആഘാതവുമായി വിവരമറിഞ്ഞ ഉടനെ കിട്ടിയ വാഹനങ്ങളിലും കാല്‍നടയായും പാണക്കാട്ടേക്ക് ഒഴുകിയത് ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍. രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവരും വൃദ്ധരും അംഗവൈകല്യമുള്ളവരും മതരംഗത്തും പൊതുരംഗത്തും പ്രവര്‍ത്തിക്കുന്നവരുമൊക്കെയായി എണ്ണമറ്റവരുടെ അതിപ്രവാഹമാണ് ഇന്ന് പുലര്‍ച്ചെയും പാണക്കാട്ടേക്ക് തുടരുന്നത്.

ശനിയാഴ്ച രാവിലെ കുളിമുറിയില്‍വീണ് ശിഹാബ്തങ്ങള്‍ ആശുപത്രിയിലായ വിവരം ലീഗ് നേതാക്കളും പ്രവര്‍ത്തകരും അറിഞ്ഞിരുന്നെങ്കിലും ആരോഗ്യനിലയില്‍ ഭയപ്പെടാനൊന്നുമില്ലെന്ന ആശ്വാസത്തിലായിരുന്നു അവര്‍. രാത്രി 8.45ഓടെ അപ്രതീക്ഷിതവിയോഗത്തിന്റെ വാര്‍ത്ത ചാനലുകളില്‍ തെളിഞ്ഞതോടെ മലപ്പുറം അക്ഷരാര്‍ഥത്തില്‍ കണ്ണീര്‍വാര്‍ത്തു. കേട്ടറിഞ്ഞവരെല്ലാം പാണക്കാടിന്റെ വഴിത്താരകളിലേക്ക് തിരിച്ചതോടെ പ്രദേശം ജനസമുദ്രമായി. ഇന്ന് പുലര്‍ച്ചെയാകുമ്പോള്‍ മലപ്പുറം കോട്ടപ്പടിയില്‍തന്നെ ജനസമുദ്രം പ്രതീക്ഷയോടെ കാത്തുനില്‍പ്പാണ്. പ്രിയനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ പതിനായിരങ്ങള്‍ ഏഴു കിലോമീറ്ററകലെവരെ കാത്തുകിടക്കുന്നു.

കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, തൃശൂര്‍ തുടങ്ങി വിദൂരദിക്കുകളില്‍ നിന്ന് ആളുകള്‍ പ്രത്യേക വാഹനങ്ങളില്‍ രാത്രി തന്നെ പാണക്കാട്ടേക്ക് കുതിച്ചു. മലപ്പുറം^വേങ്ങര റോഡില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. രാത്രി പത്തുമണിയോടെ വാഹനങ്ങള്‍ക്ക് മുന്നോട്ടു നീങ്ങാനാവാത്തവിധം തിരക്ക് വര്‍ധിച്ചു. ആളുകളെ നിയന്ത്രിക്കാന്‍ ലീഗ്പ്രവര്‍ത്തകര്‍ ഏറെ പാടുപെട്ടു. തങ്ങള്‍ സ്ഥിരമായി ഇരിക്കാറുള്ള വീടിന്റെ വരാന്തയിലാണ് മയ്യിത്ത് കിടത്തിയിരുന്നത്. സഹോദരങ്ങളും മക്കളും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം നേതാക്കളും സമീപത്തുണ്ടായിരുന്നു.

ഇതിനിടയില്‍ ചിലര്‍ വിതുമ്പിക്കരയുന്നതും കുഴഞ്ഞുവീഴുന്നതും കാണാമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍പോലും വഴിയില്ലാതെ പോലിസ് വലഞ്ഞു. കൊടപ്പനക്കല്‍ തറവാടിന്റെ ചുറ്റുവട്ടങ്ങളില്‍ ജനം തിങ്ങിക്കൂടിയതോടെ നേതാക്കള്‍പോലും അന്ത്യോപചാരമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടി. പരമാവധി ആളുകളെ ക്രമമായി കടത്തിവിട്ടാല്‍പോലും ഇന്ന് മൂന്നുമണിക്ക് മുമ്പായി കാത്തുനില്‍ക്കുന്നവരില്‍ ചെറിയൊരു ശതമാനത്തിനു മാത്രമേ നേതാവിനെ അവസാനമായി കാണാനാവൂ എന്നതായിരുന്നു അവസ്ഥ.

ഇബ്രാഹിം കോട്ടക്കല്‍

അടയാതെ കിടന്ന അഭയവാതില്‍

കേരളത്തിലെ ആറു പതിറ്റാണ്ടു കാലത്തെ കേരള രാഷ്ട്രീയ ചരിത്രത്തെ നിര്‍ണായകമാംവിധം സ്വാധീനിച്ച വ്യക്തിത്വമാണ് ശിഹാബ് തങ്ങള്‍. മൂന്നു പതിറ്റാണ്ട് അദ്ദേഹം സംസ്ഥാന ലീഗ് പ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക ശക്തിയെ നയിക്കേണ്ടതിന്റെ ചരിത്രപരമായ നിയോഗമേറ്റെടുത്ത തങ്ങള്‍ ദക്ഷിണേന്ത്യയിലെ തന്നെ ശ്രദ്ധേയരായ രാഷ്ട്രീയനേതാക്കളില്‍ ഒരാളായി മാറി. മുസ്ലിം ഐക്യത്തിന്റെ വക്താവായി എന്നും നിലകൊണ്ട ശിഹാബ് എന്നും തന്റെ പ്രിയ പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും കലുഷിതമായ കാലഘട്ടത്തില്‍ മുസ്ലിം രാഷ്ട്രീയത്തെ നയിക്കേണ്ട ചരിത്ര ബാധ്യത അദ്ദേഹം വിമര്‍ശനങ്ങള്‍ക്കിടയിലും സൌമ്യതയോടെ കൈകാര്യം ചെയ്തു.

1975^ലെ ഒരു സന്ധ്യ. മലപ്പുറം കോട്ടപ്പടിയിലെ ബാഫഖി തങ്ങള്‍ നഗറില്‍ മുസ്ലിം ലീഗിന്റെ ജില്ലാ സമ്മേളനം നടക്കുകയാണ്. സുലൈമാന്‍ സേട്ട്, സി.എച്ച്, ബി.വി. അബ്ദുല്ലക്കോയ, ചാക്കീരി അഹമ്മദ്കുട്ടി,കെ.കെ.എസ്. തങ്ങള്‍, അവുക്കാദര്‍കുട്ടി നഹ, സീതിഹാജി, യു.എ. ബീരാന്‍ തുടങ്ങിയ നേതാക്കള്‍ വേദിയിലിരിക്കുന്നു. യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ട പാണക്കാട് പൂക്കോയ തങ്ങള്‍ രോഗബാധിതനായി കിടപ്പിലാണ്. വിനയത്തിന്റെയും പാണ്ഡിത്യത്തിന്റെയു നിറകുടമായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ ഭക്തിസാന്ദ്രമായ പ്രാര്‍ഥനക്കു ശേഷം മുസ്ലിം കേരളത്തിന്റെ ശബ്ദവും ശക്തിയുമായിരുന്ന സി.എച്ച് മൈക്കിനടുത്തേക്ക് വന്ന് പ്രഖ്യാപിച്ചു. 'ഈ മഹാസമ്മേളനത്തില്‍ അധ്യക്ഷതവഹിക്കാന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളെ ആദരപൂര്‍വം ക്ഷണിക്കുന്നു.'

ദിഗന്തങ്ങള്‍ മുഴങ്ങുന്ന തക്ബീര്‍ ധ്വനികളോടെ, അവിടെ തടിച്ചുകൂടിയ പതിനായിരങ്ങള്‍ ആ പ്രഖ്യാപനത്തെ എതിരേറ്റപ്പോള്‍ മുസ്ലിം കേരളം അതിന്റെ പുതിയൊരു സാരഥിയെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു.

പിരമിഡുകള്‍ ഭൂതകാലത്തിന്റെ ചരിത്ര കഥകള്‍ പറയുന്ന നൈലിന്റെ നാട്ടില്‍നിന്ന് ലഭിച്ച വിജ്ഞാനത്തിന്റെ അക്ഷയനിധിയുമായി, എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഒതുങ്ങിക്കഴിഞ്ഞ ഒരു ചെറുപ്പക്കാരനെ സാഹചര്യം, മുസ്ലിംരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചിറക്കുകയായിരുന്നു. കൊടപ്പനക്കല്‍ വീട്ടിലെ ഒരു പഴയ മാളികക്ക് മുകളില്‍ നിറയെ ഗ്രന്ഥങ്ങളും കടലാസുകളും പത്രപ്രസിദ്ധീകരണങ്ങളും കൊണ്ട് നിറഞ്ഞ മുറിയില്‍ പുസ്തകപാരായണം ലഹരിയാക്കി മാറ്റിയ ശിഹാബ് തങ്ങളെ പലവട്ടം കണ്ടിട്ടുണ്ട്.
പ്രസിദ്ധിയോ പ്രസിദ്ധീകരണമോ ഒന്നും ആഗ്രഹിക്കാതെ, എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഒതുങ്ങിക്കഴിയാനാഗ്രഹിച്ച തങ്ങള്‍ക്ക് എന്നും ഇഷ്ടപ്പെട്ട കൂട്ടുകാര്‍ ഗ്രന്ഥങ്ങളായിരുന്നു. ഇപ്പോഴും അറബ് ലോകത്ത് നിന്നെത്തുന്ന പത്രപ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിറഞ്ഞു കിടക്കുന്നു. ഉസ്ബക്ക് റേഡിയോയുടെ പ്രബന്ധമല്‍സരത്തില്‍ സമ്മാനം നേടിയ ശിഹാബാണ് ലൈലാഖാലിദിനെ മലയാളത്തിന് പരിചയപ്പെടുത്തിയത്. അക്ഷരങ്ങളുടെ ലോകത്ത് നിന്നുവന്ന ആ മുസ്ലിംലീഗ് അധ്യക്ഷന്‍ സഹൃദയരായ ചെറുപ്പക്കാരുടെയെല്ലാം ആവേശമായത് സ്വാഭാവികം മാത്രം.

മുസ്ലിംലീഗിന്റെ സംസ്ഥാന ഭാരവാഹിത്വം ഒരു പ്രത്യേകഘട്ടത്തില്‍ ഏറ്റെടുക്കാന്‍ ശിഹാബ്തങ്ങളെ സാഹചര്യം നിര്‍ബന്ധിക്കുകയായിരുന്നു. മുസ്ലിംലീഗുമായി അദ്ദേഹത്തിന് മുമ്പ് തന്നെ ബന്ധമുണ്ടായിട്ടുണ്ട്. ബീരാന്‍സാഹിബും സീതി ഹാജിയും അബ്ദുല്ലക്കുട്ടി കുരിക്കളുമൊക്കെ ഭാരവാഹികളായ ഏറനാട് താലൂക്ക് മുസ്ലിം ലീഗിന്റെയും മമ്പാട് കോളജ് നടത്തിയിരുന്ന ഏറനാട് മുസ്ലിം എജുക്കേഷനല്‍ അസോസിയേഷന്റെയും പ്രസിഡന്റ്സ്ഥാനം വര്‍ഷങ്ങളോളം വഹിച്ചത് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു.

39ാം വയസ്സില്‍ ലീഗ് അധ്യക്ഷ സ്ഥാനമേറ്റെടുത്ത മുഹമ്മദലി ശിഹാബ്തങ്ങള്‍ക്ക് ആവേശോജ്വലമായ ഒരു പൈതൃകമുണ്ടായിരുന്നു. അറബ്സാഹിത്യത്തില്‍ കെയ്റോ വാഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദമെടുത്ത തങ്ങള്‍ക്ക് വിശ്വപ്രശസ്തരായ സതീര്‍ഥ്യന്മാരുണ്ട്. മാലി ദ്വീപ് പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം അടക്കമുള്ളവര്‍ ആ പട്ടികയില്‍ പെടുന്നു.

അല്‍അസ്ഹറിന്റെ പ്രസിദ്ധനായ റെക്ടര്‍ ഡോ. മഹ്മൂദ് ശല്‍തൂത്, ഈജിപ്തിന്റെ ഏറ്റവും പ്രസിദ്ധനായ പ്രസിഡന്റും ഒരു കാലഘട്ടത്തില്‍ അറബികളുടെ ലഹരിയായിരുന്ന ജമാല്‍ അബ്ദുന്നാസിര്‍, അന്ന് ഈജിപ്ഷ്യന്‍ ഇസ്ലാമിക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പില്‍ക്കാലത്ത് ഈജിപ്ത് പ്രസിഡന്റുമായി തീര്‍ന്ന അന്‍വര്‍സാദാത്ത് തുടങ്ങിയവരുമായൊക്കെ ബന്ധപ്പെടാന്‍ വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ ശിഹാബിന് സാധിച്ചു.
കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയ്യയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്കൂളിലെ ബാഡ്മിന്റണ്‍ടീമിലെ കളിക്കാരനായിരുന്നു തങ്ങള്‍ എന്ന കാര്യം പലര്‍ക്കുമറിയില്ല. സംസ്ഥാന കോച്ചായിരുന്ന ഹസന്റെ ശിഷ്യനായിരുന്നു കളിക്കളത്തില്‍ തങ്ങള്‍. കണ്ണഞ്ചേരി തലക്കടത്തൂര്‍, പൊന്മള തുടങ്ങിയ സ്ഥലങ്ങളിലെ പ്രസിദ്ധമായ ദര്‍സുകളില്‍ തങ്ങള്‍ അധ്യയനം നടത്തി. നിഷ്കളങ്കതയുടെ നിറകുടം എന്ന വിശേഷണത്തിന് നൂറുശതമാനം അര്‍ഹനായിരുന്നു ശിഹാബ് തങ്ങള്‍. പൂക്കോയ തങ്ങളുടെ നൈര്‍മല്യവും നിഷ്കളങ്കതയും നിഷ്കപടതയുമൊക്കെ ശിഹാബ് തങ്ങളില്‍ സമഞ്ജസമായി സമ്മേളിച്ചിരുന്നു. പ്രിയ പിതാവ് നിലകൊണ്ട എല്ലാ നല്ല മൂല്യങ്ങളുടെയും ആശയങ്ങളുടെയും പ്രതിരൂപവും കൂടിയായിരുന്നു തങ്ങള്‍.

'ഇല്ല എന്ന വാക്ക് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ശഹാദത്തിലല്ലാതെ. ശഹാദത്ത് ഇല്ലായിരുന്നുവെങ്കില്‍ 'ലാ (ഇല്ല) എന്നദ്ദേഹം ഒരിക്കലും പറയുമായിരുന്നില്ല' എന്ന് ഇമാം സൈനുല്‍ ആബിദിനെക്കുറിച്ച് പ്രശസ്ത അറബികവിയായ ഫറസ്ദഖ് പാടിയ വരികളാണ് ശിഹാബ് തങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നത്. 'മന്ദഹസിക്കുമ്പോള്‍ മാത്രമേ അദ്ദേഹം സംസാരിക്കുന്നുള്ളൂ' എന്ന ഫറസ്ദഖിന്റെ വരികളും ശിഹാബ് തങ്ങളെ സംബന്ധിച്ചിടത്തോളം അന്വര്‍ഥമാണ്. 'ഉഗ്ര ശബ്ദം മുഴക്കിയവരല്ല മറിച്ച് വളരെ പതുക്കെ സംസാരിച്ച വ്യക്തികളാണ് ചരിത്രം സൃഷ്ടിച്ചവര്‍' എന്ന് സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ പറഞ്ഞു. വികാരങ്ങള്‍ക്ക് തീ കൊളുത്തുന്ന വാചോടോപങ്ങള്‍ കൊണ്ട് നേതാവായ വ്യക്തിയല്ല ശിഹാബ്തങ്ങള്‍. പിതാവിനെ പോലെ തന്നെ പതുങ്ങിയ സ്വരത്തില്‍ സംസാരിച്ചു കൊണ്ടു തന്നെ ജനാധിപത്യ കേരളത്തിന്റെ ഹൃദയ സിംഹാസനം പിടിച്ചടക്കാന്‍ ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു.
(പാണക്കാട് ശിഹാബ് തങ്ങളുടെ സുഹൃത്തായിരുന്ന റഹീം മേച്ചേരിയുടെ ചില ഓര്‍മകള്‍ ഈ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.)

അണഞ്ഞത് കുളിര്‍ പെയ്യുന്ന കനല്‍

ശിഹാബ് എന്ന അറബി വാക്കിന് തീജ്വാല എന്നര്‍ഥമുണ്ട്. ധര്‍മം കൊടുക്കുന്നതിന്റെ മുന്നറിയിപ്പായി മലകളില്‍ തീ കത്തിക്കുന്ന പതിവുണ്ടായിരുന്നു പണ്ടത്തെ അറബികള്‍ക്ക്. ഒരുപക്ഷേ, പാണക്കാട്ടെ തങ്ങള്‍ കുടുംബത്തിലേക്ക്, അലി ശിഹാബുദ്ദീന്‍ തങ്ങളുടെ വംശപരമ്പരയിലൂടെ 'ശിഹാബ്' കടന്നുവരുന്നത് ഉദാരമനസ്കതയുടെ ഈ പ്രതീകാത്മകത വിളംബരം ചെയ്തുകൊണ്ടാവാം. ഏതായാലും മുഹമ്മദലി ശിഹാബ്തങ്ങളെ സ്പര്‍ശിക്കുമ്പോള്‍ ആരുടെയും കൈപൊള്ളിയിരുന്നില്ല.

തണുത്ത് മൃദുവായ ആ വിരലുകള്‍ പുണരവെ, പൊരിഞ്ഞെത്തുന്ന അനേകം ഹൃദയങ്ങളിലെ തീ അണയുകയായിരുന്നു. അങ്ങനെ 'തീ നാളം' അഗ്നികുണ്ഡങ്ങളെ കീഴ്പ്പെടുത്തുകയായിരുന്നു.
കൊടപ്പനക്കല്‍ തറവാടിന്റെ പൂമുഖത്ത് അഞ്ച് പലകകള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു മേശയുണ്ട്. മുഴുഭ്രാന്ത് മാറിയതിന് കുടകിലെ ഒരാശാരി പണിത്, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്ക് പാരിതോഷികമായി നല്‍കിയതാണത്രെ ഇത്. നാലര പതിറ്റാണ്ടോളം പഴക്കമുള്ള ഈ വട്ടമേശ, എണ്ണമറ്റ വേവലാതികളുടെ പൊടിവീണ കര്‍ണപുടമാണ്.

തങ്ങളുടെ ചെവിയിലേക്ക് സ്വകാര്യമായി പകരുന്ന നോവിന്റെ നുറുങ്ങുകള്‍ ഇതില്‍ തെന്നിവീഴുന്നു. പാകത്തില്‍ മടക്കിവെച്ച വെള്ളക്കടലാസിലെ ഒരു കീറില്‍ സാധാരണ മഷിയിലെഴുതിക്കൊടുക്കുന്ന കുറിപ്പടി അങ്ങനെ രൂപപ്പെടുന്നു. അതില്‍ മരുന്നുണ്ട്; മന്ത്രമുണ്ട്. മേമ്പൊടിയായി ഒരാശ്വാസവാക്കും^തൃപ്തിയായി. വന്നയാളുടെ പ്രശ്നം തീര്‍ന്നു. ഇതായിരുന്നു ശിഹാബ്തങ്ങളുടെ ഒരു രീതി. കനിവും ഉദാരതയും രാജ്യസ്നേഹവും എന്നും കൂടെപ്പൊറുപ്പിച്ചുപോന്ന കുടുംബമാണ് ശിഹാബ് തങ്ങളുടേത്. വൈരം തീര്‍ക്കാന്‍ ഒടിമറിഞ്ഞെത്തുന്ന പാണന്‍മാരെ പിടിച്ചുകെട്ടി കൊന്ന ഈ കാട്ടില്‍ (പാണ^കാട്) ഇനി അവരെ കൊല്ലരുതെന്ന താക്കീത് ആദ്യമുയര്‍ന്നത് ഈ തങ്ങള്‍ കുടുംബത്തില്‍നിന്നാണ്. പാണക്കാടിന്റെ താഴ്കുറ്റി അന്വേഷിച്ചു ചെല്ലുമ്പോള്‍ അങ്ങനെയും കഥകള്‍ കേള്‍ക്കാനാവുന്നു.
സ്വര്‍ണക്കടകളുടെ ഉദ്ഘാടകന്‍, മതസ്ഥാപനങ്ങളുടെ ശിലാസ്ഥാപകന്‍, മുസ്ലിംലീഗ് പ്രസിഡന്റ്, ആത്മീയനേതാവ് ^സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെപ്പറ്റി പറയുമ്പോള്‍ ഓര്‍മയില്‍ തെളിയുന്ന ചിത്രങ്ങള്‍ ഇതൊക്കെയാവാം. എന്നാല്‍, പ്രതിഷ്ഠാപൂര്‍വകങ്ങളായ ഇത്തരം ഓര്‍മപ്പേരുകള്‍ക്കപ്പുറം പച്ചയായ ഒരു മനുഷ്യനുണ്ടായിരുന്നു.

ഗ്രാമ്യശീലങ്ങളുടെ താളം തെറ്റിക്കാതെ ചിരിച്ചും കളിച്ചും പുഴയില്‍ നീന്തിയും കൊക്കിനെ വെടിവെച്ചും നടന്നിരുന്ന, തന്നെത്തന്നെ അന്വേഷിക്കുന്ന മനുഷ്യന്‍. പിതാവിന്റെ മരണാനന്തരം മുസ്ലിംലീഗിന്റെ സാരഥ്യം ഏറ്റെടുക്കുന്നതോടെ ആ 'ശിഹാബ് തങ്ങള്‍' പതുക്കെ അപ്രത്യക്ഷനാവുകയായിരുന്നു.

പിതാവിന്റെ പൈതൃകമായ ചികില്‍സകളിലേക്കും അനുരഞ്ജനങ്ങളിലേക്കും രാഷ്ട്രീയ ഉഭയകക്ഷി സംഭാഷണങ്ങളിലേക്കും കടന്നതോടെ സമയം തികച്ചാല്‍ തികയാതെ വന്നു. പ്രഭാത നമസ്കാരത്തിനു മുമ്പേ തുടങ്ങുന്ന ഒരു ദിവസം, അര്‍ധരാത്രി കഴിഞ്ഞും കൊടുമ്പിരിക്കൊളുന്നു.
വൈകി ഉറങ്ങിയാലും വന്നുപെടുന്നവര്‍ വാതിലിനു മുട്ടുന്നു. കൊല്ലന്റെ ആലയിലെ എലിയെപ്പോലെ ഓരോ മുട്ടിനും ആ മനുഷ്യന്‍ ഞെട്ടിയുണരുന്നു. രാഷ്ട്രീയത്തിന്റെ സിദ്ധാന്ത സമസ്യകളില്‍ നിന്നകന്ന് ഏതു വിഭാഗം ജനങ്ങള്‍ക്കും വേണ്ടി നട തുറന്നുകൊടുത്തുകൊണ്ടിരിക്കെ, ആ കൈകള്‍ നിശ്ചലമായിരിക്കുന്നു.

കെയ്റോ യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദമെടുത്ത ശിഹാബ് തങ്ങള്‍ എഴുത്തും വായനയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി കഴിയണമെന്ന് ആഗ്രഹിച്ചു. വായന അദ്ദേഹത്തിന്റെ ഒരവയവം പോലെയായി. തറവാടിനോട് ചേര്‍ന്നുള്ള പുറംവീടിന്റെ മാളിക, പൂക്കോയ തങ്ങള്‍ വായനക്കായി മകന് നീക്കിവെച്ചു. പക്ഷേ, ഏകാഗ്രതയുടെ ചങ്ങാത്തം തുടരാന്‍ ആളുകള്‍ അനുവദിച്ചില്ല. മകന്റെ എഴുത്തുമുറി സന്ദര്‍ശക ബാഹുല്യംകൊണ്ട് കവിയാന്‍ തുടങ്ങി. അങ്ങനെ പാര്‍ട്ടിയും മതസംഘടനകളും ആത്മീയ ചിന്തകരും ചേര്‍ന്നൊരുക്കിയ പ്രഭാവലയത്തിലൂടെ ശിഹാബ് തങ്ങളിലുള്ള സാധാരണ മനുഷ്യന്‍ വിടചോദിച്ചുതുടങ്ങി. പിന്നെ പിതാവിന്റെ മരണം, സംഭവങ്ങളുടെ ഗതി മൊത്തം മാറ്റി. ആളുകളുടെ സങ്കടങ്ങള്‍ക്കും കണ്ണീരിനും വിയര്‍പ്പിനുമിടക്ക് കഴിച്ചുകൂട്ടിയ മൂന്നര പതിറ്റാണ്ടിനാണ് ഇന്നലെ തിരശãീല വീണത്.
ബാഫഖി തങ്ങളെപ്പോലെ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ് നേതൃസ്ഥാനത്തെത്തിയ ഒരാളായിരുന്നില്ല ശിഹാബ് തങ്ങള്‍. പക്ഷെ, ബാഫഖി തങ്ങളുടേതിനേക്കാള്‍ സംഘര്‍ഷഭരിതവും പ്രശ്ന സങ്കീര്‍ണവുമായിരുന്നു ശിഹാബ് തങ്ങളുടെ കാലഘട്ടം.
ഇന്ത്യന്‍ മതേതരത്വം തീര്‍ത്തും ചോദ്യം ചെയ്യപ്പെട്ട ബാബരി മസ്ജിദിന്റെ തകര്‍ച്ചാ കാലഘട്ടത്തില്‍, കേരളത്തിലെ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ ശിഹാബ് തങ്ങള്‍ വഹിച്ച നേതൃപരമായ പങ്ക് സര്‍വരാലും പ്രശംസിക്കപ്പെട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന സി.കെ. പത്മനാഭന്‍ ഈ വിഷയത്തെക്കുറിച്ച് എഴുതിയതിങ്ങനെ:

'രാജ്യത്ത് വളര്‍ന്നു വരുന്ന ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാന്‍ മുസ്ലിംലീഗ് നേതൃത്വം പൊതുവിലും ശിഹാബ്തങ്ങള്‍ പ്രത്യേകിച്ചും വലിയ പ്രവര്‍ത്തനങ്ങളാണ്, മഹത്തായ ചില കര്‍ത്തവ്യങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 1992ലെ അയോധ്യാ സംഭവത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ധാരാളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘട്ടനങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു. ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തില്‍ മതത്തിന്റെയും വിശ്വാസികളുടെയും പേരില്‍ അവിശ്വാസം വളര്‍ന്നു കൊണ്ടിരുന്നു.
എന്നാല്‍, ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ കുറവാണെന്ന് നമുക്കു കാണാന്‍ കഴിയുന്നു. അതിനു കാരണം, കേരളത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ചെറുക്കാനും അക്രമങ്ങളെ നിരുല്‍സാഹപ്പെടുത്താനും ശിഹാബ് തങ്ങളെപ്പോലുള്ളവരുടെ നേതൃത്വവും സാന്നിധ്യവും കൊണ്ടു മാത്രമാണെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാനാവും'.
തങ്ങളുടെ സാന്നിധ്യം തികച്ചും അനിവാര്യമായ ഒരു ഘട്ടത്തിലാണ് അവിചാരിതമായ ഈ വേര്‍പാട് സംഭവിച്ചിരിക്കുന്നത്. നമ്മുടെ രാഷ്ട്രീയ ^ സാമൂഹിക ^സാമുദായിക രംഗങ്ങളിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍, ആരെന്തു പറഞ്ഞാലും ശിഹാബ് തങ്ങള്‍ തീര്‍ച്ചയായും ഒരു പ്രതീക്ഷയായിരുന്നു.

പ്രതിസന്ധി നേരങ്ങളില്‍ വിയോജിപ്പുള്ളവരും തങ്ങളിലേക്ക് തന്നെയാണ് ഉറ്റു നോക്കിയിരുന്നത്. കത്തുന്ന തീയിലേക്ക് തണുപ്പിക്കാനുള്ള ഒരു വാക്ക് എങ്ങനെ വരും എന്ന ഉദ്വേഗത്തോടെ. ആ വാക്ക് ഇനി എവിടെ നിന്നു മുഴങ്ങും? കവി പി.കെ. ഗോപി ചോദിക്കുന്ന പോലെ:
'കടലാഴങ്ങള്‍ കടഞ്ഞെടുത്ത
കവിതാമൃത ബിന്ദുപോലെ ഒരു വാക്ക്...
നിഷാദ നിദ്രയുടെ ഉരുക്കു വാല്മീകം പൊട്ടിച്ച്
പ്രകാശകാന്തം പോലെ
ഉദിച്ചുവരുന്ന ഒരു വാക്ക്..'

ടി.പി. ചെറൂപ്പ

ജീവിത രേഖ

n1936 മെയ് അഞ്ചിന് ജനനം
nപിതാവ്: പി.എം.എസ്.എ പൂക്കോയ തങ്ങള്‍
nമാതാവ്: ആയിശ ബീവി
nഡി.എം.ആര്‍.ടി സ്കൂള്‍ പാണക്കാട്, എം.എം. ഹൈസ്കൂള്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1953ല്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി
nദര്‍സ് പഠനം: തോഴനൂര്‍, തലക്കടത്തൂര്‍ (1953^58)
n ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ 1958 ^ 61വരെ
n1961 മുതല്‍ 1966വരെ കെയ്റോ യൂനിവേഴ്സിറ്റിയില്‍ പഠനം
nമാലദ്വീപ് പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം, മാലദ്വീപ് വിദേശകാര്യ മന്ത്രി ഫാത്തുല്ല ജമീല്‍ എന്നിവര്‍ സഹപാഠികള്‍
n അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പുത്രി ശരീഫ ഫാത്തിമ ബീവിയെ 1966 നവംബര്‍ 24ന് വിവാഹം ചെയ്തു. ഇവര്‍ 2006ല്‍ നിര്യാതയായി
nമക്കള്‍: സുഹ്റ, ഫൈറൂസ്, സമീറ, ബഷീറലി , മുനവ്വറലി
nസഹോദരങ്ങള്‍: ഉമറലി, ഹൈദരലി, സാദിഖലി, അബ്ബാസലി
nസഹോദരിമാര്‍: ഖദീജ ബീക്കുഞ്ഞി ബീവി, മുല്ലബീവി
n1975 സെപ്റ്റംബര്‍ ഒന്നിന് മുസ്ലിം ലീഗ് അധ്യക്ഷ പദവിയില്‍

വിട


മലപ്പുറം: ഒരു ചെറുപുഞ്ചിരിയുടെ അമരത്തിരുന്ന് സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശവാഹകനായി തലമുറകള്‍ക്കൊപ്പം നടന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന വഴിവിളക്കണഞ്ഞു. കേരള രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യവും മത _സാംസ്കാരിക മണ്ഡലങ്ങളിലെ അതികായനുമായിരുന്ന മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ അന്ത്യം ഇന്നലെ രാത്രി 8.45ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

ജാതി മത ഭേദമന്യെ മലയാളക്കരയുടെ ആദരവുകളേറ്റുവാങ്ങിയ പ്രിയനേതാവ് 73ാം വയസ്സിലാണ് ചരിത്രത്തിലേക്ക് വിടവാങ്ങിയത്. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് പാണക്കാട് ജുമാമസ്ജിദില്‍ നടക്കും. ഹൃദയസ്തംഭനമാണ് മരണകാരണം. കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 3.45നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചുണ്ടിലെ മുറിവിന് സ്റ്റിച്ചിട്ട തങ്ങള്‍ ആശുപത്രിയില്‍ വിശ്രമിത്തിലായിരുന്നു. രാത്രി 8.30ഓടെ ശാരീരിക അസ്വസ്ഥത തോന്നിയ തങ്ങളെ ഉടന്‍തന്നെ ഐ.സി.യുവിലേക്ക് മാറ്റി. 15 മിനിറ്റിനകം മരണം സംഭവിക്കുകയും ചെയ്തു. മയ്യിത്ത് രാത്രി 9.30ഓടെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലേക്ക് കൊണ്ടുപോയി. മൂന്നരദശകം മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. 1936 മെയ് നാലിന് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ആയിഷാ ബീവിയുടെ മകനായി ജനനം.

ദര്‍സ് പഠനത്തിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം. തുടര്‍ന്ന് കെയ്റോ സര്‍വകലാശാലയിലെ അറബി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ലിസാന്‍സ് ബിരുദം നേടി. അറബി ഭാഷയിലും സാഹിത്യത്തിലും നല്ല അവഗാഹം നേടിയ തങ്ങള്‍ മൂന്നു വര്‍ഷത്തെ സൂഫിസം കോഴ്സും പൂര്‍ത്തിയാക്കി. ഈജിപ്തില്‍ പഠിക്കുമ്പോള്‍ തന്നെ ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു. ഖലീല്‍ ജിബ്രാന്റെ കഥ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പിതാവിന്റെ മരണത്തെതുടര്‍ന്ന് 1975 സെപ്റ്റംബര്‍ ഒന്നിനാണ് പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്തത്.
ഭാര്യമാര്‍: മുസ്ലിംലീഗ് പ്രസിഡന്റായിരുന്ന അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകള്‍ പരേതയായ ശരീഫാഫാത്തിമ ബീവി, ആയിശബീവി. മക്കള്‍: ബഷീറലി ശിഹാബ്തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ശരീഫാ സുഹ്റാബീവി, ശരീഫാ ഫൈറൂസ് ബീവി, ശരീഫാ ശമീറാ ബീവി. മരുമക്കള്‍: നാസര്‍ മശ്ഹൂര്‍ തങ്ങള്‍ കണ്ണൂര്‍ (കുവൈത്ത്) ലുഖ്മാന്‍ തങ്ങള്‍ (കുറ്റിപ്പുറം) യൂസുഫ് ഹൈദ്രോസ് തങ്ങള്‍ (കൊയിലാണ്ടി) ശമീമാ ബീവി (കണ്ണൂര്‍) ഹനിയ്യാ ബീവി (കൊയിലാണ്ടി)

അബ്ദുല്‍ബാഫഖി തങ്ങള്‍, അബ്ദുല്ല ബാഫഖി, ഹംസ ബാഫഖി, ഹുസൈന്‍ ബാഫഖി, ഇബ്രാഹിം ബാഫഖി, അബൂബക്കര്‍ ബാഫഖി, ഉമര്‍ ബാഫഖി (ജിദ്ദ) സുൈല്‍ ആബിദീന്‍ ബാഫഖി (മലേഷ്യ) അലി ബാഫഖി, ഫസന്‍ബാഫഖി, അഹമ്മദ് ബാഫഖി, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പരേതനായ ഉമര്‍ ബാഫഖി തങ്ങളുടെ ഭാര്യ ശരീഫാ മുല്ലബീവി, അലി ബാഫഖി തങ്ങളുടെ ഭാര്യ ശരീഫാ ഉമ്മുബീവി, കോഴിക്കോട് വലിയഖാദിയായിരുന്ന മുഹ്സിന്‍ ശിഹാബ് തങ്ങളുടെ ഭാര്യ ശരീഫാ ഖദീജ ബീവി, ശരീഫാ മറിയം ബീവി, ശരീഫാ റുഖിയ ബീവി, ശരീഫാ നഫീസ ബീവി എന്നിവര്‍ സഹോദരങ്ങള്‍.