Wednesday, July 8, 2009

സാനിയയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ മലയാളി പിടിയില്‍


ഹൈദരാബാദ്‌: പ്രണയം തലയ്‌ക്കുപിടിച്ച്‌ ടെന്നിസ്‌ താരം സാനിയ മിര്‍സയുടെ വീട്ടിലെത്തി വിവാഹ നിശ്ചയം മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബഹളം വച്ച്‌ മലപ്പുറം സ്വദേശിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ്‌ അഷ്‌റഫാണ്‌ (28) പ്രണയം മൂത്ത്‌ പോലീസ്‌ കസ്‌റ്റഡിയിലായത്‌.

കഴിഞ്ഞ ദിവസം രാത്രി സാനിനയുടെ ബംജാര ഹില്‍സിലുള്ള വീട്ടിലെത്തിയ മുഹമ്മദ്‌ അഷ്‌റഫ്‌ ബലം പ്രയോഗിച്ച്‌ അകത്തുകയറി സാനിയയുടെ വിവാഹനിശ്ചിയം വേണ്ടെന്നു വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബഹളം വയ്‌ക്കുകയായിരുന്നു. താന്‍ സാനിയയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നെന്നും മുഹമ്മദ്‌ സാനിയയുടെ അച്‌ഛന്‍ ഇമ്രാന്‍ മിര്‍സയോട്‌ പറഞ്ഞു.

സിവില്‍ എഞ്ചിനീയറിങ്‌ വിദ്യാര്‍ഥിയായ മുഹമ്മദ്‌ അഷ്‌റഫ്‌ സാനിയയോട്‌ ഫോണ്‍ വഴി പ്രണയാഭ്യര്‍ഥന നടത്തുകയും തുടന്ന്‌്‌ വിവാഹം കഴിക്കണമന്ന്‌ ആവശ്യപ്പെട്ട ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. അതിനുശേഷമാണ്‌ വീട്ടിലെത്തി ബഹളം വച്ചത്‌. ഇമ്രാന്‍ മിര്‍സയുടെ പരാതിപ്രകാരം പോലീസ്‌ ബംജാര ഹില്‍സിിലെ വീട്ടില്‍ പിക്കറ്റ്‌ ഏര്‍പ്പെടുത്തിയിരുന്നു.

ബാംഗ്ലൂരില്‍ വച്ച്‌ ആദ്യമായി സാനിയയെ നേരില്‍കണ്ട മുഹമ്മദ്‌ അഷ്‌റഫ്‌ പിന്നീട്‌ തുടര്‍ച്ചയായി ഫോണ്‍ ചെയ്യുകയും എസ്‌.എം.എസ്‌ സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തുകൊണ്ടിരുന്നു. സാനിയയുടെ വിവാഹം ഉറപ്പിച്ചതോടെ ഇയാളുടെ സ്വഭാവം മാറി. ഭീഷണിയുടെ സ്വരത്തിലായിരുന്നു പിന്നീടുള്ള ഫോണ്‍കോളുകള്‍. ഇതിനുശേഷമാണ്‌ ഇമ്രാന്‍ മിര്‍സ പോലീസില്‍ പരാതി നല്‍കിയത്‌.

പോലീസ്‌ നിരവധി കേസുകള്‍ ചാര്‍ജ്‌ ചെയ്‌ത മുഹമ്മദ്‌ അഷ്‌റഫിനെ ഇന്ന്‌ ഹൈദരാബാദിലെ കോടതിയില്‍ ഹാജരാക്കി. ജൂലായ്‌ പത്തിനാണ്‌ സാനിയയുടെ വിവാഹനിശ്ചയം നടക്കുന്നത്‌.

Source: Mathrubhumi

No comments:

Post a Comment