Wednesday, December 30, 2009

നായാടിസമൂഹത്തിന്റെ മാന്യതയെങ്കിലും!

ഓപറേഷന്‍ മഅ്ദനി-4 / വിജു വി. നായര്‍

കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ഘടകത്തില്‍ ഇപ്പോള്‍ തര്‍ക്കവും ഒച്ചപ്പാടും നടക്കുന്ന മജീദ് പറമ്പായിയുടെ കാര്യമാണ് ഗൂഢാലോചനയുടെ പൊലീസ് വശം വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങളിലൊന്ന്. ഒരു തീവ്രവാദക്കേസിലും പ്രതിയല്ല ഇയാള്‍. മുമ്പ് പി.ഡി.പിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. പ്രാദേശികമായ ചില ഭിന്നതകളില്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കളമശേãരി സംഭവം നടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കേസില്‍ പ്രതിയാക്കപ്പെട്ടയുടനെ വന്ന പത്രവാര്‍ത്തകള്‍ തന്നെ സംഭവസമയത്ത് മജീദ് കണ്ണൂരില്‍ മരിച്ച ബന്ധുവിന്റെ സംസ്കാര ചടങ്ങിലായിരുന്നെന്നും നിരപരാധിയാണെന്നുമാണ്. സൂഫിയയെ കേസില്‍ ബന്ധിപ്പിക്കാന്‍ വേണ്ടി അവരുടെ കോള്‍ലിസ്റ്റ് ആയുധമാക്കിയതും മജീദുമായി അവര്‍ സംസാരിച്ച വിവാഹക്കാര്യത്തെപ്പറ്റിയും നേരത്തേ സൂചിപ്പിച്ചു. പില്‍ക്കാലത്ത് വീണ്ടും പി.ഡി.പിയിലായ മജീദിനെ ഒരു നഴ്സറി സ്കൂള്‍ അധ്യാപികയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ചില്ലറ ഒച്ചപ്പാടൊക്കെയുണ്ടായപ്പോള്‍ പുറത്താക്കി. ഈ ഒച്ചപ്പാടിന്റെ പേരില്‍ രാഷ്ട്രീയരംഗത്തുനിന്ന് വിട്ടുനിന്ന മജീദിനെ പിന്നീട് കണ്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഅ്ദനി വിരുദ്ധ പ്രചാരണം നടത്തുന്ന യു.ഡി.എഫുകാരനായിട്ടാണ്. ആയിടെത്തന്നെ സൂഫിയക്കെതിരെ പറയാന്‍ പൊലീസ് ഇയാളെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന് കുടുംബം പരാതിപ്പെടുന്ന വാര്‍ത്തവരുന്നു. തുടര്‍ന്നാണ് മലപ്പുറത്തുവെച്ച് മജീദ് നേരിട്ട് കൈരളി ചാനലിന് അഭിമുഖം കൊടുക്കുന്നത്. അവിടെവെച്ച് പി.ഡി.പിയുടെ വിദ്യാര്‍ഥിവിഭാഗം നേതാവായ സുബൈര്‍ വെട്ടിയാനിക്കലിനോട് തന്റെ പീഡനവും തകര്‍ന്ന ആരോഗ്യത്തിന്റെ കാര്യവും പറഞ്ഞ മജീദ് വൈകാതെ ആശുപത്രിയിലായി. സഹായമഭ്യര്‍ഥിച്ച് ഫോണ്‍ ചെയ്തതിന്റെ പേരില്‍ സുബൈര്‍ അയാള്‍ക്ക് കുറച്ചു പണം അയക്കുന്നു. തനിക്ക് അക്കൌണ്ടുള്ള ചേലക്കുളം ബാങ്ക് മുഖേന മജീദിനയച്ച പണമാണ് സുബൈറിന് വിനയായത്. അയാളെ ഒരു കേസുമില്ലാതെ പലതവണ കസ്റ്റഡിയിലെടുക്കുന്നു. മജീദിനയച്ച പണം മഅ്ദനി തന്നതാണെന്ന് മൊഴികൊടുക്കണം.

അല്ലെങ്കില്‍ തീവ്രവാദ കേസുകളില്‍ പ്രതിയാക്കും. ക്രൂരമായ മര്‍ദനം. അപ്പുറത്ത് മജീദിന് പഴയ നഴ്സറി ടീച്ചര്‍ സംഭവത്തില്‍ സ്ത്രീപീഡനക്കേസ് ചാര്‍ജ്ചെയ്യുന്നു. ഇംഗിതം വേറെ^ സൂഫിയക്കെതിരെ പണ്ട് പറഞ്ഞ മൊഴി 164 സ്റ്റേറ്റ്മെന്റാക്കി മാറ്റണം. ആന്റിടെററിസ്റ്റ് സ്ക്വാഡിലെ ഒരു ഡിവൈ.എസ്.പിയും എസ്.പിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ചേര്‍ന്ന സംഘമാണ് ഇക്കാര്യത്തിന് മൂന്നാംമുറ വഴി കിണഞ്ഞുശ്രമിച്ചത്. മറുവശത്ത്, കാക്കനാട്ടെ കലക്ടറേറ്റ് സ്ഫോടനക്കേസ് സുബൈറിന്റെ തലയിലാക്കാന്‍ എറണാകുളം പൊലീസിന്റെ മൂന്നാംമുറ. ഇവിടെ ശ്രദ്ധിക്കേണ്ടത്; കളമശേãരി കേസുമായി ബന്ധമേയില്ലാത്ത ആന്റിടെററിസ്റ്റ് സ്ക്വാഡിലെ എസ്.പി റാങ്കിലുള്ളവര്‍ ആ കേസിലെ പ്രതിയെ നേരിട്ടുചെന്ന് മര്‍ദിക്കണമെങ്കില്‍ എറണാകുളത്തുനിന്നുള്ള നിര്‍ദേശമില്ലെങ്കില്‍ നടപ്പുള്ള കാര്യമല്ലെന്നതാണ്. കളമശേãരി കേസ് അന്വേഷിക്കുന്നത് ഔദ്യോഗികമായി പറഞ്ഞാല്‍ അസിസ്റ്റന്റ് കമീഷണര്‍ പി.എം. വര്‍ഗീസാണ്. ഒരു അസി. കമീഷണറുടെ നിര്‍ദേശപ്രകാരം മറ്റൊരു സ്ക്വാഡിലെ എസ്.പി തല്ലാന്‍ ഇറങ്ങിപ്പുറപ്പെടുന്ന പ്രശ്നമില്ല. കല്‍പന പോയത് എറണാകുളം പൊലീസ് തലവനില്‍നിന്നാണെന്ന് വ്യക്തം. മനോജ് എബ്രഹാമും സംഘവും കലക്ടറേറ്റ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ജേക്കബ് ജോര്‍ജ്, സി.ഐ സുന്ദരരാജ് തുടങ്ങിയവര്‍ എറണാകുളത്തെ സുബൈറിനെ സമാനമായി കൈകാര്യംചെയ്യുന്നു. ചുരുക്കത്തില്‍, സൂഫിയയും പിന്നാലെ മഅ്ദനിയുമാണ് ഈ കൊച്ചി ലോബിയുടെ ടാര്‍ഗറ്റ് എന്നര്‍ഥം.

ഇനി നസീറിനെവെച്ചുള്ള പുതിയ കഥയുടെ പൊള്ളത്തരം നോക്കാം. കളമശേãരി കേസില്‍ പല ഏജന്‍സികള്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ സൂഫിയയെ ചോദ്യംചെയ്തതാണ്^ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡി.ഐ.ജി വിനോദ്കുമാര്‍ വരെ. കഴിഞ്ഞ മാസം 17 വരെ സൂഫിയ എറണാകുളത്തുണ്ടായിരുന്നു. പിന്നീടാണ് കോഴിക്കോട് മുക്കത്തുള്ള ആശുപത്രിയില്‍ ഭര്‍ത്താവിനെ പരിചരിക്കാന്‍ പോകുന്നത്. ചോദ്യംചെയ്യാന്‍ അപ്പോഴും സാഹചര്യമുണ്ടായിരുന്നു. പൊടുന്നനെ നസീര്‍ കഥ പ്രചരിക്കുന്നു. എന്നാല്‍, സൂഫിയക്കെതിരെ നസീര്‍ പറഞ്ഞതായ മൊഴി ഒരു കോടതിയിലും കൊടുത്തിട്ടില്ല. കളമശേãരി കേസില്‍ സംഘം ചോദ്യംചെയ്ത വകയിലുള്ള നസീറിന്റെ മൊഴിയും വന്നിട്ടില്ല. ഇനി, നസീറിനെ പിടിച്ചതോടെയാണ് സൂഫിയയെ പ്രതിയാക്കേണ്ട സാഹചര്യം സ്വാഭാവികമായി ഉണ്ടായതെങ്കില്‍, നസീറിനെ പിടികൂടുന്നതിനൊക്കെ മുമ്പേതന്നെ മജീദ് പറമ്പായിയെ തല്ലിപ്പഴുപ്പിച്ച് 164 വാങ്ങേണ്ട കാര്യമില്ലല്ലോ. ലളിതമായി പറഞ്ഞാല്‍ തടിയന്റവിട നസീറിനെ പിടികൂടുന്നതിനൊക്കെ മുമ്പുതന്നെ ഓപറേഷന്‍ സൂഫിയ നടപ്പാക്കിത്തുടങ്ങിയിരുന്നു.

നസീറിന്റെ വരവോടെ അലകും പിടിയും മാറ്റി. അതിനൊരു പുതിയ മുഖം നല്‍കാന്‍ ആസൂത്രികര്‍ക്ക് കഴിഞ്ഞെന്നു മാത്രം. ഈ പോയന്റില്‍ത്തന്നെയാണ് ഗൂഢാലോചനയുടെ തനിനിറം വ്യക്തമാകുന്നതും. കളമശേãരി കേസിനെ നസീറിലൂടെ തീവ്രവാദ കേസാക്കുകയും അതില്‍ സൂഫിയയെ പ്രതിയാക്കുകയും ചെയ്യുക വഴി സാക്ഷാല്‍ മഅ്ദനിയിലേക്ക് പാലം പണിയാം. മനോജ് എബ്രഹാമിന്റെ കാര്‍മികത്വത്തില്‍ ഇത് സാധിച്ചെടുക്കുകയാണ് പിന്നിലുള്ള രാഷ്ട്രീയ ലോബിയുടെ ആത്യന്തിക ലക്ഷ്യവും. കാര്യങ്ങള്‍ ആ വഴിക്കും നീങ്ങുകയാണെന്നതിന്റെ സൂചനകള്‍ ഇപ്പോഴേയുണ്ട്. അതാണ് കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നു എന്ന് തെളിയിക്കാന്‍ ആരംഭിച്ചിരിക്കുന്ന പുതിയ ശ്രമം. അതിലും 164 സ്റ്റേറ്റ്മെന്റ് എന്ന എളുപ്പത്തുറുപ്പ് തരപ്പെടുത്തുകയാണ് സൂത്രധാരകരുടെ അടവ്. എല്ലാ നീക്കങ്ങളുടെയും തല്‍സമയ വിവരവും സൂചനയും മാധ്യമദ്വാരാ വിന്യസിക്കുക എന്നതാണ് ഈ ഗൂഢാലോചനയിലെ മറ്റൊരു മര്‍മപ്രധാന അടവ്.

പൊതുമാധ്യമങ്ങളെ തങ്ങള്‍ക്കൊപ്പം നിറുത്തുക എന്നത് ഗൂഢാലോചനയിലേക്ക് ആരും കണ്ണെറിയാതിരിക്കാന്‍ മാത്രമല്ല, മഅ്ദനിയെ കേരളത്തിന്റെ സ്വന്തം 'ഭീകരനായി' സംശയത്തിന്റെ മുള്‍മുനയില്‍ സ്ഥിരമായി നിറുത്തുന്നതിനും അത്യാവശ്യമാണ്.
കേസുകളുടെയും ആസ്പദസംഭവങ്ങളുടെയും കേവല വിവരംപോലും ഗൌനിക്കാതെയുള്ള ഈ വ്യക്തിഹത്യക്കുപിന്നിലെ ചേതോവികാരം ദ്വിമുന്നണി രാഷ്ട്രീയത്തിന്റെ അക്കൌണ്ടില്‍ മാധ്യമങ്ങളടക്കം എഴുതിത്തള്ളുകയാണ്. കൂട്ടത്തില്‍ ഭീകരതാവിരുദ്ധര്‍ എന്ന നാട്യത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടെ വര്‍ഗീയവിഷം സൌകര്യംപോലെ ചുരത്തി വിരേചനസുഖം നുകരുകയുമാവാം. ഇത്തരം നിരുത്തരവാദപരവും ദുരുപദിഷ്ടവുമായ സമീപനങ്ങള്‍ മഅ്ദനി എന്ന വ്യക്തിക്കുപരി സമൂഹത്തിലുണ്ടാക്കുന്ന വിപുലമായ ക്ഷതം പൊതുവെ കണക്കിലെടുക്കപ്പെടുന്നില്ല. ഈ ബാലിശതയാണ് കേരള രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നത്. അവരുടെ പഞ്ചാരിക്കും പൊലീസിന്റെ ക്രിമിനല്‍ ചെയ്തികള്‍ക്കും അകമ്പടി സേവിക്കുകയാണ് മാധ്യമങ്ങള്‍, പൊതുവെ. മല്‍സരത്തില്‍ കൂടുതല്‍ ആധിവ്യാധികളുള്ളവ സ്വയം കയറി വിചാരണ നടത്തുന്നു. സ്റ്റേറ്റിന്റെ റോളിലേക്ക് കടക്കുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ഛായ സ്വയം വരുത്തുമ്പോള്‍ ഭരണകൂട ഭീകരതക്ക് ഇവിടെ മാധ്യമ ഭീകരത എന്നുകൂടി പര്യായം പിറക്കുന്നു. ഈ സുസംഘടിത പ്രഹരത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനി എന്ന പൌരന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട സ്ഥിരം വഴിച്ചെണ്ടയാകുന്നു. ഒമ്പത് കൊല്ലം അഴിയെണ്ണിച്ചിട്ട് 'വെറുതെ' വിടുകയും പുറത്തിറങ്ങി പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്ത ഒരു മനുഷ്യനെ വീണ്ടും വേട്ടയാടാന്‍ ആര്‍ത്തികാട്ടുന്ന സമൂഹത്തെ എന്താണ് വിളിക്കേണ്ടത്? നായാടിസമൂഹത്തിനുപോലുമുണ്ട് നായാട്ടിന്മേല്‍ ചില ഔചിത്യങ്ങള്‍. ആ നിലവാരംപോലുമില്ലാത്ത അന്തസ്സാരശൂന്യമായ ഒരു ഫ്രീ^ഫോര്‍^ഓള്‍ ആള്‍ക്കൂട്ടത്തെ നിയതാര്‍ഥത്തില്‍ സമൂഹം എന്നുപോലും വിളിക്കാനാവുമോ?

Madhayamam Daily (അവസാനിച്ചു)

പാവം പ്രതിയും ഭീകരന്‍പ്രതിയും

ഓപറേഷന്‍ മഅ്ദനി-3 / വിജു വി. നായര്‍

ആഗസ്റ്റ് 23ന് കളമശേãരി കേസ് പ്രതികളായ ശരീഫ്, താജുദ്ദീന്‍, നാസര്‍ എന്നിവര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി 164ാം വകുപ്പുപ്രകാരം സൂഫിയക്കെതിരെ മൊഴികൊടുത്തു. ഇവിടാണ് ക്യാച്ച്. ഒരു പ്രേരണയുമില്ലാതെ സ്വമേധയാ കോടതിയോട് നടത്തേണ്ട സത്യപ്രസ്താവനയാണ് 164ാം വകുപ്പുപ്രകാരമുള്ള മൊഴി. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തുകഴിയുന്നവരാണ് മേല്‍പറഞ്ഞവര്‍. സംഭവം നടന്ന് കൊല്ലം അഞ്ചായിട്ടും അങ്ങനെയൊരു പ്രസ്താവം കൊടുക്കാന്‍ തുനിയാതിരുന്ന അവര്‍ ഒരു സുപ്രഭാതത്തില്‍ ഒരേസമയം സ്വമേധയാ ചെന്ന് ഒരേതരം മൊഴികൊടുത്തു എന്നാണ് അന്വേഷണസംഘം നമ്മളോട് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നത്. ഇനി ഈ മൊഴി കൊടുത്ത കഥാപാത്രങ്ങളെ പരിചയപ്പെടാം.
ഒന്നാംപ്രതി ശരീഫ് 164 സ്റ്റേറ്റ്മെന്റ് കൊടുത്തയുടനെ അയാളെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കി. ഇയാളാണ് ബസ് കത്തിച്ചവരെ സ്വന്തം ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. മാത്രമല്ല, കത്തിക്കാനുപയോഗിച്ച പന്തം, പെട്രോള്‍ ബാക്കി ഇത്യാദിക്കൊപ്പം ബൈക്കും കസ്റ്റഡിയിലെടുത്തിരുന്നു. അതെല്ലാം അഞ്ചുകൊല്ലത്തിനുശേഷം ഒരൊറ്റ സ്റ്റേറ്റ്മെന്റിന്റെ പേരില്‍ മടക്കിക്കൊടുത്തിരിക്കുകയാണ്. കോടതിമുമ്പാകെ ഒന്നാം പ്രതിയെന്ന് പറഞ്ഞവതരിപ്പിച്ച ആളെയും കേസിന് ഉപോദ്ബലകമായ തെളിവുകളെയും ഒറ്റയടിക്ക് തള്ളിക്കളയുക എന്നതിനര്‍ഥം തന്നെ ഈ തെളിവുകള്‍ കള്ളമായിരുന്നു എന്നല്ലേ? കുറേക്കൂടി ബലമുള്ള ഒന്നാംപ്രതിയെ കിട്ടിയപ്പോള്‍ പഴയ ഒന്നാംപ്രതി മാത്രമല്ല കേസിന്റെ തെളിവുകളും ഒഴിവാക്കപ്പെടുന്ന ഊളത്തരത്തെ കോടതിപോലും ചോദ്യംചെയ്യുന്നില്ലെന്നതാണ് വിചിത്രം. തടിയന്റവിട നസീറിനെ ഒന്നാംപ്രതിയാക്കിയതുതന്നെ കളമശേãരി കേസിന് ഭീകരഛായ പകരാനാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നസീറിനെ പ്രതിയാക്കിയപ്പോഴും ഇതൊരു തീവ്രവാദക്കേസ് അല്ലെന്ന് പറഞ്ഞ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഇപ്പോള്‍ പ്ലേറ്റുമാറ്റിയിരിക്കുന്നു എന്നതാണ് അടുത്ത തകിടംമറിയല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് അതിന്റെ സാക്ഷ്യം.

164 കൊടുത്ത അടുത്തയാളെ പരിചയപ്പെടാം^താജുദ്ദീന്‍. സൂഫിയക്കെതിരെ കേസെടുത്തതിന്റെ പ്രധാന രേഖയായി പറയുന്നത് താജുദ്ദീന്റെ 164 സ്റ്റേറ്റ്മെന്റാണ്. 'നസീര്‍ പറയുന്നപോലെ ചെയ്യൂ, കേസുവന്നാല്‍ ഞാന്‍ നോക്കിക്കോളാം' എന്ന് താജുദ്ദീനോട് സൂഫിയ ഫോണില്‍ പറഞ്ഞു എന്നാണ് ആ സ്റ്റേറ്റ്മെന്റ്. കളമശേãരി കേസില്‍ വളരെ നേരത്തെ ജാമ്യത്തിലിറങ്ങിയ ആളാണിത്. ജനതാദള്‍^എസ് ആലുവ മണ്ഡലം പ്രസിഡന്റും ജനതാദള്‍ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെയുള്ള ഘട്ടത്തില്‍ അയാള്‍ ഇങ്ങനെയൊരു മൊഴികൊടുത്തിട്ടില്ല. ദള്‍ ഇടതുമുന്നണിയോട് തെറ്റിപ്പിരിഞ്ഞ ശേഷമാണ് പ്രതിക്ക് പൊടുന്നനെ ഇങ്ങനൊരു ബോധോദയമുണ്ടായിരിക്കുന്നത്. കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് ഈ മാറ്റമെന്ന്താജുദ്ദീന്‍ പറയുകയുണ്ടായി. പൊലീസിന്റെ അടുത്ത നടപടി രസകരമായിരുന്നു^ താജുദ്ദീനെ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയാക്കി അങ്ങോട്ടയച്ചു.

സത്യത്തില്‍ ഇതുതന്നെയായിരുന്നു സൂഫിയ മഅ്ദനിക്കായി കരുതിവെച്ചിരുന്ന കെണിയും. തടിയന്റവിട നസീര്‍ പിടിയിലായതോടെ ഓപറേഷന്‍ മഅ്ദനിയുടെ രണ്ടാംഘട്ടം (പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷമുള്ള ഭാഗം) നസീറിനെയും സൂഫിയയെയും കളമശേãരി കേസില്‍ ബന്ധപ്പെടുത്തുക എന്ന തന്ത്രത്തിന്റെ പ്രയോഗമായി. ഇരുവരെയും ഈ കേസില്‍പെടുത്തുന്ന 164 സ്റ്റേറ്റ്മെന്റുകള്‍ ഒറ്റയടിക്ക് തയാറാവുന്നു. ഒരു ചിന്നപ്രശ്നം മാത്രം^ഒന്നാംപ്രതിയെന്ന് പറഞ്ഞ് അഞ്ചുകൊല്ലമായി ചിത്രീകരിച്ചിരുന്ന ശരീഫിനെ ഒഴിവാക്കി നസീറിനെ ആ സ്ഥാനത്തു തിരുകാന്‍ പറ്റിയ പുതിയ മൊഴികള്‍ക്കായി ഒരാളെ വേണം. നസീര്‍ കണ്ണൂര്‍ക്കാരനായതുകൊണ്ട് ഈ ആളും ആ പ്രദേശത്തുനിന്നായാല്‍ ആധികാരികതയുണ്ടാവും. അങ്ങനെ ഒരു സുപ്രഭാതത്തില്‍ നവാസ് എന്ന 'കൊടുംഭീകരന്‍' അവതരിപ്പിക്കപ്പെടുന്നു.

നസീറിന്റെ അടുത്തയാള്‍, കോടിയുടെ ഹവാലാ ഓപറേറ്റര്‍, സര്‍വോപരി ഭീകരന്‍... ഇങ്ങനെയാണ് കണ്ണൂരില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന നവാസിനെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നത്. കോയമ്പത്തൂര്‍ സ്ഫോടനത്തിനുവേണ്ടി ലക്ഷക്കണക്കിന് രൂപ എത്തിച്ച ഓപറേറ്ററും ഈ 26കാരനാണത്രെ. കോയമ്പത്തൂര്‍ സ്ഫോടനം നടന്നത് 1998ല്‍. ഇക്കൊല്ലം നവാസിന് 26 വയസ്സായെന്ന് രേഖപ്പെടുത്തുന്നത് മനോജ് എബ്രഹാമിന്റെ പൊലീസ്. അപ്പോള്‍ കോയമ്പത്തൂര്‍ സ്ഫോടനത്തിന് ലക്ഷങ്ങള്‍ എത്തിച്ചത് 15 വയസ്സുകാരനായ ഓട്ടോ ഡ്രൈവര്‍! നവാസിന്റെ ക്ലോസപ്പ് ഒപ്പാന്‍ ഓടിനടന്ന ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും വളരെ ലളിതമായ ഈ ഊളത്തരം ചോദ്യംചെയ്തില്ല. അങ്ങനെ ചോദിക്കില്ലെന്ന് പൊലീസിനും ഏറക്കുറെ ഉറപ്പുണ്ട്^ കേസ് തീവ്രവാദമല്ലേ, ഒരു കുഞ്ഞും വാ തുറക്കില്ല. രസമതല്ല, കശ്മീരി കേസിനോട് ബന്ധപ്പെട്ട് നസീറുമായി പുലബന്ധമെങ്കിലുമുള്ള മുഴുവനാളെയും വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍പ്രദേശത്ത് ഈ സ്ക്വാഡിന്റെ നിരന്തര പരതല്‍ നടക്കുമ്പോഴൊക്കെ നസീറിന്റെ ഏറ്റവുമടുത്ത കൈയാള്‍ നഗരത്തില്‍ ഓട്ടോ ഓടിച്ചുനടക്കുകയായിരുന്നെന്നും കളമശേãരി കേസന്വേഷണ സംഘം കൊച്ചിയില്‍നിന്ന് ചെന്നാണയാളെ പൊക്കിയതെന്നും കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലേ കളമശേãരി കേസന്വേഷകരുടെ അതിവൈദഗ്ധ്യവും അതിനു പിന്നിലെ കൃത്യനിര്‍വഹണ തല്‍പരതയും കൂടുതല്‍ അടുത്തറിയൂ. ഏതായാലും ആന്റി ടെററിസ്റ്റ് സ്ക്വാഡിനെക്കൂടി വെട്ടിച്ച് നവാസിനെ അകത്താക്കിയ കളമശേãരി സംഘം അയാളുടെ 'മൊഴി' ഉടനടി പ്രസിദ്ധപ്പെടുത്തുന്നു^ 'നസീറാണ് ബസ് കത്തിക്കല്‍ കേസിലെ മുഖ്യ പ്രതി എന്ന് നവാസ് വെളിപ്പെടുത്തി'. പിറ്റേദിവസം തന്നെ നവാസുമായി ബംഗളൂരുവിലേക്ക് നസീറിനെ ചോദ്യംചെയ്യാന്‍. എ.ടി.എസല്ല, കളമശേãരി കേസന്വേഷണസംഘമാണ് ഇങ്ങനെ ചാടിപ്പുറപ്പെടുന്നതെന്ന് ശ്രദ്ധിക്കണം. തിരികെ വന്ന താമസം, അവര്‍ പ്രഖ്യാപിക്കുന്നു സൂഫിയക്കെതിരെ നസീര്‍ മൊഴി നല്‍കിയെന്ന്. മാധ്യമങ്ങള്‍ മുഖേന വമ്പിച്ച പ്രചാരണവും കൊടുക്കുന്നു. സ്വാഭാവികമായും സൂഫിയ ബസ് കത്തിക്കല്‍ കേസിലെ പ്രതിയാണെന്ന വിചാരഗതി നാട്ടില്‍ പ്രചരിക്കും. എന്നാല്‍, തിരക്കഥയുടെ ഉദ്ദേശ്യം അതിലൊക്കെ വിപുലമായിരുന്നു.

ഒന്ന്, കളമശേãരി കേസിനെ തീവ്രവാദ കേസാക്കി മാറ്റണം. അതിന് ഇപ്പറഞ്ഞ നസീര്‍ബന്ധം അനിവാര്യം. രണ്ട്, തീവ്രവാദകേസിലെ ഉന്നതരുമായി ബന്ധപ്പെടുത്തിയാല്‍ സൂഫിയ മഅ്ദനിയെ ഈ കേസിനപ്പുറത്തേക്കും വിപുലപ്പെടുത്താം. കേരളത്തിന് പുറത്തുള്ള അന്വേഷണസംഘങ്ങള്‍ക്ക് കൈമാറാം. പണ്ട് മഅ്ദനിയെ കൈകാര്യംചെയ്ത അതേ റൂട്ടില്‍.

നവാസ്, നസീര്‍റൂട്ടിലൂടെ ആദ്യകാര്യം സാധിച്ചശേഷം രണ്ടാമത്തെ ലക്ഷ്യം നേടുന്നതിനുള്ള തന്ത്രവും ഭംഗിയായിത്തന്നെ ആസൂത്രണം ചെയ്തിരുന്നു. സൂഫിയക്കെതിരെ നസീര്‍ മൊഴിനല്‍കിയെന്ന പ്രചാരണത്തിന് പിന്നാലെ കോഴിക്കോട്ട് മഅ്ദനി കഴിയുന്ന ആശുപത്രിയിലായിരുന്ന സൂഫിയയോട് എറണാകുളം നോര്‍ത്ത് വനിതാ സ്റ്റേഷനിലെത്താന്‍ എസ്.ഐയുടെ നോട്ടീസ് ചെല്ലുന്നു. കളമശേãരി കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരോ സംസ്ഥാന ആഭ്യന്തരവകുപ്പോ ഒന്നുമറിയാതെ ഒരു താഴേത്തല എസ്.ഐ ഈ നോട്ടീസയക്കുന്നതെങ്ങനെ എന്ന അന്വേഷണത്തില്‍ തിരക്കഥയിലെ ഒരു പ്രമുഖനെ വ്യക്തമായി^സിറ്റി കമീഷണര്‍ മനോജ് എബ്രഹാം. ഡിസംബര്‍ എട്ടിനാണ് നോട്ടീസ്. പത്തിന് ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എറണാകുളം സ്റ്റേഷനിലെത്താനാണ് നിര്‍ദേശം. ഈ ദിവസങ്ങള്‍ നിര്‍ണായകമാണ്. തടിയന്റവിട നസീറുമായി മറ്റന്വേഷണങ്ങള്‍ക്കായി ബംഗളൂരു പൊലീസ് കൊച്ചിയില്‍ തങ്ങിയിരുന്ന അതേ ദിവസങ്ങള്‍. സൂഫിയ എത്തിയാല്‍ അറസ്റ്റ്ചെയ്ത് ആ സംഘത്തിനു കൈമാറാം. ഭര്‍ത്താവിന് പണ്ടുവച്ച അതേ കെണി. ചില കാര്യങ്ങള്‍ ചോദിക്കാന്‍ എന്നു മാത്രമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. പ്രതിയാണെന്നൊന്നും വിദൂരസൂചനപോലുമില്ല. ഇതൊരു കെണിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പിന്നീട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖ^സൂഫിയയെ എട്ടാം തീയതിതന്നെ പ്രതിയാക്കിക്കഴിഞ്ഞിരുന്നു.
ഗൂഢാലോചനയുടെ പൊലീസ് വശം വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങള്‍ കൂടി വ്യക്തമാക്കിയാലേ ചിത്രം പൂര്‍ണമാവൂ.
അതേക്കുറിച്ചു നാളെ.
Madhyamam daily

Tuesday, December 29, 2009

മൊഴികളെടുക്കാന്‍ എന്തെളുപ്പം!

ഒപറേഷന്‍ മഅ്ദനി-2 / വിജു വി. നായര്‍

യു.ഡി.എഫ് ചെയ്ത സഹായങ്ങള്‍ മറന്ന നന്ദികെട്ട വര്‍ഗമാണ് പി.ഡി.പിയെന്നും ഒരു പാഠം പഠിപ്പിക്കുമെന്നുമുള്ള പ്രചാരണം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവരുമ്പോഴാണ് ഹലീം എന്നയാളെ കോഴിക്കോട് സ്ഫോടനക്കേസില്‍ പ്രതിയായി കസ്റ്റഡിയിലെടുക്കുന്നത്. മഅ്ദനിയുടെ ബോഡിഗാഡായിരുന്നു ഹലീമെന്ന് ഉടനടി പ്രചാരണം തുടങ്ങുന്നു. ഇത്തരം കേസുകളുണ്ടാകുന്ന നിമിഷം ഇമ്മാതിരി പ്രചാരണങ്ങള്‍ കേരളത്തില്‍ സ്ഥിരംപംക്തിയായിട്ടുണ്ട്. ആരെ എവിടെ പൊക്കിയാലും അയാള്‍ക്കൊരു മഅ്ദനികണക്ഷന്‍ അശരീരി കണക്കെ പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങള്‍ പറയുക, 'പൊലീസിന്റെ വിവരം' എന്നാണ്. പൊലീസുകാര്‍ ഔദ്യോഗികമായി ഇങ്ങനെയൊരു 'വിവരം' പ്രഖ്യാപിക്കാറുമില്ല. ചുരുക്കത്തില്‍ പ്രചാരണാര്‍ഥികളുടെ ഉദ്ദിഷ്ടകാര്യം ഒരു ചോദ്യോത്തരങ്ങളുമില്ലാതെ 'വസ്തുനിഷ്ഠവിവരം' എന്ന ലേബലില്‍ ചുളുവില്‍ പ്രചരിക്കുന്നു. ഹലീമിന്റെ കാര്യത്തില്‍ ഈ തട്ടിപ്പിനൊരു ആധികാരികത പകരാന്‍ ഹലീം നല്‍കിയ മൊഴിയുടെ രേഖ എന്ന മട്ടില്‍ ചാനലുകള്‍ ഒരു കടലാസ് പ്രദര്‍ശിപ്പിക്കുന്നു. എറണാകുളത്ത് കമീഷണര്‍ മനോജ് എബ്രഹാമിന്റെ പത്രസമ്മേളനം. 'പ്രതിക്ക് ആദ്യകാലത്ത് പി.ഡി.പി ബന്ധമുണ്ടായിരുന്നു' എന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. മഅ്ദനിയുമായി അയാള്‍ക്ക് ബന്ധമില്ലെന്ന് കമീഷണറുടെ മന്ത്രി കോടിയേരിയും പ്രഖ്യാപിക്കുന്നു. പക്ഷേ, ചാനലുകള്‍ക്ക് അതൊന്നും പ്രശ്നമല്ല^നാലഞ്ചു ദിവസത്തേക്കുള്ള ചര്‍ച്ചക്ക് പറ്റിയ വിഭവമായി ഹലീമിന്റെ മഅ്ദനിബന്ധം. ശ്രദ്ധിക്കണം, ഹലീംപോലുമല്ല ഇവിടെ ഫോക്കസില്‍, മഅ്ദനി തന്നെയാണ്. ഈ ആഘോഷത്തിമിര്‍പ്പിലാണ് കെ.ബാബു എം.എല്‍.എ അടിയന്തര പ്രമേയവുമായി നിയമസഭയിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 'ഇന്ത്യാവിഷനി'ലും പ്രത്യക്ഷപ്പെടുന്നത്. നമ്മള്‍ കോയമ്പത്തൂരില്‍ ഒരു ഡോസ് കൊടുക്കുമെന്ന് മഅ്ദനി പറഞ്ഞതായി കശ്മീര്‍കേസിലെ പുള്ളിയായ സത്താര്‍ഭായ് പറഞ്ഞെന്നും സത്താറാണ് കോയമ്പത്തൂരിലേക്ക് വേണ്ട സ്ഫോടകവസ്തുക്കള്‍ തരപ്പെടുത്തിക്കൊടുത്തതെന്നും കെ. ബാബു അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ റഡാറില്‍ തെളിയുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളായിരുന്നു. ഒന്ന്, കശ്മീരില്‍ കൊല്ലപ്പെട്ട നാലുപേരും മഅ്ദനിയുടെ വീട്ടില്‍ അത്താഴം കഴിച്ചിട്ടാണ് കശ്മീരിലേക്ക് വണ്ടികയറിയത്. രണ്ട്, അതിനുമുമ്പ് ഇവര്‍ കരുനാഗപ്പള്ളിയിലെ മഅ്ദനിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങിയിരുന്നു. മൂന്ന് കോയമ്പത്തൂരിലേക്കുള്ള ബോംബുകള്‍ ഹലീമിനെക്കൊണ്ട് മഅ്ദനി കോട്ടക്കല്‍വെച്ച് ഉണ്ടാക്കിച്ചതാണ്.

കോണ്‍ഗ്രസ് എം.എല്‍.എയുടെ ഈ കണ്ടെത്തലുകള്‍ക്ക് തല്‍സമയം ഫോണിലൂടെ മഅ്ദനി ചാനലില്‍ കൊടുത്ത മറുപടിയും നമ്മള്‍ കേട്ടു: 1) കശ്മീര്‍ കേസിലെ ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ താനുമായി ബന്ധമുണ്ടെന്ന് ഇന്ത്യയിലെ ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി കണ്ടെത്തിയ തെളിവു തന്നാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം, ഏതു ജയിലിലേക്കും തന്നെ കൊണ്ടുപോകാം. മറിച്ച്, അതിനു കഴിയാത്തപക്ഷം ബാബു എം.എല്‍.എ സ്ഥാനം രാജിവെക്കുമോ? 2) തന്റെ മാതാപിതാക്കളെ അവര്‍ സന്ദര്‍ശിച്ചു എന്നതിന് തെളിവോ ആരുടെയെങ്കിലും മൊഴിയോ ചൂണ്ടിക്കാണിക്കാമോ? 3) ഇന്ത്യയിലെ ഏറ്റവും വലിയ സ്ഫോടന കേസായ കോയമ്പത്തൂര്‍ സംഭവത്തിന്റെ ദീര്‍ഘമായ കുറ്റപത്രത്തില്‍ ബോംബുകളുടെ ഏതെങ്കിലും ഭാഗം കേരളത്തില്‍ നിര്‍മിച്ചതാണെന്നു പറഞ്ഞിട്ടുണ്ടോ? ഇത്തരം നികൃഷ്ടമായ നുണകള്‍ വിളിച്ചുപറയുന്നത് മറ്റാര്‍ക്കെങ്കിലും എതിരെയായിരുന്നെങ്കില്‍ ബാബുവിന്റെ കാലു തല്ലിയൊടിക്കുമായിരുന്നു^പി.ഡി.പിക്ക് അക്രമത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടു മാത്രമാണ് ഞങ്ങള്‍ അതു ചെയ്യാത്തത്.

ചാനല്‍ അവതാരകന്‍ ഈ മറുപടിക്കെന്തു പറയാനുണ്ടെന്ന് തിരക്കിയതോടെ ബാബു ഉരുണ്ടു^ഇതെല്ലാം താന്‍ പത്രത്തില്‍ വായിച്ചതാണെന്നും പത്രങ്ങളില്‍ വിശ്വാസമുണ്ടെന്നുമായി തരികിട. പക്ഷേ, ചാനല്‍ ഗീര്‍വാണത്തിലേറ്റ ക്ഷതം എം.എല്‍.എയുടെ ക്ഷോഭം കൂട്ടിയതായാണ് തുടര്‍ന്നുള്ള വിവരങ്ങള്‍. യൂത്ത് കോണ്‍ഗ്രസ് പ്രമുഖരോട് ഇനി എല്ലാ കരുക്കളും നീക്കി മഅ്ദനിയെ പൂട്ടുമെന്നായി പരസ്യമായ ഭീഷണി. കെ. ബാബു ഒരുദാഹരണം മാത്രം. വലിയ യു.ഡി.എഫ് പ്രമാണികള്‍ നടത്തിയ കരുനീക്കളുടെ ഒരു ചെറു കണ്ണി. അതെന്തായാലും കളിയുടെ അടുത്ത എപ്പിസോഡ് ഉടനെ അരങ്ങേറുന്നു.

പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ പി.ഡി.പി ഇടതുപക്ഷത്തെ പിന്തുണച്ചതിലുള്ള അമര്‍ഷം മൂര്‍ച്ഛിച്ച മറുപക്ഷ പ്രമാണികളും ഇടതുവിരുദ്ധ മാധ്യമങ്ങളും ചേര്‍ന്ന് കളമശേãരി കേസില്‍ സൂഫിയയെ മാര്‍ക്സിസ്റ്റ്പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പ്രചാരണം ശക്തമാക്കുന്നു. കുറ്റപത്രത്തില്‍ മജീദിനെ മുമ്പ് പീഡിപ്പിച്ച് എഴുതിവെച്ച മൊഴി ചാനലുകളിലൂടെ പുറത്തുവിടുന്നു. പൊലീസ് ചോര്‍ത്തിക്കൊടുക്കുന്ന ഇത്തരം വാര്‍ത്തകളുടെ മാധ്യമഭാഷയാണ് ഇക്കാലത്ത് 'എക്സ്ക്ലൂസീവ്'. മാധ്യമപ്രവര്‍ത്തനത്തില്‍ ലോവര്‍ പ്രൈമറി വകതിരിവെങ്കിലുമുള്ളവര്‍ ഇതിനെ വിളിക്കുക 'പ്ലാന്റഡ് സ്റ്റോറി' എന്നാണ്. സ്ഥാപിത താല്‍പര്യക്കാര്‍ പത്രക്കാരുടെ ചെലവില്‍ കൃത്രിമമായി നട്ടുവളര്‍ത്തുന്ന ഇനം. ഈ വിടുപണിക്ക് സര്‍വാത്മനാ തയാറുള്ള ചാനല്‍സംഘം നില്‍ക്കെ, പൊലീസുകാരുടെ പണി എളുപ്പമാവുന്നു. ആ വഴിക്ക് കിളിപ്പിച്ചെടുത്തതാണ് മജീദിന്റെ പഴയമൊഴി പുതിയ സംഭവമായി അവതരിപ്പിക്കപ്പെട്ട പരിപാടി. ഈ നേരത്താണ് മൊഴിക്കു പിന്നിലെ കള്ളത്തരത്തെപ്പറ്റി സാക്ഷാല്‍ മജീദ് 'കൈരളി'ചാനലിന് അഭിമുഖം കൊടുക്കുന്നത്. പക്ഷേ, 'കൈരളി' ഭരണകക്ഷി ചാനലായതുകൊണ്ട് അത് തമസ്കരിക്കപ്പെടുന്നു. തങ്ങള്‍ക്കാവശ്യമുള്ളതു മാത്രം പ്രചരിപ്പിക്കാന്‍ നമ്മുടെ ചാനല്‍വര്‍ഗത്തെ ആരും പഠിപ്പിക്കേണ്ടതില്ല.

ഈ 'വാര്‍ത്താ'കോലാഹാലത്തിനിടയില്‍ അതാ വരുന്നു, ആലുവ മജിസ്ട്രേറ്റ് മുമ്പാകെ ഒരു ഹരജി^കളമശേãരി കേസ് പുനരന്വേഷിക്കണമെന്ന് പി.ഡി. ജോസഫ് എന്ന പൌരന്റെ ആവശ്യം. ഈ പൌരന്റെ പശ്ചാത്തലവും ഹരജിയില്‍ അദ്ദേഹം നിരത്തിയ 'തെളിവുകളു'ം മറ്റൊരു കഥയാണ്, അതു നില്‍ക്കട്ടെ. പുനരന്വേഷണം തുടങ്ങി. പിന്നാലെ മെയ് 13, 14 തീയതികളില്‍ ഭീകരവിരുദ്ധ സംഘത്തലവന്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ സൂഫിയയെ വിശദമായി ചോദ്യംചെയ്യുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമീഷണര്‍ സുനില്‍ജേക്കബ് കണ്ണൂര്‍ ജയിലിലും ആലുവ സബ്ജയിലിലുമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നു. രണ്ടുപേര്‍ക്കും സൂഫിയയെ പ്രതിചേര്‍ക്കാനുള്ള തെളിവോ മൊഴിയോ കിട്ടുന്നില്ല. സുനില്‍ ജേക്കബിന് പകരം പി.എം. വര്‍ഗീസ് അന്വേഷണച്ചുമതലയേല്‍ക്കുന്നു. അദ്ദേഹവും സൂഫിയയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു. പ്രത്യേകിച്ചൊന്നും കിട്ടാതെ കേസുകെട്ട് പഴയ മട്ടില്‍ വീണ്ടും കിടപ്പായി.

അങ്ങനെയിരിക്കെ കേരളത്തിലെ തീവ്രവാദകേസുകള്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ രാജു പുഴങ്കര എന്നയാള്‍ ഹൈകോടതിയില്‍ റിട്ട് പരാതി നല്‍കുന്നു. അതിന്മേല്‍ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് ഭീകരവിരുദ്ധ സ്ക്വാഡിനോട്. അവര്‍ രണ്ടു കേസുകളാണ് തീവ്രവാദപ്പട്ടികയില്‍ നല്‍കിയത്^കോഴിക്കോട് ഇരട്ട സ്ഫോടനവും കശ്മീരില്‍ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതും. കളമശേãരി കേസ് തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുന്നതല്ലെന്നും വ്യക്തമാക്കി. മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍വെച്ച് ആക്രമിക്കപ്പെട്ടതിലുള്ള യുവാക്കളുടെ പ്രതിഷേധപ്രകടനമായിരുന്നു അതെന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചത്. ചുരുക്കത്തില്‍, സൂഫിയ മഅ്ദനിയെ പ്രതിയാക്കാന്‍ നടത്തിയ പലവിധ ശ്രമങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം വരുന്നതുവരെ ഫലവത്തായില്ല. ഇലക്ഷനില്‍ മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിനായതുകൊണ്ട് കോടിയേരിയുടെ പൊലീസ് സൂഫിയയെ സംരക്ഷിച്ചെന്ന് യു.ഡി.എഫും പൊലിസിന് തെളിവില്ലാത്തതുകൊണ്ട് പ്രതിയാക്കാന്‍ കഴിയില്ലെന്ന് ഇടതുസര്‍ക്കാറും അവരവരുടെ ന്യായം പറഞ്ഞ് പ്രശ്നം സജീവമായി നിലനിര്‍ത്തി. ഇനിയാണ് കൂടുതല്‍ സമര്‍ഥമായ കളി.

മറ്റു ചില കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനെന്ന് പറഞ്ഞ് പി.ഡി.പിയുടെ ചില ജില്ലാ നേതാക്കളെയും പോഷക സംഘടനാനേതാക്കളെയും കഴിഞ്ഞ ആഗസ്റ്റില്‍ എറണാകുളം പൊലീസ്ക്ലബിലേക്ക് വിളിപ്പിക്കുന്നു. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നതിനിടെ 'നിന്റെയൊക്കെ നേതാവിനെ ഞങ്ങള്‍ കുടുക്കും. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചാകും ഇനി അഴിയെണ്ണുക, ചില്ലുകൊട്ടാരങ്ങള്‍ക്ക് ഞങ്ങള്‍ ഉടനെ കല്ലെറിയും; അപ്പോള്‍ ആരുടെയൊക്കെ പ്രതിച്ഛായയാണ് തകരുന്നതെന്ന് കണ്ടോളൂ' ഇത്യാദി ഭീഷണികള്‍ പലവട്ടം പലരോടും മുഴക്കി. ഇക്കൂട്ടത്തില്‍, 'നിനക്കൊക്കെ മറ്റു വല്ല പാര്‍ട്ടിയിലും പോയി പ്രവര്‍ത്തിച്ചുകൂടേ?' എന്ന ചോദ്യവുമുണ്ട്. ഇതൊക്കെ കേള്‍ക്കാന്‍ വേണ്ടി വിളിപ്പിക്കപ്പെട്ടവര്‍ കളമശേãരി കേസിലോ മറ്റേതെങ്കിലും കേസിലോ ബന്ധപ്പെട്ടവരല്ല. ഇംഗിതം വ്യക്തമായിരുന്നു^മഅ്ദനിയെ കുടുക്കാന്‍ പോകുന്നു എന്ന ഭീഷണി വഴി പിന്തുണക്കാരെ ഭയപ്പെടുത്തി അകറ്റുക. അന്തരീക്ഷം ഒരുക്കിയശേഷം ആസൂത്രണം നടപ്പാക്കുക എന്ന ലളിതതന്ത്രം. മാധ്യമങ്ങള്‍ മുഖേന ഭീകരചിത്രം വരക്കുകയും അനുയായികളില്‍ ഭയം വിതറുകയും ചെയ്തിട്ട് കാര്യത്തിലേക്ക് കടക്കുക.
കാര്യപരിപാടിയിലെ തൊട്ടടുത്ത ഇനം ആ തന്ത്രംവ്യക്തമാക്കുന്നതാണ്. അതേക്കുറിച്ച് നാളെ.
(തുടരും)

Madhyamam Daily

Sunday, December 27, 2009

ഓപറേഷന്‍ മഅ്ദനി: ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കുമ്പോള്‍

കളമശേãരി ബസ്കത്തിക്കല്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നു എന്ന് കോടിയേരിയും ഉണ്ടെങ്കില്‍ സംഗതി 42 മാസമായി കൈവശം വെച്ച് എന്തെടുക്കുകയായിരുന്നു എന്ന് ഉമ്മന്‍ചാണ്ടിയും പരസ്പരം കുറ്റപ്പെടുത്തി മിടുക്കരാവുന്ന ആ 'തെളിവ്' എന്താണ്?
സൂഫിയ മഅ്ദനിയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റെയ്ല്‍സ് എന്ന് രണ്ടു കൂട്ടരും ഒരേ നാവാല്‍ പറയും. എന്താണതിലെ 'ഡീറ്റെയ്ല്‍സ്' എന്ന് പൊതുവിലാരും ചോദിക്കുന്നില്ല, പറയുന്നുമില്ല. ബസ് കത്തിച്ചവരെന്ന് പൊലീസ് പറയുന്ന ചിലര്‍ സൂഫിയയുടെ ഫോണിലേക്കും തിരിച്ചും സംഭവദിവസം വിളിച്ചു എന്നു മാത്രമാണ് സ്ഥിരം മറുപടി. ബസ് കത്തിച്ചവരാണോ വിളിച്ചതെന്നു തറപ്പിച്ചു ചോദിച്ചാല്‍ ഇപ്പറയുന്ന പൊലീസിനും ഉരുണ്ടുകളിക്കേണ്ടിവരും. കാരണം, കത്തിക്കല്‍ കേസിലെ ഒന്നാം പ്രതി എന്നു പറഞ്ഞ് തൊണ്ടിസഹിതം പിടികൂടി അഞ്ചു കൊല്ലമായി പ്രദര്‍ശിപ്പിച്ചിരുന്ന ആളല്ല ഇപ്പോള്‍ ഒന്നാംപ്രതി. തന്നെയല്ല, അയാളെ മേപ്പടി തൊണ്ടിസാധനങ്ങള്‍ സഹിതം വിട്ടയച്ചിരിക്കുന്നു. പുതിയ തൊണ്ടിയൊന്നും പൊന്തിയിട്ടുമില്ല.
ഫോണിലേക്കു വിളിച്ചു എന്നതു മാത്രമാണ് ഇപ്പോഴും തെളിവായി പൊലീസ് പറയുന്നത്. എങ്കില്‍, ഇപ്പോഴത്തെ ഒന്നാംപ്രതി തടിയന്റവിട നസീര്‍ അന്നേ ദിവസം സൂഫിയയെ വിളിച്ചതായി പറയുന്നുമില്ല. അതുംപോട്ടെ, ഫോണ്‍സംഭാഷണമാണ് ഈ കേസിലെ ഏക തെളിവെന്നിരിക്കെ, പ്രസ്തുതസംഭാഷണം എന്തായിരുന്നു എന്നതാണല്ലോ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാനുള്ള ഏകഘടകം. സംഭാഷണത്തിന്റെ ടേപ്പുണ്ട് എന്നു പറഞ്ഞുതുടങ്ങിയ പൊലീസ് ഇപ്പോള്‍ പറയുന്നത് ടേപ്പ് കാണാനില്ലെന്ന്. ബസ് കത്തിക്കലും സൂഫിയയും തമ്മിലെന്ത് എന്ന മര്‍മപ്രധാന ചോദ്യത്തില്‍നിന്ന് ഇങ്ങനെ ക്ലീനായി വഴുതിമാറുന്നതിന് എന്താണ് കാരണം? ഒന്നുകില്‍ അങ്ങനെയൊരു ടേപ്പില്ല. അല്ലെങ്കില്‍, പ്രസ്തുത ടേപ്പില്‍ ഈ കേസില്‍ സൂഫിയയെ ഉള്‍പ്പെടുത്താന്‍ പറ്റിയ സംഭാഷണമില്ല. പൊലീസ് ഇക്കാര്യത്തില്‍ കൌശലപൂര്‍വമായ മൌനം പാലിക്കുകയും അതേസമയം മാധ്യമദ്വാരാ, 'ഫോണ്‍ സംഭാഷണം, ഫോണ്‍ സംഭാഷണം' എന്ന ഉമ്മാക്കിയെ കച്ചക്കെട്ടായി നിലനിറുത്തുകയും ചെയ്യുമ്പോള്‍ സമൂഹം എന്ന നിലക്ക് നമുക്കു കാര്യം തിരക്കേണ്ടത് ഇനി സൂഫിയയോടും ബന്ധപ്പെട്ട ഫോണ്‍വിളിക്കാരോടുമാകുന്നു.
2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കളമശേãരിയില്‍ ബസ് കത്തിക്കുന്നത്. അബ്ദുന്നാസിര്‍ മഅ്ദനി അപ്പോള്‍ കോയമ്പത്തൂര്‍ ജയിലില്‍ ചെന്നൈ ഹൈകോടതിയുടെ പരിഗണനയിലുള്ള ജാമ്യാപേക്ഷയിലെ വിധിയും കാത്തുകഴിയുകയാണ്. മാത്രമല്ല, എട്ടുകൊല്ലത്തിലേറെയായി വിചാരണത്തടവുകാരനായി കിടക്കുന്നതിലെ മനുഷ്യാവകാശപ്രശ്നത്തിന്മേല്‍ കേരളത്തില്‍ പൊതുചര്‍ച്ച നടക്കുന്നു. ഈ നേരത്ത് മഅ്ദനിയുടെ ഭാര്യ പ്രകോപനപരവും ഭര്‍ത്താവിന്റെ വിധിക്ക് പ്രതിലോമകരവുമായ ഒരു അതിക്രമത്തിനു മുതിരുമോ എന്ന സാമാന്യചോദ്യം നമുക്ക് വിടാം. എന്നാല്‍, ജയിലില്‍ മഅ്ദനി മര്‍ദനത്തിനിരയായി, ബോധംകെട്ടു ഇത്യാദി വാര്‍ത്തകള്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യയെ ഫോണിലും മറ്റും ബന്ധപ്പെട്ട് ആളുകള്‍ വിവരം തിരക്കുന്ന സ്വാഭാവികതയെ അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല. ഇങ്ങനെ ബന്ധപ്പെട്ടവരില്‍ ചിലരെ പെറുക്കിയെടുത്ത് പ്രതിചേര്‍ക്കുകയാണ് പൊലീസ് ആദ്യമേ ചെയ്തത്. അവരില്‍ പ്രമുഖരായവരുടെ സൂഫിയാബന്ധം നോക്കാം.
ഒന്ന്, മജീദ് പറമ്പായി.
കണ്ണൂരിലെ മുന്‍ പി.ഡി.പി ജില്ലാ സെക്രട്ടറിയായ മജീദിന് മഅ്ദനി കുടുംബവുമായുള്ള ബന്ധം ഊഹിക്കാവുന്നതേയുള്ളൂ. തന്റെ വീട്ടുസഹായിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹകാര്യത്തിന് മജീദടക്കം പരിചയക്കാര്‍ പലരോടും സൂഫിയ സഹായമഭ്യര്‍ഥിച്ചിരുന്നു. മജീദിന്റെ ബന്ധുവായ 'ഹാജി' എന്നൊരാള്‍ ഇക്കാര്യത്തിന് പലവട്ടം ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. കളമശേãരിസംഭവത്തിന്റെ തലേന്ന് മജീദ് ബന്ധപ്പെട്ടതനുസരിച്ച് ഇപ്പറയുന്ന ഹാജിയും ഫോണ്‍ചെയ്തു. പെണ്ണു കാണാനായി ഒരു യുവാവിനെയും കൂട്ടി അയാള്‍ അന്ന് സൂഫിയയുടെ വീട്ടിലെത്തി. പ്രത്യേകിച്ചൊരു തീരുമാനവും പറയാതെ അവര്‍ പോയതുകൊണ്ട് പിറ്റേന്നുതന്നെ സൂഫിയ ഇപ്പറഞ്ഞ മൂന്നുപേരെയും ഫോണ്‍ ചെയ്ത് കാര്യം തിരക്കുന്നു. പെണ്ണിന് ഉയരക്കുറവായതിനാല്‍ വിവാഹത്തില്‍ താല്‍പര്യമില്ലെന്ന് അന്നുതന്നെ അവര്‍ മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളത്രയും പറമ്പായി മജീദും പെണ്ണുകാണാന്‍ ചെന്നവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ ഉമറുല്‍ ഫാറൂഖ്, യൂസുഫ് എന്നിവരും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ മുമ്പാകെ വെളിപ്പെടുത്തിയതുമാണ്. സൂഫിയ^മജീദ് ഫോണ്‍സംഭാഷണം ഈ വിവാഹകാര്യം സംബന്ധിച്ചുള്ളതല്ലെന്ന് പൊലീസും പറയുന്നില്ല. എന്നിട്ടും ഇവര്‍ രണ്ടാളെയും ഫോണ്‍സംഭാഷണം എന്ന 'തെളിവി'ന്റെ പേരില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നു.
കളമശേãരി കേസില്‍ ആദ്യം അറസ്റ്റിലാകുന്നത് പി.ഡി.പിയുടെ ആലുവ മണ്ഡലം സെക്രട്ടറി ശരീഫാണ്. ഭേഷെ മര്‍ദിക്കുകയും അയാളുടെ വീട്ടില്‍നിന്ന് ബസ് കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് പറഞ്ഞ് പന്തവും പെട്രോളും മറ്റും പിടിച്ചെന്നു പ്രചരിപ്പിക്കുകയും ചെയ്തു. സമാനമായ ചില സാധനങ്ങള്‍ സൂഫിയയുടെ വീട്ടുവളപ്പില്‍ കൊണ്ടുചെന്നിടണമെന്നും അവരാണ് ബസ് കത്തിക്കാന്‍ നിര്‍ദേശിച്ചതെന്നു പറയണമെന്നും ശരീഫിനോട് അന്നുതന്നെ പൊലീസ് ആവശ്യപ്പെട്ടതായി അയാള്‍ പറയുന്നുണ്ട്. എന്നുവെച്ചാല്‍, ബസ് കത്തിക്കലിന്റെ സൂത്രധാരക മഅ്ദനിയുടെ ഭാര്യയും നടത്തിപ്പുകാര്‍ പി.ഡി.പി പ്രവര്‍ത്തകരുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് തുടക്കംതൊട്ടേ ശ്രമിച്ചിരുന്നു എന്നര്‍ഥം. ഇക്കാര്യം കേവലമായ അനുമാനമല്ല. ശരീഫിനുപുറമെ മജീദ് പറമ്പായിയും ഈ വഴിക്ക് വ്യക്തമായ സൂചന നേരത്തേതന്നെ പരസ്യമായി നല്‍കിയിരുന്നു. തന്നെ കസ്റ്റഡിയിലിട്ട് കഠിനമായി പീഡിപ്പിച്ചെന്നും സൂഫിയയാണ് ആസൂത്രകയെന്നു പറയാന്‍ ശക്തമായി നിര്‍ബന്ധിച്ചുകൊണ്ടിരുന്നെന്നും മജീദ് ജാമ്യത്തിലിറങ്ങിയ ശേഷം പരസ്യമാക്കി. മജീദിന്റെ മേലുള്ള പീഡനം സഹിക്കവയ്യാതെ അയാളുടെ കുടുംബക്കാര്‍ അതിനുമുമ്പുതന്നെ കണ്ണൂരില്‍ പത്രസമ്മേളനം നടത്തി ഇക്കാര്യം പറഞ്ഞിരുന്നു. പാര്‍ലമെന്റ്തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ കൈരളി ടി.വിക്ക് മജീദ് നല്‍കിയ അഭിമുഖത്തിലും ഇതെല്ലാം സവിസ്തരം വെളിപ്പെടുത്തിയതാണ്. 'ഈ കേസ് തീര്‍ക്കണമെങ്കില്‍ ഞങ്ങള്‍ക്കിത് സൂഫിയയില്‍ കൊണ്ടെത്തിച്ചേ തീരൂ. എങ്കില്‍ മാത്രമേ ബസ് കത്തിച്ചത് മഅ്ദനിക്കുവേണ്ടിയാണെന്ന് വരുത്തി, അന്വേഷണം അവസാനിപ്പിക്കാന്‍ സാധിക്കൂ' എന്ന് അന്വേഷണോദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായിട്ടാണ് മജീദിന്റെ വെളിപ്പെടുത്തല്‍. ഇങ്ങനെയൊക്കെ പറഞ്ഞ് മജീദില്‍നിന്ന് തരപ്പെടുത്തിയ മൊഴി പീഡിപ്പിച്ചുണ്ടാക്കിയ കെട്ടുകഥകളാണെന്നു തോന്നിയ മേലുദ്യോഗസ്ഥര്‍ പക്ഷേ, സൂഫിയയെ ഇതുവെച്ച് പ്രതിയാക്കാന്‍ അന്നു തുനിഞ്ഞില്ല. അതുകൊണ്ടുതന്നെ, ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അവരുടെ പേരു ചേര്‍ത്തില്ല.
എന്നാല്‍, കുറ്റപത്രം കൊടുത്ത് ഏതാനും ദിവസങ്ങള്‍ക്കകം പൊലീസ് അത് പിന്‍വലിക്കുന്നു. കൂടുതല്‍ അന്വേഷിക്കാനുണ്ടെന്ന് പറയുന്നില്ല. പുതുതായി ആരെയെങ്കിലും പ്രതിചേര്‍ക്കാനുണ്ടെന്നും പറയുന്നില്ല. ഇവിടെയാണ് കളി. സൂഫിയ മഅ്ദനിയെ പ്രതിയാക്കാനുള്ള തുടക്കം മുതല്‍ക്കേയുള്ള ശ്രമത്തിനു പിന്നിലെ ചേതോവികാരം പൊലീസിന് കളമശേãരി കേസിലുള്ള തുമ്പില്ലായ്മക്ക് ഒരൊറ്റമൂലി എന്നതായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം^കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് മുതല്‍^ ആ വഴിക്കുള്ള ആസൂത്രണത്തിനൊരു രണ്ടാം മുഖം കൈവരുന്നു. ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മാത്രം ആവശ്യമായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ സംഗതി കുറേക്കൂടി ആഴത്തിലുള്ള പ്രബലഘടകങ്ങളുടെ അനിവാര്യതയായി. ആ പശ്ചാത്തലം വ്യക്തമാക്കിയാലേ ഈ കേസിന്റെ ഗൂഢാലോചന വകതിരിച്ചറിയാനാകൂ.
കളമശേãരിയില്‍ ഒരു ബസ് കത്തിച്ചാല്‍ ഉടന്‍ മഅ്ദനിയുടെ ഭാര്യയുടെ ഫോണില്‍ തെളിവു തപ്പുന്നതിന്റെ ഉദ്ദേശ്യത്തില്‍നിന്നുവേണം കഥ തുടങ്ങാന്‍. ഒന്നാമത് അവര്‍ പി.ഡി.പി പ്രവര്‍ത്തകയല്ല. മഅ്ദനിയുടെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ ഭാരവാഹിയുമല്ല. ജയിലില്‍ കഴിയുന്ന മഅ്ദനിക്കുവേണ്ടി ബസ് കത്തിച്ചതുകൊണ്ട് ഭാര്യയറിയാതെ കാര്യം നടക്കില്ലെന്നത് ഒരൂഹം മാത്രമാണ്. ആ വഴിക്ക് അന്വേഷണം നടത്തേണ്ടതുമാണ്. എന്നാല്‍, ഊഹത്തെ കറതീര്‍ന്ന മുന്‍വിധിയായി ഉറപ്പിക്കുന്ന നീക്കമാണ് ഈ കേസന്വേഷണത്തില്‍ പിന്നീട് കണ്ടതത്രയും. അഥവാ മറ്റൊരു സാധ്യതപോലും പൊലീസ് ഗൌനിച്ചിട്ടേയില്ല. അതുകൊണ്ടുതന്നെയാണ് പ്രത്യേകിച്ചൊരു യുക്തിസഹമായ തുമ്പുമില്ലാതെ ഈ കേസ് കിടന്നുപോയതും. സൂഫിയയുടെ കോള്‍ലിസ്റ്റിലുള്ള ചിലരെ മാത്രം അച്ചുതണ്ടാക്കിയ തിരക്കഥയെയാണ് അന്വേഷണം എന്ന പേരില്‍ ഇത്രകാലം വിളിച്ചിരുന്നതെന്നു ചുരുക്കം. സ്വാഭാവികമായും തിരക്കഥക്ക് ബലമുണ്ടാകണമെങ്കില്‍ സൂഫിയതന്നെ നായികയാവണം. അതിനുള്ള വകുപ്പ് പക്ഷേ, കോള്‍ലിസ്റ്റിലില്ല. അഥവാ പൊലീസ് അഭിലഷിക്കുന്ന വെടിമരുന്ന് അതിലില്ല. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ തിരക്കഥാകൃത്തുക്കള്‍ ബാധ്യസ്ഥരാകും. വിശേഷിച്ചും അതിനുള്ള സമ്മര്‍ദം അവര്‍ക്കുമേലുണ്ടെങ്കില്‍, വിരുദ്ധധ്രുവങ്ങളില്‍ നിന്നുള്ള സമ്മര്‍ദം വരുമ്പോള്‍ അന്വേഷകര്‍ സൌകര്യംപോലെ ഡബിള്‍റോള്‍ നടിക്കും^അതതു സമ്മര്‍ദങ്ങളുടെ കാലികമായ ബലവും ക്ഷയവുമനുസരിച്ച്. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ഉഴപ്പിയതും കോടിയേരിയുടെ പൊലീസ് വെച്ചുതാമസിപ്പിച്ചതുമൊക്കെ ഈ സമ്മര്‍ദത്തിന്റെ ഒരൊറ്റ സന്തുലന ബിന്ദുവിലാണ്^മഅ്ദനിയെവെച്ചുള്ള മുസ്ലിം വോട്ടുരാഷ്ട്രീയം.
കേരളത്തിലെ ഇരു മുന്നണികള്‍ക്കും മഅ്ദനി ലക്ഷണമൊത്ത രാഷ്ട്രീയായുധമാണ്. ഇരുമുന്നണിയും തെരഞ്ഞെടുപ്പിന് മഅ്ദനിയുടെ പിന്തുണ തേടിച്ചെല്ലും. പിന്തുണ കിട്ടുന്നവര്‍ക്കെതിരെ മറുപക്ഷം ഉടനടി 'തീവ്രവാദിബന്ധം' ആരോപിക്കും. അടുത്ത റൌണ്ടില്‍ ഈ മറുപക്ഷത്തിനാണ് പിന്തുണ കിട്ടുന്നതെങ്കില്‍ അവര്‍ അതുവരെ പ്രചരിപ്പിച്ച തീവ്രവാദി ബന്ധക്കഥ ഒരുളുപ്പുമില്ലാതങ്ങ് വിഴുങ്ങും. കഴിഞ്ഞ തവണ മഅ്ദനിയുടെ തോളില്‍ കൈയിട്ട കൂട്ടര്‍ ഉടനെ പ്ലേറ്റ് തിരിച്ചുവെക്കും^എതിര്‍പക്ഷത്തിനുമേല്‍ തീവ്രവാദിബന്ധം എന്ന ലേബലൊട്ടിക്കുകയായി. കേരളീയരുടെ സാമാന്യബോധത്തെ ഇത്ര കൂളായി കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാട് കഴിഞ്ഞ ഒരു ദശകമായി ഇടതുപക്ഷവും യു.ഡി.എഫും സാഘോഷം വെച്ചുനടത്തുന്നു. ദോഷം പറയരുതല്ലോ^ഇക്കാര്യത്തില്‍ ഇരട്ടത്താപ്പില്ലാത്ത ഏകകക്ഷി ബി.ജെ.പിയാണ്.
നിര്‍ലജ്ജമായ ഈ ഭൂമികയിലേക്കാണ് മഅ്ദനി ജയില്‍വിട്ടെത്തുന്നത്. അതിനുമുമ്പ്, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പിന്തുണ തേടി ഇരുമുന്നണിയിലെയും പ്രമുഖര്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അനന്തരം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഒരു പൊതുയോഗം. ഇക്കുറി മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നറിയിക്കുന്ന കത്ത് അവിടെവച്ച് പരസ്യമായി കൈമാറുന്നു. ഏറ്റുവാങ്ങിയത് കോടിയേരി. മുഖ്യപ്രസംഗകരിലൊരാള്‍ ആര്‍.എസ്.പി നേതാവ് ചന്ദ്രചൂഡന്‍ (ഈ ദേഹമാണ് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവേളയില്‍ 'തീവ്രവാദബന്ധ'ത്തിന്മേല്‍ നമ്മളെ ധാര്‍മികമായി പ്രബുദ്ധരാക്കിയത്). ആ കത്തില്‍ പറഞ്ഞിരുന്നപോലെ വോട്ടുപെട്ടി തുറന്നപ്പോള്‍ 'വന്‍മരങ്ങള്‍ പലതും കടപുഴകി'. പുഴകിയ മരങ്ങള്‍ കൂടുതലും യു.ഡി.എഫിലായതുകൊണ്ട് മഅ്ദനി ജയില്‍വിട്ടിറങ്ങിയതും ഇടതുപക്ഷം ചെമ്പരവതാനി വിരിച്ച് ആളെ റാഞ്ചി. മുസ്ലിം വോട്ടില്‍ ഒരു കഷണം ഇടതുപക്ഷത്താവുന്നതിന്റെ ത്രാസം മറുപക്ഷം മറച്ചത് പഴയ പല്ലവി പൊടിതട്ടിയെടുത്തുകൊണ്ടാണ് ^'തീവ്രവാദിബന്ധം'. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് പ്രമാണിമാരുടെ മഅ്ദനി വിരോധം മൂര്‍ച്ഛിച്ചു. മാധ്യമങ്ങളില്‍^പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളില്‍^കയറിയിരുന്ന് പരസ്യമായ ശരവര്‍ഷം തുടങ്ങി. രാഷ്ട്രീയ വിമര്‍ശങ്ങളും ആരോപണ പ്രത്യാരോപണങ്ങളും എന്ന നിലവിട്ട് പച്ചയായ വ്യക്തിവിദ്വേഷവും ആപത്കരമായ വിഷവര്‍ഷവും പ്രസരിപ്പിക്കാനുള്ള ലൈസന്‍സായി പലര്‍ക്കും ഈ അവസരം. ഓപറേഷന്‍^മഅ്ദനിയുടെ രാഷ്ട്രീയ പിന്നാമ്പുറത്തേക്ക് വെളിച്ചംവീശുന്ന മാതൃകയായി പ്രശസ്തമായ ഒരുദാഹരണം തരാം^കെ. ബാബു എം.എല്‍.എ.
(തുടരും)

വിജു വി. നായര്‍ Madhyamam Daily

Sunday, December 20, 2009

മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നതെന്തുകൊണ്ട് ?


1998ലെ കോയമ്പത്തൂര്‍ ബോംബ്സ്ഫോടന കേസില്‍ അറസ്റ്റുചെയ്യപ്പെട്ടവരില്‍ ചിലരുമായി ടെലിഫോണ്‍ ബന്ധം പുലര്‍ത്തിയെന്ന സംശയം പറഞ്ഞ് തമിഴ്നാട് പൊലീസ് ചോദ്യംചെയ്യാനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോകുകയും കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ഒമ്പതു വര്‍ഷക്കാലം ജാമ്യം നിഷേധിച്ച് അന്യായതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തശേഷം കുറ്റമുക്തനായി 2007 ആഗസ്റ്റില്‍ ജയില്‍മോചിതനായ രാഷ്ട്രീയനേതാവാണ് അബ്ദുന്നാസിര്‍ മഅ്ദനി. ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്യ്രവും പൌരാവകാശങ്ങളുമനുഭവിച്ച് കുടുംബത്തോടും കുട്ടികളോടുമൊപ്പം സ്വാഭാവികജീവിതത്തിന്റെ രണ്ടുവര്‍ഷം അദ്ദേഹം പൂര്‍ത്തിയാക്കിയിട്ട് അധികനാളുകളായിട്ടില്ല. അപ്പോഴേക്കും മഅ്ദനി വീണ്ടും വേട്ടയാടപ്പെടുകയാണ്. മാധ്യമങ്ങള്‍ പറയാനുദ്ദേശിക്കുന്ന തരത്തിലുള്ള 'ഭീകരനും പൊലീസും' കളിയിലൊതുക്കാവുന്ന കാര്യമല്ല ഇത്. മഅ്ദനിയുടെ ഭാര്യ സൂഫിയയുടെ മേലാണ് ഇപ്പോള്‍ വേട്ടക്കാരുടെ കണ്ണ്. മഅ്ദനിക്കെതിരെ ഇന്നോളം ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന വസ്തുത കോടതിവിധികളിലൂടെ ശരിവെക്കപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തശേഷം സൂഫിയ മഅ്ദനിയെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെയും അപസര്‍പ്പകാന്വേഷണങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നതിന്റെയും പരമമായ ലക്ഷ്യം ഊഹിക്കാവുന്നതേയുള്ളൂ. രാജ്യത്തിന്റെ പലയിടങ്ങളിലുണ്ടായ വിധ്വംസകപ്രവര്‍ത്തനങ്ങളിലെല്ലാം സൂഫിയക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത പൂണ്ട അന്വേഷണങ്ങളുടെ പ്രഭവസ്ഥാനം അങ്ങ് വടക്കാണെന്ന് മനസ്സിലാക്കാനും അധികം തലപുണ്ണാക്കേണ്ട കാര്യമില്ല. ബസ്കത്തിക്കല്‍സംഭവത്തില്‍ ഗൂഢാലോചനകുറ്റം ചുമത്തി പത്താം പ്രതി ചേര്‍ത്താണ് സൂഫിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഢാലോചന കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടായിരുന്നിട്ടും യു.ഡി.എഫ് ഭരണകാലത്ത് സൂഫിയയെ പ്രതിചേര്‍ക്കാതിരുന്നതെന്ത് എന്ന് എല്‍.ഡി.എഫ് ഭരണാധികാരികളും അധികാരത്തില്‍വന്ന് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും സൂഫിയയെ പ്രതിചേര്‍ക്കാതിരുന്നതെന്ത് എന്ന് പ്രതിപക്ഷനേതാവും ഈ പ്രശ്നത്തില്‍ രണ്ടുതട്ടില്‍ നില്‍ക്കുന്നു. തീവ്രവാദപ്രശ്നം കത്തിജ്ജ്വലിപ്പിച്ച് സര്‍വരുടെയും കണ്ണുതുറപ്പിച്ചതിന് കോടതിയുടെ പ്രശംസ പിടിച്ചുപറ്റിയ മാധ്യമങ്ങളാവട്ടെ, മുന്‍കൂര്‍ ജാമ്യത്തിന്റെ കാര്യത്തിലെന്നപോലെ തുടര്‍ന്നും സൂഫിയക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള പുതിയ പൂത്തിരികള്‍ കത്തിച്ച് ഭീകരവിരുദ്ധ യുദ്ധത്തിന്റെ ദേശീയ കമാന്‍ഡര്‍ പദവി കരസ്ഥമാക്കാനുള്ള പുറപ്പാടിലാണ്. സൂഫിയയെ ഏതൊക്കെ കേസുകളില്‍ പ്രതിചേര്‍ക്കണമെന്ന മാധ്യമനിര്‍ദേശങ്ങള്‍ ഇതിനകം അവര്‍ കേള്‍പ്പിച്ചുകഴിഞ്ഞു. ഇനി പൊലീസ് കൂടി തീരുമാനിച്ചാല്‍ മതി. കസ്റ്റഡിയില്‍ കിട്ടിയവരെ ഉപയോഗിച്ചുള്ള സര്‍ഗഭാവനകള്‍ മാലേഗാവ് സ്ഫോടനകേസിലും മക്കാമസ്ജിദ് സ്ഫോടനത്തിലും മുംബൈ ട്രെയിന്‍സ്ഫോടനത്തിലുമെല്ലാം തകിടം മറിഞ്ഞത് രാജ്യം മുഴുവന്‍ കണ്ടറിഞ്ഞ കാര്യമാണ്. പൊലീസിനെ കൊണ്ടുതന്നെ അതൊക്കെ തിരുത്തിപ്പറയിക്കാന്‍ വന്ന ഹേമന്ത് കര്‍ക്കരെയുടെയും സഹപ്രവര്‍ത്തകരുടെയും കഥകഴിച്ചതിന്റെ കഥ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. പൊലീസ്സ്റ്റോറികള്‍ വിറ്റുകാശാക്കിയ ദേശീയമാധ്യമങ്ങള്‍ വിറ്റ സാധനം തിരിച്ചെടുക്കേണ്ട സ്ഥിതിവന്നപ്പോള്‍ തടിതപ്പിയതും നാം കണ്ടതാണ്. കേരളത്തിലെ ഭീകരവിരുദ്ധ വേട്ട ദേശീയമാധ്യമങ്ങള്‍ കണ്ട ഭാവം നടിക്കാത്തതിന്റെ കാരണവും അതുതന്നെ. എല്ലാ അന്വേഷണങ്ങളും പ്രഹസനമാണെന്നല്ല. അന്വേഷണങ്ങള്‍ എവിടെയെങ്കിലും എത്തിച്ചേരുന്നതിനു മുമ്പുതന്നെ വിചാരണയും വിധിപ്രസ്താവവും നടത്തുന്ന മാധ്യമസുരേന്ദ്രന്മാരുടെ 'പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍' പൊലീസിനെപ്പോലും ആശയക്കുഴപ്പത്തിലാക്കുംവിധം അതിരുകടക്കുന്നുണ്ട്. യഥാര്‍ഥപ്രതികളെ സഹായിക്കാനേ ഇതുപകരിക്കുകയുള്ളൂ. മാലേഗാവില്‍ തെളിഞ്ഞ കാര്യം കേരളത്തില്‍ പൊലിഞ്ഞുപോകാതിരിക്കണമെങ്കില്‍ അല്‍പം ഉത്തിഷ്ഠതയും ജാഗ്രതയും പാലിച്ചേ തീരൂ.

കളമശേãരിയില്‍ ബസ് കത്തിച്ചത് പി.ഡി.പിക്കാരാണോ ? ഒന്നാംപ്രതിസ്ഥാനത്ത് നിന്ന പി.ഡി.പിക്കാരന്‍ പ്രതിയല്ലെന്നാണ് പുതിയ കുറ്റപത്രം പറയുന്നത്. പിന്നെ അയാള്‍ പ്രതിചേര്‍ക്കപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ഉത്കണ്ഠപ്പെടാത്തത് നീതിബോധത്തിന്റെ ഒരു വേറിട്ടമാതൃകയെന്ന് വിശേഷിപ്പിക്കേണ്ടതുണ്ട്. ജാമ്യം നിഷേധിച്ച് മഅ്ദനിയെ ജയിലിലിട്ട് പീഡിപ്പിക്കുന്ന തമിഴ്നാട് സര്‍ക്കാറിനോടുള്ള പ്രതിഷേധമാണ് കളമശേãരിയില്‍ കത്തിജ്ജ്വലിച്ചതെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സൂഫിയയെ ഗൂഢാലോചനക്കാരിയാക്കുന്നത്. വാസ്തവത്തില്‍ മഅ്ദനി മോചിപ്പിക്കപ്പെടുമെന്നുള്ള പ്രതീക്ഷക്ക് ശക്തികൂടുകയും കേരളജനത ഒറ്റക്കെട്ടായി മഅ്ദനിയുടെ മോചനമാവശ്യപ്പെട്ടുതുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തിലാണിത് സംഭവിക്കുന്നത്. ബസ് കത്തിച്ചതില്‍ സൂഫിയയുടെ പങ്കിനെക്കുറിച്ച് അന്ന് കേസെടുക്കാന്‍ മതിയായ തെളിവൊന്നുമുണ്ടായിരുന്നില്ല എന്ന് ഇപ്പോള്‍ പറയുന്ന യു.ഡി.എഫ് തന്നെയാണ് കളമശേãരി സംഭവത്തോടനുബന്ധിച്ച് സൂഫിയയെ അറസ്റ്റ് ചെയ്യുമെന്ന് രഹസ്യപ്രചാരണം നടത്തിയത്. ആദ്യം പി.ഡി.പി വൃത്തങ്ങളില്‍ ഈ പ്രചാരണം അഴിച്ചുവിട്ടു. പിന്നീട് 'മംഗളം'പത്രത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനവാര്‍ത്ത വന്നു. കുറച്ചുകഴിഞ്ഞ് പൊലീസ് അത് നിഷേധിച്ചു. കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്താല്‍ കള്ളിപൊളിയുമോ എന്ന് ഒരുപക്ഷേ, ഭയപ്പെട്ടിരിക്കാം. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല അന്ന് അറസ്റ്റുകള്‍ നടന്നതെന്ന് ഒന്നാംപ്രതിയടക്കമുള്ള മൂന്നുപേര്‍ ഇപ്പോള്‍ പ്രതിയല്ലാതായിത്തീര്‍ന്നതില്‍നിന്നു തന്നെ വ്യക്തമാണ്. സൂഫിയക്കെതിരെയും വ്യാജ തെളിവുകളുണ്ടാക്കി അറസ്റ്റ് ചെയ്യാന്‍ പരിപാടിയിട്ടിരുന്നുവെന്നും അത് പിന്നീട് മറ്റേതോ അവസരത്തിനുവേണ്ടി മാറ്റിവെക്കപ്പെടുകയായിരുന്നുവെന്നും കരുതുന്നതിലെന്താണ് തെറ്റ് ? മഅ്ദനിയുടെ മോചനത്തിനനുകൂലമായ ഒരു തരംഗംതന്നെ നിലനിന്നിരുന്ന സാഹചര്യത്തില്‍ സൂഫിയയെ പ്രതിയാക്കുകയും അറസ്റ്റുചെയ്യുകയും ചെയ്താല്‍ ഉദ്ദേശിച്ച ഫലംചെയ്യില്ല എന്ന് യു.ഡി.എഫ് സര്‍ക്കാര്‍ കരുതിയിട്ടുണ്ടാവണം. സൂഫിയക്കെതിരെ യു.ഡി.എഫ് പരസ്യമായി രംഗത്തുവരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ്. സൂഫിയക്കെതിരെ തെളിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ കേസെടുത്തില്ല എന്ന ചോദ്യത്തിന് ഒരു മാധ്യമചര്‍ച്ചയില്‍ ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍ മറുപടി പറഞ്ഞതോര്‍ക്കുന്നു, സൂഫിയയെ അറസ്റ്റ് ചെയ്യാതിരുന്നത് അത് മഅ്ദനിയുടെ മോചനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലോ എന്നു കരുതിയിട്ടാണെന്ന്. ഇത് തെളിയിക്കാന്‍ അദ്ദേഹത്തിന് ഔദ്യോഗികമായ എന്തെങ്കിലും തെളിവുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, ഇങ്ങനെയൊരു പ്രചാരണം യു.ഡി.എഫ് ഭാഗത്തു നിന്നുണ്ടായിരുന്നു എന്നതിന്റെ തെളിവായി ഇത് സ്വീകരിക്കാം. ഈ പ്രചാരണം കളമശേãരി കേസന്വേഷണ സമയത്ത് യു.ഡി.എഫ് വ്യാപകമാക്കിയിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി വോട്ടുകളെ സ്വാധീനിക്കാനുള്ള ഗൂഢതന്ത്രമായിരുന്നു ഇതിനുപിന്നില്‍. യഥാര്‍ഥത്തില്‍ പി.ഡി.പി അണികളിലും നേതാക്കളിലും ചിലരെയെങ്കിലും ഇത് സ്വാധീനിച്ചിരുന്നു. മഅ്ദനിക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി. 2006ല്‍ പി.ഡി.പി പിന്തുണ കിട്ടിയില്ലെങ്കിലും യു.ഡി.എഫ് നിരാശരായില്ല. 2009ല്‍ വീണ്ടും പിന്തുണക്കായി ശ്രമിച്ചു; നടന്നില്ല. മഅ്ദനിക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി. അതിനുശേഷമാണ് പി.ഡി.പിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്.

പി.ഡി.പി^യു.ഡി.എഫ് ബന്ധത്തിന്റെ ചരിത്രത്തില്‍ കേസുകള്‍ക്കാണ് എക്കാലവും നിര്‍ണായകസ്ഥാനം. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും മണ്ഡലം^ജില്ലാനേതാക്കള്‍ക്കുമെതിരെ നിരവധി കേസുകള്‍ 1993 മുതലുള്ള യു.ഡി.എഫ് സര്‍ക്കാറുകള്‍ ചാര്‍ജ്ചെയ്തു. ഇതിന്റെയൊന്നും പേരില്‍ ആരും ഇതേവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കേസുകള്‍ എന്നും തലവേദനയായിരുന്നു. മഅ്ദനിയെ മെരുക്കാന്‍ യു.ഡി.എഫ് അവലംബിച്ച പ്രധാനമാര്‍ഗം കള്ളക്കേസുകളാണ്. കോണ്‍ഗ്രസ്വിരുദ്ധ^ലീഗ്വിരുദ്ധ ബോധപരിസരത്തില്‍നിന്നാണ് പി.ഡി.പി ആവിര്‍ഭവിച്ചതെങ്കിലും '94ലെ ഇ.എം.എസ് ലൈന്‍ സി.പി.എം നേതൃത്വം തള്ളിക്കളഞ്ഞ ശേഷം ഇടതുപക്ഷം പി.ഡി.പിയോട് പുലര്‍ത്തിയ ശത്രുതയും ഇരുമുന്നണികളും നടത്തിയ അപവാദപ്രചാരണങ്ങളും കാരണം യു.ഡി.എഫ് രാഷ്ട്രീയത്തോട് തത്ത്വത്തില്‍ വിയോജിച്ചുകൊണ്ടുതന്നെ യു.ഡി.എഫ് പക്ഷത്തുനില്‍ക്കാന്‍ പി.ഡി.പി നിര്‍ബന്ധിതമായി. അതിന്റെ കാരണങ്ങളിലൊന്ന് കള്ളക്കേസുകളുടെ സമ്മര്‍ദങ്ങളാണ്. പിന്നീട് മഅ്ദനി ജയിലിലടക്കപ്പെട്ടു. ശേഷം പി.ഡി.പിയോടുള്ള യു.ഡി.എഫ് സമീപനത്തിലും വലിയ വ്യത്യാസംവന്നു. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍വരികയും ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ ഏതുവിധേനെയും അധികാരത്തിലെത്തുക യു.ഡി.എഫിന് അത്യന്താപേക്ഷിതമായിരുന്നു. മഅ്ദനിയെ ജയില്‍മോചിതനാക്കുകയെന്നതായിരുന്നു പി.ഡി.പിയുടെ പ്രധാന ആവശ്യം. പി.ഡി.പി^യു.ഡി.എഫ് ബന്ധം ഇങ്ങനെയൊരു പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുദൃഢമായി. 2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും കുന്ദമംഗലത്തും പി.ഡി.പി നോമിനികളെന്ന പേരില്‍ രണ്ടു സ്ഥാനാര്‍ഥികളുണ്ടാവുന്നതും പി.ഡി.പിക്ക് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ഇക്കാലത്താണ്. കെ. മുരളീധരനായിരുന്നു അന്ന് കെ.പി.സി.സി പ്രസിഡന്റ്. യു.ഡി.എഫ് യോഗത്തിലേക്ക് പി.ഡി.പിയെ ക്ഷണിച്ചുകൊണ്ടാണ് ഈ വാഗ്ദാനങ്ങളൊക്കെയുണ്ടായത്.

എന്നാല്‍ ഒരു വാഗ്ദാനത്തിലും യു.ഡി.എഫ് വാക്കുപാലിച്ചില്ലെന്നു മാത്രമല്ല, പുതിയ കുറേ കേസുകള്‍കൂടി 2002ലെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ നുഴഞ്ഞുകയറ്റക്കാര്‍ കാട്ടിക്കൂട്ടിയ കലാപത്തിന്റെ പേരില്‍ പി.ഡി.പി പ്രവര്‍ത്തകരുടെ ചുമലില്‍ കെട്ടിയേല്‍പിക്കുകയും ചെയ്തു. മഅ്ദനിയുടെ പരോള്‍പോലും തടഞ്ഞു. യു.ഡി.എഫ് സൌഹൃദം വഞ്ചനയാണെന്ന് തിരിച്ചറിയാന്‍ തുടങ്ങിയതോടെ പി.ഡി.പി അനുക്രമം അതവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2004ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ അത് യു.ഡി.എഫിന് തിരിച്ചടിയായി അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്തു. കളമശേãരി സംഭവം നടക്കുന്നതിന്റെ തൊട്ടുമുമ്പ് പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്ത്തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഗുണകരമല്ലാത്ത സമീപനമാണ് പി.ഡി.പി സ്വീകരിച്ചത്. കളമശേãരി ബസ്കത്തിക്കലിന്റെ പിന്നിലെ പ്രചോദനമെന്തായിരുന്നുവെന്ന വിഷയം പൊലീസ് അന്വേഷണത്തിലൂടെയും വിചാരണയിലൂടെയുമെല്ലാം പുറത്തുവരട്ടെ. തടിയന്റവിട നസീര്‍ പറയുന്നത് നേരാണോ നുണയാണോ എന്ന കാര്യങ്ങള്‍ക്കെല്ലാം അപ്പോള്‍ മാത്രമേ തീര്‍പ്പു കല്‍പിക്കാനാവുകയുള്ളൂ. അതോടെ കളമശേãരികേസും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെത്തും. ഈ സംഭവത്തോടനുബന്ധിച്ച് നടന്ന പ്രചാരണങ്ങളുടെ പിന്നിലെ രാഷ്ട്രീയപ്രചോദനം യു.ഡി.എഫിന്റെ നിക്ഷിപ്തതാല്‍പര്യങ്ങളാണ്. അതിന്റെ ബലിയാടായി ഇപ്പോള്‍ സൂഫിയ മഅ്ദനി ഒരാള്‍ മാത്രമേയുള്ളൂവെങ്കിലും സൂഫിയയെയോ മഅ്ദനിയെയോ പി.ഡി.പിയെയോ മാത്രം ഉന്നംവെക്കുന്ന ഒരജണ്ട മാത്രമല്ല ഇതിനുപിന്നില്‍. മഅ്ദനിവേട്ടയുടെ ഈ രണ്ടാംഭാഗം ദേശീയപ്രസക്തമായ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഒരു തന്മാത്ര മാത്രമാണ്.

മഅ്ദനിയുടെ ജയില്‍മോചനത്തിനുശേഷം മഅ്ദനിയെ തിരിച്ച് ജയിലിലേക്കയക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്ത് ബി.ജെ.പി ദേശീയ കാമ്പയിന്‍വരെ പ്രഖ്യാപിച്ചിരുന്നതാണ്. കേരളത്തില്‍ ഈ മുദ്രാവാക്യത്തിന് ജനപിന്തുണ ലഭിക്കാത്തതുകൊണ്ടും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഫോടനം നടത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ട സൈനിക^പൊലീസ് ഉദ്യോഗസ്ഥരുടെ ബി.ജെ.പി^സംഘ് ബന്ധം പുറത്തറിഞ്ഞതുകൊണ്ടുമാണ് മഅ്ദനിവിരുദ്ധ പ്രചാരണപരിപാടികളുടെ മുനയൊടിഞ്ഞത്. ലോക്സഭാതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് കൂട്ടുകെട്ടിലൂടെ യു.ഡി.എഫിനെ മുന്നില്‍നിറുത്തി മുമ്പ് മുടങ്ങിയ പ്രഖ്യാപിതപരിപാടി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ബി.ജെ.പിയും പി.ഡി.പി^സി.പി.എം വേദിപങ്കിടല്‍ മുഖ്യവിഷയമാക്കി ബി.ജെ.പിയുടെ ഭീകരബന്ധം മറച്ചുപിടിക്കുന്നതില്‍ യു.ഡി.എഫും വിജയം കണ്ടതിന്റെ ഫലമാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍നേട്ടം. ലോക്സഭാ തെരഞ്ഞെടുപ്പ്വേളയില്‍ ഇടതുഭരണമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലുണ്ടായ ഈ പരസ്പരധാരണ ഇന്ന് ദേശീയാടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയധാരണയായി മാറിക്കഴിഞ്ഞിരിക്കുന്നു.

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ബാബരി ധ്വംസനത്തിനു നേതൃത്വം വഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്ലിംപള്ളി ഇടിച്ചുനിരത്തുന്നത് ശിക്ഷാര്‍ഹമായ ഒരു കുറ്റമല്ലെന്ന കീഴ്വഴക്കം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് തെല്ലും മടികാണിക്കാത്തത് അതുകൊണ്ടാണ്. ആഗോളഭീകരതക്കും മതതീവ്രവാദത്തിനുമെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം നേതൃത്വം നല്‍കുന്ന രാജ്യാന്തര സഖ്യത്തില്‍ കക്ഷിചേര്‍ന്ന് യു.പി.എ സര്‍ക്കാര്‍ സംഘ്പരിവാര്‍ ഭീകരതയോടും തീവ്രവാദത്തോടും സ്വീകരിക്കുന്ന സമീപനവും ഫലസ്തീനിലെ ഇസ്രായേല്‍ ഭീകരതയോട് അമേരിക്കന്‍ഭരണകൂടം സ്വീകരിച്ചുപോരുന്ന സമീപനവും തമ്മിലെ സമാനതകളാണ് ഇതുവഴി അനാവരണം ചെയ്യപ്പെടുന്നത്. എന്തുകൊണ്ട് മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നുവെന്നതില്‍ ഒരു പുതിയ ചോദ്യമുണ്ട്. അതിന്റെ ഉത്തരം അമേരിക്കന്‍മോഡല്‍ ഭീകരവിരുദ്ധ യുദ്ധത്തിന്റെ മുഖ്യസ്വഭാവമായ മുസ്ലിംവിരുദ്ധതയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. മുസ്ലിംകളെ സാമൂഹിക^രാഷ്ട്രീയ ബന്ധങ്ങളില്‍നിന്ന് അറുത്തുമാറ്റി ഉപരോധിച്ച് മതതീവ്രവാദത്തിലേക്കു തള്ളിവിടുകയും അക്രമാസക്തി ബാധിച്ച ആത്മനിഷ്ഠ സാഹചര്യം പടച്ചുവിടുകയും ചെയ്യുകയെന്ന സാമ്രാജ്യത്വ അജണ്ടയുടെ കേരള മോഡലിനാണ് ഇപ്പോള്‍ നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കേരള മുസ്ലിംകളിലെ അതി ദരിദ്രരുടെയും പിന്നാക്കക്കാരുടെയും സാമൂഹിക മൂലധനമാണ് മഅ്ദനിയും പി.ഡി.പിയും. മഅ്ദനിയെ കൊല്ലാക്കൊല ചെയ്ത് ഈ ദരിദ്ര ജനവിഭാഗങ്ങളുടെ ജനാധിപത്യവിചാരങ്ങളുടെ വേരറുക്കാനും അവരെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും വഴിതിരിച്ചുവിടാനുമുള്ള ഗൂഢപദ്ധതിക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ജാഗരൂകരാവേണ്ടതുണ്ട്.

സി.കെ. അബ്ദുല്‍ അസീസ് Madhyamam daily

Sunday, December 13, 2009

ഇരകളും വേട്ടക്കാരും

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ

കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.
സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.

കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.

ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.

ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട് സ്​പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.

പി.കെ. അബ്ദുള്‍റഊഫ്‌ (Mathrubhumi)

Saturday, November 21, 2009

ജീവന്‍ദാനമാകുന്ന രക്തദാനം

രക്തം ദാനം ചെയ്യാന്‍ മടിച്ച് രക്തഗ്രൂപ്പുതന്നെ മറച്ചുവെയ്ക്കുന്നവര്‍ നമുക്കിടയിലുണ്ട്.രക്തദാനത്തെക്കുറിച്ചുള്ള അജ്ഞതയും ഭയവുമാണ് ഈ പ്രവണതയ്ക്കു പിന്നില്‍.ആര്‍ക്കും എപ്പോഴെങ്കിലും രക്തദാതാക്കളുടെ ആവശ്യം വന്നേക്കുമെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കൂടാതെ രക്തദാനം ജീവന്‍ദാനം തന്നെയാണെന്ന കാര്യവും.

രക്തദാനത്തിനുള്ള നിബന്ധനകള്‍
1. പ്രായം18 വയസ്സിനു മുകളിലും 60വയസ്സിനു താഴെയുമായിരി
ക്കണം.
2. ദാതാവിന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 125ഷ/ലാ എങ്കിലും ഉണ്ടായിരിക്കണം.
3. 45 കിലോ ഗ്രാം തൂക്കമെങ്കിലും വേണം
4. രക്തദാനം ചെയ്യുന്ന സമയത്ത് ദാതാവിന് ഏതെങ്കിലും രോഗം ഉണ്ടായിരിക്കരുത്
5. രക്തമെടുക്കുന്ന സമയത്ത് സാധാരണ രക്തസമ്മര്‍ദവും ശരീരതാപനിലയുമുണ്ടായിരിക്കണം
ഇതു കൂടാതെ ചില പ്രതിരോധകുത്തിവെപ്പുകളെടുത്തര്‍ കുറച്ചുകാലത്തേക്ക് രക്തംദാനം ചെയ്യരുതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.
ഹെപ്പറ്റൈറ്റിസിനെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ആറുമാസത്തേക്കും പേ വിഷബാധയയ്‌ക്കെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ഒരു വര്‍ഷത്തേക്കും രക്തദാനം ഒഴിവാക്കണം.

രക്തം ദാനംചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുക

ഇതു കൂടാതെ ഇനിപ്പറയുന്നവരില്‍ നിന്ന് രക്തം സ്വീകരിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

* എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ്, സിഫിലിസ് തുടങ്ങിയ പകര്‍ച്ചവ്യാധികളുള്ളവര്‍.
* ചികിത്സയുടെ ഭാഗമായി സ്‌ററീറോയ്ഡ്, ഹോര്‍മോണ്‍ മരുന്നുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍.
* മയക്കു മരുന്നിന് അടിമപ്പെട്ടവര്‍, ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍.
* മഞ്ഞപ്പിത്തം, മലേറിയ,ടൈഫോയ്ഡ്, റുബെല്ല എന്നിവ ബാധിച്ചിരുന്നവര്‍.
* രക്തദാനത്തിന് മുമ്പുള്ള 24 മണിക്കൂറില്‍ മദ്യം ഉപയോഗിച്ചവര്‍.

രക്തദാനം പാടില്ലാത്തവര്‍
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും
രക്തം ദാനം ചെയ്യരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഗര്‍ഭം അലസി അധികകാലമാവാത്തവര്‍ക്കും ഇതു ബാധകമാണ്.
ആര്‍ത്തവസമയത്തും രക്തദാനം നിഷിദ്ധമാണ്.
ഹൃദ്രോഗം,വൃക്കകള്‍ക്ക് തകരാറ്,കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ രക്തദാനത്തില്‍നിന്ന് വിട്ടുനില്ക്കണം.ആസ്ത്മ,കരള്‍രോഗങ്ങള്‍ എന്നിവയും രക്തദാനത്തിന് പ്രതികൂലമായ ഘടകമാണ്.

തെറ്റിദ്ധാരണകള്‍ അകറ്റുക
ചില അബദ്ധധാരണകളാണ് പലരേയും രക്തദാനത്തില്‍നിന്ന് അകറ്റുന്നത്. അതിലൊന്ന് ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തെക്കുറിച്ചുള്ളതാണ്. ഒരു തവണ 350 മില്ലി ലിറ്റര്‍ രക്തമേ ഒരാളുടെ ശരീരത്തില്‍നിന്ന് എടുക്കുകയുള്ളൂ. നുഷ്യശരീരത്തില്‍ ശരാശരി ആറു ലിറ്റര്‍ രക്തമുണ്ടെന്ന് ഓര്‍മിക്കുക.ഇങ്ങനെ നഷ്ടപ്പെടുന്ന രക്തം 24 മുതല്‍ 48വരെ മണിക്കൂറിനുള്ളില്‍ ശരീരം വീണ്ടെടുക്കും. രക്തദാനത്തിന് എടുക്കുന്ന പരമാവധി സമയം 30മിനുട്ടാണ്. രക്തം ശേഖരിക്കാനുള്ള സമയം ആറുമിനുട്ട് മാത്രമേ വരൂ. തുടര്‍ന്ന് 10മിനുട്ട് വിശ്രമം നിര്‍ദ്ദേശിക്കാറുണ്ട്.ഇതിനു ശേഷം ജ്യൂസോ മറ്റു പാനീയങ്ങളോകഴിച്ച് ദാതാവിന് തന്റെ പതിവ് ജോലികളില്‍ ഏര്‍പ്പെടാം.എങ്കിലും അതി കഠിനമായ ജോലിയോ കായികവ്യായാമമോ ഒഴിവാക്കാവുന്നതാണ്. രുതവണ രക്തംദാനം ചെയ്തയാള്‍ മൂന്നുമാസത്തിനുശേഷം മാത്രമേ വീണ്ടും രക്തം നല്‍കാന്‍ പാടുള്ളൂ.

രക്തദാനം ആരോഗ്യപ്രദം
ശരീരത്തില്‍ അധികമായുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങളുണ്ടാക്കാന്‍ മജ്ജ ഉത്തേജിപ്പിക്കപ്പെടുമെന്നതും രക്തദാനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളാണ്. അതിലുപരിയാണ് ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുവെന്ന ദാതാവിന്റെ സംതൃപ്തി. കൂടാതെ നിര്‍ണായക സന്ദര്‍ഭത്തില്‍ തനിക്ക് രക്തം നല്‍കിയ ആളെ മറക്കാന്‍ രക്തം സ്വീകരിച്ചയാള്‍ക്ക് ഒരിക്കലും കഴിയില്ല. എന്നെന്നുമുള്ള ഒരാത്മബന്ധമായി അതു നിലനില്ക്കുകതന്നെ ചെയ്യും.

തയ്യാറാക്കിയത്
ഒ.കെ. മുരളീകൃഷ്ണന്‍
(അവലംബം: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി)

Saturday, November 14, 2009

ചികില്‍സാ രീതികള്‍

ആയൂര്‍വേദം

പ്രമേഹ ചികിത്സയെ വ്യക്തികള്‍ തോറും വിഭിന്നമായി ചെയ്യേണ്ടതാണ്. ഓരോ വ്യക്തിയുടെയും ജൈവ രാസായനിക ഘടനയില്‍ ഉള്ള വ്യത്യസ്തത കാരണം ഔഷധങ്ങളുടെ ശരീരകോശങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനം വ്യത്യസ്തമായിരിക്കും. അതിനാല്‍ ഒരു വ്യക്തിക്ക് അനുകൂല ഫലം ചെയ്യുന്നവ മറ്റൊരാളില്‍ വ്യത്യസ്തമോ വിപരീതഫലമോ ഉണ്ടാക്കാം. ചില പൊതു ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രമേഹചികിത്സയില്‍ ഉപയോഗിക്കാവുന്ന ഔഷധങ്ങളെ വ്യത്യസ്തമായി പറയുന്നുണ്ട്. എങ്കില്‍ വാതപിത്ത കഫ ഭേദേന വേര്‍തിരിച്ച് ഓരോ വ്യക്തിക്കും അവസ്ഥയ്ക്കനുസരിച്ച് ഔഷധങ്ങള്‍ നല്‍കണമെന്നാണ് ശാസ്ത്രനിയമം.

ഔഷധങ്ങള്‍
മൂത്രാധിക്യം പ്രധാന ലക്ഷണമാകുമ്പോള്‍-ഞ്ഞാവല്‍ത്തൊലി, പ്ലാശിന്‍തൊലി, താതിരിപ്പൂ, വിളംകായ, കരിങ്ങാലി, അത്തിത്തൊലി, പേരാല്‍വേര്, ഇവ കൊണ്ടുള്ള കഷായം.

മൂത്രത്തിന് കലക്കം കൂടുമ്പോള്‍
പതിമുകം, ചെങ്ങഴിനീര്‍കിഴങ്ങ്, താമരവളയം, ഞാവല്‍പൂ, ഇലിപ്പിക്കാതല്‍ താതിരിപ്പൂ ഇവ കൊണ്ടുള്ള കഷായം.
തേറ്റാമ്പരല്‍ കഷായം.

മൂത്രത്തിന്റെ പുകച്ചിലിന്
ശതാവരിപാല്‍കഷായം
നെല്ലിയ്ക്കാനീരും മഞ്ഞള്‍പൊടിയും വാഴപ്പിണ്ടിനീരും ചേര്‍ത്ത്
ചിറ്റമൃതും മഞ്ഞള്‍പൊടിയും ചേര്‍ത്ത്
കയ്പക്കനീര്, മഞ്ഞള്‍പൊടി ഇവ ശുദ്ധമായ തേന്‍ അല്‍പം ചേര്‍ത്ത് വേങ്ങ, കരിങ്ങാലി, കൂവ്വളത്തില പതിമുകം ഇവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍.

ദാഹത്തിന്
തേറ്റാമ്പരല്‍ ചൂര്‍ണം കന്മദം ചേര്‍ത്ത് സേവിക്കുക
ത്രിഫലാദിചൂര്‍ണം, കാല്‍ഭാഗം, മഞ്ഞള്‍പൊടി ചേര്‍ത്ത്.
അശ്വഗന്ധചൂര്‍ണം (അമുക്കുരം പാലില്‍ വേവിച്ച് ഉണക്കി പൊടിച്ചത്)

ഇന്‍സുലിന്‍ കുറയ്ക്കാന്‍
ഇന്‍സുലിന് പകരം വെക്കാവുന്ന ഒരു ആയുര്‍വേദമരുന്ന് ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ചില സന്ദര്‍ങ്ങളില്‍ ഇന്‍സുലിന്റെ ഉപയോഗം ക്രമത്തില്‍ കുറച്ചുകൊണ്ടുവരാന്‍ ആയുര്‍വേദ ചികിത്സ സഹായിച്ചുകാണുന്നു. ഇതിന് ഔഷധസേവ, ആഹാരക്രമീകരണം, വ്യായാമം അടക്കമുള്ള ചികിത്സ ആവശ്യമാണ്.

ഇന്‍സുലിന്‍ കുത്തിവെപ്പ് കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിച്ചുപോരുന്ന രോഗികള്‍ക്ക് മധുരവും കൊഴുപ്പും ചേര്‍ക്കാതെ തയ്യാറാക്കുന്ന (ചൂര്‍ണരൂപത്തില്‍) ച്യവനപ്രാശം, കരിങ്ങാലി കഷായത്തില്‍ ഭാവന ചെയ്ത കന്മദം എന്നീ മരുന്നുകള്‍ ഗുണപ്രദമായി കാണുന്നു.
തലയില്‍ ചെയ്യുന്ന തക്രധാര എന്ന വിശേഷചികിത്സ പ്രമേഹരോഗികള്‍ക്ക് രണ്ട് വിധത്തില്‍ ഫലം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. തക്രധാരചികിത്സ ചെയ്യുന്ന കാലത്ത് ഇന്‍സുലിന്‍ കുത്തിവെപ്പിന്റെ അളവ് പരിമിതപ്പെടുത്താനാകുന്നു. പ്രമേഹത്തിന്റെ ഭാഗമായി കാണുന്ന ക്ഷീണം, ചുട്ടുപുകച്ചില്‍, ചൊറിച്ചില്‍ ഇവ കുറയ്ക്കാനും കഴിയുന്നു.

ഗുണങ്ങളും ദോഷങ്ങളും
ആയുര്‍വേദ മരുന്നുകള്‍ രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് ക്രമത്തില്‍ മാത്രമേ കുറച്ചു കൊണ്ടുവരൂ. അതിനാല്‍ പഞ്ചസാരയുടെ അളവ് അത്യധികം വര്‍ധിച്ചു കാണുന്ന അവസ്ഥയിലും; പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറച്ചു കൊണ്ടുവരേണ്ട സന്ദര്‍ഭങ്ങളിലും ആയുര്‍വേദ മരുന്നുകള്‍ മാത്രം പര്യാപ്തമാകുന്നില്ല.

പ്രമേഹ ചികിത്സയില്‍ ഉപയോഗിക്കുന്ന ആയുര്‍വേദ മരുന്നുകള്‍ രോഗം കാരണം ഉണ്ടാകുന്ന ശരീരകോശങ്ങളുടെ ജീര്‍ണതയെക്കൂടി ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമാണ്. ഇവയുടെ ദീര്‍ഘകാല ഉപയോഗം വൃക്ക, യകൃത് എന്നീ അവയവങ്ങളുടെ
പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നില്ല.

തേന്‍ പ്രമേഹചികിത്സയില്‍
പമേഹ ചികിത്സയില്‍ തേന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഊര്‍ജദായക വസ്തുക്കള്‍ ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ കോശങ്ങളുടെ പോഷണത്തിനും കോശ നിര്‍മിതിക്കും സഹായകമാവുന്ന ഒരു ഔഷധവും ആഹാരവുമാണ് തേന്‍. മാത്രമല്ല ആയുര്‍വേദസിദ്ധാന്തമനുസരിച്ച് ഒരു ഉള്‍പ്രേരകം പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

ഏതൊരു ഔഷധത്തോടാണോ തേന്‍ ചേര്‍ക്കുന്നത് ആ ഔഷധത്തിന്റെ ഗുണം ശരീരത്തിന് കൂടുതല്‍ ലഭ്യമാക്കാന്‍ തേന്‍ സഹായിക്കുന്നു.
പഞ്ചസാര, ശര്‍ക്കര എന്നിവയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്ന പ്രവണത ശരിയല്ല. രോഗാവസ്ഥ അനുവദിക്കുന്നെങ്കില്‍ മാത്രമേ തേന്‍ ഉപയോഗിക്കാവൂ. അതും വൈദ്യനിര്‍ദേശപ്രകാരമുള്ള അളവിലും രീതിയിലും മാത്രം.

ശോധന ചികിത്സ
ആരോഗ്യ സംരക്ഷണത്തിനും രോഗശാന്തിക്കും ശോധന ചികിത്സ അനിവാര്യമാണെന്നാണ് ആയുര്‍വേദ സിദ്ധാന്തം. ശരീര കോശങ്ങളില്‍ വിവിധ കാരണങ്ങളാല്‍ അടിഞ്ഞു കൂടുന്ന വിഷസ്വഭാവമുള്ള മലിനപദാര്‍ത്ഥങ്ങളെ യുക്തമായ മാര്‍ഗങ്ങളിലൂടെ പുറത്തു കളയുക എന്നതാണ് ഇതിന്റെ ഉദ്ദേശം. താരതമ്യേന ക്ലേശകരവും കൂടുതല്‍ സമയമെടുക്കുന്നതുമാണ് ഇത്തരം ചികിത്സ. ജീവിതരീതിയിലും ചികിത്സാമാര്‍ഗങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാരണം ഏറിയ കൂറും ശോധന ചികിത്സയ്ക്ക് പകരം ശമന ചികിത്സ എന്ന കുറുക്കുവഴിയാണ് ആശ്രയിക്കുന്നത്. ചികിത്സയിലെ ഈ വ്യതിയാനം പ്രമേഹരോഗികളുടെ വര്‍ധനവിന് കാരണമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്.

ചികിത്സ തരം തിരിച്ച്
വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പ്രമേഹങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തരംതിരിച്ചാണ് ആയുര്‍വേദ ചികിത്സ ഏറ്റവും ശാസ്ത്രീയമായി ചെയ്യേണ്ടത്.
ജനിതക കാരണങ്ങളാല്‍ പ്രമേഹരോഗിയാകുന്നയാള്‍
ജീവിതചര്യയുടെ പ്രത്യേകതകളാല്‍ പ്രമേഹരോഗിയാകുന്നയാള്‍
തടിച്ച പ്രമേഹ രോഗി
കൃശനായ (ശോഷിച്ച) പ്രമേഹ രോഗി
സത്വബലം ഉള്ള രോഗി
ദുര്‍ബലനായ രോഗി
രോഗം വിവിധ അവയവങ്ങളെ ബാധിച്ച രോഗി
സങ്കീര്‍ണതകള്‍ കുറഞ്ഞ രോഗി
മറ്റ് രോഗങ്ങളുടെ അനുബന്ധമായി പ്രമേഹം ഉണ്ടായ രോഗി
മറ്റ് കാരണങ്ങളില്ലാതെ പ്രമേഹം ഉണ്ടായ രോഗി.

എരിവും പുളിയും വൃക്കകളെ നശിപ്പിക്കും
പ്രമേഹം വൃക്കകളെ ബാധിക്കാനുള്ള സാധ്യതകള്‍ രോഗാരംഭം മുതലേ ഉണ്ട്. വര്‍ധിച്ചുവരുന്ന ഡയബറ്റിക്ക് നെഫ്രോപതി കേസുകള്‍ ഈ നിഗമനത്തെ ശരിവെക്കുന്നു. വൃക്കകളുടെ തകരാറ് വര്‍ധിച്ചു വരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. മധുരം നിഷേധിക്കപ്പെടുമ്പോള്‍ പ്രമേഹ രോഗികള്‍ ആഹാരത്തിന്റെ സ്വാദ് നിലനിര്‍ത്താന്‍ ഉപ്പ്, എരിവ്, പുളി എന്നീ രസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. എരിവ്, പുളി, ഉപ്പ് എന്നിവയുടെ അമിതോപയോഗം രക്തദുഷ്ടി ഉണ്ടാക്കും. അതിനാല്‍ വൃക്കകള്‍ക്ക് ഹാനി ഉണ്ടാകും.

പ്രമേഹരോഗികള്‍ ഈ വസ്തുത മുന്‍കൂട്ടി മനസ്സിലാക്കണം. മൈക്രോ ആല്‍ബുമീനൂറിയ നേരത്തേ കണ്ടെത്താനുള്ള ആധുനിക രീതി ഇതിന് അവലംബിക്കാം. രാവിലെ നടക്കുന്നതാണ് നല്ലത്. പ്രഭാതം 'കഫകാലം' ആണ്. ഈ സമയത്തെ വ്യായാമം കഫവും മേദസ്സും കുറയ്ക്കും. പത്മാസനം, വാസനം മുതലായവ ഒരു യോഗാചാര്യന്റെ കീഴില്‍ അഭ്യസിച്ച് ശീലിക്കുക. സുഖാസനത്തില്‍ ഇരുന്നുകൊണ്ടുള്ള ശ്വാസോച്ഛാസ വ്യായാമവും നല്ലതാണ്.

അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

പ്രമേഹം എത്രതരം

ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മഹാരോഗങ്ങളിലൊന്നാണ് പ്രമേഹം. ലോകത്ത് ഇന്ന് ഏറ്റവുമധികം പരീക്ഷണനിരീക്ഷണങ്ങള്‍ നടക്കുന്ന ചികിത്സാമേഖലകളിലൊന്ന് പ്രമേഹത്തിന്‍േറതാണെന്നു പറയാം. അനുദിനമെന്നോണം പുതിയ മരുന്നുകളും രോഗത്തെക്കുറിച്ചുള്ള പുതിയ പുതിയ കാഴ്ചപ്പാടുകളും വന്നുകൊണ്ടിരിക്കുന്നു ഇപ്പോള്‍.

ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്നു പറയാം. പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയബറ്റിസ് എന്നും രണ്ടുതരത്തില്‍ പറയാറുണ്ട്.

പ്രൈമറി: പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ നേരിട്ടു പ്രമേഹം വരുന്ന സ്ഥിതിയാണ് പ്രൈമറി ഡയബറ്റിസ്.

സെക്കന്ററി: മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ ചികിത്സാവേളയിലോ ഒക്കെയുണ്ടാകുന്ന പ്രമേഹമാണ് സെക്കന്ററി. ഇത് പൊതുവെ കുറവാണ്.

ഇക്കൂട്ടത്തില്‍ പൊതുവെ നാം പരിഗണിക്കുന്നതും വളരെ വ്യാപകമായി കണ്ടുവരുന്നതും പ്രൈമറി ഡയബറ്റിസ് അഥവാ പ്രാഥമിക പ്രമേഹമാണ്. ഇതുതന്നെ രണ്ടു തരത്തിലുണ്ട്. ചികിത്സയ്ക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ വേണ്ടിവരുന്ന ടൈപ്പ് 1 പ്രമേഹവും ഇന്‍സുലിന്‍ കുത്തിവെപ്പില്ലാതെ തന്നെ ചികിത്സകളിലൂടെ നിയന്ത്രിച്ചുനിര്‍ത്താവുന്ന ടൈപ്പ് 2 പ്രമേഹവും.

ടൈപ്പ് 1 പ്രമേഹം
പൊതുവില്‍ കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതലായി കാണുന്നത്. 35-40 വയസ്സിനു മുകളിലുള്ളവരില്‍ ടൈപ്പ് 1 പ്രമേഹം കാണുന്നത് അത്യപൂര്‍വമാണ്. ആകെയുള്ള പ്രമേഹരോഗികളില്‍ നാലഞ്ചു ശതമാനം പേരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. കുട്ടികളില്‍ വളരെ കൂടുതലായി കാണുന്ന രോഗമായതുകൊണ്ട് ഇതിനെ ജുവനെയില്‍ ഡയബറ്റിസ് എന്നും പറയാറുണ്ട്.

മുമ്പ് ഇന്‍സുലിന്‍ ആശ്രിതപ്രമേഹം എന്നു വിളിച്ചിരുന്നത് ഈ രോഗത്തെയാണ്. ഇന്‍സുലിന്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് ഈ വിഭാഗത്തില്‍പ്പെട്ട രോഗികളെല്ലാവരുംതന്നെ വളരെ നേരത്തെ മരിച്ചുപോകുമായിരുന്നു. എന്നാല്‍ ഇന്ന് ഈ വിഭാഗക്കാര്‍ക്ക്
ഇന്‍സുലിന്‍ ചികിത്സയിലൂടെ രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് സാധാരണപോലെ ജീവിക്കാന്‍ കഴിയുന്നുണ്ട്. എങ്കിലും ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകളിലേക്ക് എത്തിച്ചേരാനുള്ള സാധ്യത വളരെക്കൂടുതലാണ്.

പൊതുവില്‍, മെലിഞ്ഞ ശരീരവും അമിത ദാഹം, അമിതമായ മൂത്രം തുടങ്ങിയ അസ്വസ്ഥതകളും ഇവരില്‍ കാണാറുണ്ട്. ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന സങ്കീര്‍ണാവസ്ഥ ഇക്കൂട്ടരില്‍ എളുപ്പം വന്നുപെടാറുണ്ട്. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ശരീരഭാഗമായ പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന്റെ കാരണം എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ ബീറ്റാകോശങ്ങള്‍ നശിക്കുന്നത് എന്നതിന് തൃപ്തികരമായ ഒരുത്തരം ഇനിയും കണ്ടെത്തേണ്ടതുണ്ട്.

ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ 'അബദ്ധ'ത്തില്‍ ചില കോശങ്ങളെ നശിപ്പിച്ചു കളയുന്ന പ്രത്യേക രോഗാവസ്ഥയായ ഓട്ടോ ഇമ്യൂണ്‍ ഡിസീസ് ആണിതെന്ന് കരുതുന്നു. ചില അജ്ഞാത വൈറസുകളുടെ ആക്രമണമാണ് ടൈപ്പ് 1 പ്രമേഹത്തിനു കാരണം എന്നു കരുതുന്നവരുമുണ്ട്. ഏതവസ്ഥയിലും ഇതിനുള്ള ചികിത്സ ഇന്‍സുലിന്‍ കുത്തിവെപ്പു തന്നെയാണ്.

ടൈപ്പ് 2 പ്രമേഹം
സാധാരണ നാം കാണുന്ന പ്രമേഹരോഗികളില്‍ 90-95 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ടൈപ്പ് 2 ഇനത്തില്‍പ്പെട്ട പ്രമേഹമാണ് ജീവിതശൈലിരോഗം. പാരമ്പര്യമായി പകര്‍ന്നു കിട്ടുന്നതും ഈ രോഗാവസ്ഥതന്നെ. ജീവിതശൈലി, പാരമ്പര്യം, ഭക്ഷണരീതി തുടങ്ങിയ കാര്യങ്ങളൊന്നും ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രധാനമല്ല. ടൈപ്പ് 2ന്റെ കാര്യത്തില്‍ ഇവ സര്‍വപ്രധാനമാണ്.

പൊതുവെ 25-30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. മുമ്പ് 35 വയസ്സിനു മുകളില്‍ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍, 18-20 വയസ്സില്‍തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത് അസാധാരണമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. പാരമ്പര്യം, ജീവിതശൈലിയിലും ഭക്ഷണശൈലിയിലുമുള്ള മാറ്റങ്ങള്‍, വ്യായാമക്കുറവ്, പൊണ്ണത്തടി തുടങ്ങിയവയൊക്കെയാണ് വളരെ നേരത്തെ തന്നെ പ്രമേഹം ബാധിക്കാനുള്ള മുഖ്യകാരണങ്ങള്‍.

അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

അറിവിലൂടെ പ്രമേഹനിയന്ത്രണം

ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.

40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.

പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.

പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.

പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തില്‍ കുമിഞ്ഞുകൂടുന്ന കൊളസ്‌ട്രോളും മറ്റു ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീവ്യൂഹം, ധമനികള്‍ എന്നീ അവയവങ്ങളില്‍ വൈവിധ്യമാര്‍ന്ന ജരിതാവസ്ഥയുണ്ടാക്കുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പുകണികകള്‍ പറ്റിപ്പിടിച്ച് അവയുടെ ഉള്‍വ്യാസം ചെറുതാക്കുന്നു. ഹൃദയപേശികളെ പരിപോഷിപ്പിക്കുന്ന കൊറോണറികളുടെ ഉള്‍വ്യാസം അടഞ്ഞാല്‍ രക്തസഞ്ചാരം ദുഷ്‌കരമാകുന്നതുനിമിത്തം ഹൃദയാഘാതം ഉണ്ടാകുന്നു. അതുപോലെ മസ്തിഷ്‌കത്തിനും വൃക്കകള്‍ക്കും കണ്ണുകള്‍ക്കുമെല്ലാം രക്തദാരിദ്രം സംഭവിച്ചാല്‍ അവ ഒന്നൊന്നായി രോഗാതുരമാകുന്നു. വൃക്കപരാജയത്താല്‍ 'ഡയാലിസിസ്' വേണ്ടിവരുന്ന രോഗികളില്‍ സിംഹഭാഗവും പ്രമേഹബാധിതരാണ്.

പ്രമേഹരോഗികളിലെ ഹൃദയാഘാതം മൂര്‍ധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങള്‍ രോഗികള്‍ എപ്പോഴും അറിഞ്ഞെന്നുവരില്ല.
പ്രത്യേകിച്ച് നെഞ്ചുവേദന എപ്പോഴും അനുഭവപ്പെടാതെ ഹാര്‍ട്ടറ്റാക്കുണ്ടാകാം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന 'ഓട്ടോണമിക് നാഡീവ്യൂഹ'ത്തിനും സംഭവിക്കുന്ന അപചയം തന്നെ ഇതിന്റെ കാരണം. നാഡീവ്യൂഹത്തിന്റെ മാന്ദ്യം നിമിത്തം ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ നെഞ്ചുവേദനയുടെ തീവ്രത അനുഭവിച്ചറിയാന്‍ രോഗിക്ക് പറ്റാതെ പോകുന്നു. പകരം ശ്വാസംമുട്ടല്‍, ഓക്കാനം, തളര്‍ച്ച, വയറുവേദന എന്നീ രോഗലക്ഷണങ്ങളാണ് കണ്ടുവരുന്നത്. അതുപോലെ ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ചുള്ള മരണസാധ്യത പ്രമേഹരോഗികളില്‍ വര്‍ധിച്ചുകാണുന്നു. ഹൃദയകോശങ്ങളുടെ നാശം പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നു. ഇനി ആന്‍ജിയോപ്ലാസ്റ്റിങ്ങോ, ബൈപ്പാസ് ശസ്ത്രക്രിയയോ നടത്താമെന്നുവെച്ചാലും പ്രമേഹരോഗിയുടെ കൊറോണറി ധമനികള്‍ അതിനെപ്പോഴും അനുയോജ്യമായിവരില്ല.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രണവിധേയമാക്കി കൊളസ്‌ട്രോള്‍ ഘടകങ്ങളെ കുറച്ച്, പ്രമേഹബാധയുടെ പ്രത്യാഘാതങ്ങളെ പിടിയിലൊതുക്കുകവഴി ഹൃദയാഘാതം നല്ലൊരു പരിധിവരെ ഒഴിവാക്കാമെന്ന് ഗവേഷണനിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇനി ഹൃദ്രോഗത്തിനടിമപ്പെട്ടാലും കര്‍ശനമായ പ്രമേഹനിയന്ത്രണം വഴി അധികംവഷളാകുന്നതിനെ തടയാം.
പൊണ്ണത്തടിയുള്ളവര്‍ക്ക് പ്രമേഹം സാധാരണയായി കാണുന്നു. ശരീരഭാരം വര്‍ധിക്കുകയും കൊഴുപ്പുകോശങ്ങള്‍ ക്രമാതീതമാകുകയും ചെയ്താല്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിര്‍വിഘ്‌നം നടക്കുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ അനിവാര്യമായി വരും. ഇതുനല്‍കാന്‍ ആഗേ്‌നയ ഗ്രന്ഥിക്ക് സാധിക്കാതെവരുമ്പോള്‍ ഗ്ലൂക്കോസ് ശരീരത്തില്‍ കുമിഞ്ഞുകൂടുന്നു. കുടവയര്‍ കൂടുതലായുള്ള കേരളീയര്‍ക്കും പ്രമേഹബാധ സാധാരണം.

പ്രമേഹം ഇന്ന് കൊച്ചുകുട്ടികളെയും വേട്ടയാടുകയാണ്. ഇന്‍സുലിന്‍ ആശ്രിത (ടൈപ്പ് ഒന്ന്) പ്രമേഹം കുട്ടികളിലും കൗമാരപ്രായക്കാരിലും പ്രതിവര്‍ഷം മൂന്നു ശതമാനമായി വര്‍ധിക്കുകയാണ്. പതിനഞ്ചുവയസ്സിനു താഴെയുള്ള എഴുപതിനായിരം കുട്ടികള്‍ക്ക് വര്‍ഷംപ്രതി ഇന്‍സുലിന്‍ ആശ്രിത പ്രമേഹബാധയുണ്ടാകുന്നു. തക്കസമയത്തു കണ്ടുപിടിച്ച് സമുചിത ചികിത്സ ഉടനടി തുടങ്ങിയില്ലെങ്കില്‍ കുട്ടികളുടെ മസ്തിഷ്‌കത്തിനു സാരമായ വളര്‍ച്ചാമാന്ദ്യമുണ്ടാകുന്നു.

ഭക്ഷണത്തെ പഥ്യവും ശാസ്ത്രീയവുമാക്കിയാല്‍ പ്രമേഹചികിത്സ ഏറെ എളുപ്പമായി. സ്‌കൂള്‍കുട്ടികള്‍ ദിവസേന കുടിച്ചുതീര്‍ക്കുന്ന മധുരപാനീയങ്ങള്‍ എത്രമാത്രമെന്ന് കണക്കില്ല. അതിനെ ആരും നിയന്ത്രിക്കുന്നുമില്ല. പ്രമേഹത്തെ പ്രതിരോധിക്കാന്‍ കര്‍ശനമായ ആഹാരനിയന്ത്രണം ചെറുപ്പത്തിലേ തുടങ്ങണം. നിത്യേനയുള്ള വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണം. പ്രമേഹരോഗലക്ഷണങ്ങളെപ്പറ്റി ബോധവാന്മാരാകണം. കൃത്യമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കണം. ഇത്രയൊക്കെയായാല്‍ ധാരാളം മതി.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്,
ലൂര്‍ദ് ഹോസ്​പിറ്റല്‍, എറണാകുളം

പ്രമേഹം

ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില്‍ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്കെത്തിക്കണമെങ്കില്‍
ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം കൂടിയേ തീരൂ. ഇന്‍സുലിന്‍ ഹോര്‍മോണ്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

അറിവിലൂടെ പ്രമേഹനിയന്ത്രണം
പ്രമേഹം എത്രതരം
സ്വയം കണ്ടുപിടിക്കാം
ചികില്‍സാ രീതികള്‍
നിയന്ത്രണം തന്നെ ചികില്‍ത്സ
നിയന്ത്രണവും പ്രതിരോധവും
ഇന്‍സുലിന്‍ കുത്തിവെപ്പ്‌
ഉറക്കക്കുറവ് പ്രമേഹസാധ്യത വര്‍ധിപ്പിക്കും
സംശയങ്ങള്‍ക്കുള്ള മറുപടി
പൊണ്ണത്തടി

Thursday, November 12, 2009

കത്രീന ഒരു മാറ്റം കൊതിക്കുന്നു


നല്ലപിള്ള ചമഞ്ഞ് മടുത്തു. വെള്ളിത്തിരയില്‍ ഇനിയല്പം കുരുത്തക്കേട് കാണിക്കാനാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫിന് മോഹം.

''ക്യാമറയ്ക്ക് മുന്നില്‍ സുന്ദരിയായി, മര്യാദക്കാരിയായി വേഷമിട്ടു മടുത്തു. എനിക്കും കുറച്ചു 'വന്യ'മാവണം. തമാശക്കാരിയായ എന്നെ ഇതുവരെ ഒരു ചിത്രവും ആ നിലയ്ക്ക് ഉപയോഗപ്പെടുത്തിയിട്ടില്ല.'' ഇതു പറയുമ്പോള്‍ അതിനുള്ള വഴിയും കത്രീന കണ്ടെത്തിയെന്ന് വേണം കരുതാന്‍.

''ക്യാമറയ്ക്ക് മുന്നില്‍ സുന്ദരിയായി, മര്യാദക്കാരിയായി വേഷമിട്ടു മടുത്തു. എനിക്കും കുറച്ചു 'വന്യ'മാവണം. തമാശക്കാരിയായ എന്നെ ഇതുവരെ ഒരു ചിത്രവും ആ നിലയ്ക്ക് ഉപയോഗപ്പെടുത്തിയിട്ടില്ല.'' ഇതു പറയുമ്പോള്‍ അതിനുള്ള വഴിയും കത്രീന കണ്ടെത്തിയെന്ന് വേണം കരുതാന്‍.

മദ്യപിച്ച് ബാറില്‍ ഉന്മത്തനൃത്തം ചെയ്യുന്ന കത്രീനയെ വൈകാതെ പ്രേക്ഷകര്‍ കാണും. 'വാട്ട് ഹാപ്പന്‍സ് ഇന്‍ വെഗാസ്'
എന്ന ഹോളിവുഡ് ചിത്രം പുനരാവിഷ്‌കരിക്കുന്നതിനുള്ള അവകാശം നേടിയെടുക്കാനുള്ള തത്രപ്പാടിലാണ് നടി. കാമുകനാല്‍ ഉപേക്ഷിക്കപ്പെട്ട യുവതി മറ്റൊരാളെ വിവാഹം ചെയ്യുകയും ആ ബന്ധം വിവാഹമോചനത്തില്‍ അവസാനിക്കുകയും ചെയ്യുന്ന കഥ സ്ത്രീപുരുഷബന്ധത്തിലെ സ്‌നേഹവും വെറുപ്പും കലഹങ്ങളുമാണ് ആവിഷ്‌കരിക്കുന്നത്. ഹോളിവുഡ് നടി കാമറൂണ്‍ ഡയസ് ചെയ്ത നായികാവേഷത്തിലാണ് കത്രീനയുടെ നോട്ടം.

തന്റെ പുതിയ ചിത്രമായ 'അജബ് പ്രേം കി ഗസബ് കഹാനി' യുടെ തകര്‍പ്പന്‍ ബോകേ്‌സാഫീസ് വിജയം കത്രീനയ്ക്ക് സന്തോഷവും ആത്മവിശ്വാസവും ഉണ്ടാക്കിയിട്ടുണ്ട്.

Wednesday, November 11, 2009

'ലൌ ജിഹാദ്': പകര്‍പ്പവകാശം ഹിറ്റ്ലര്‍

മധ്യരേഖ / ഡി. ബാബുപോള്‍

ഷംനമോള്‍ കേരളത്തില്‍ എവിടെയോ ജീവിച്ചുവരവെ പൊന്നരിവാളമ്പളിയില്‍ കണ്ണെറിയുന്നോളേ എന്ന് വിളിച്ചു രാജ്മോഹന്‍. അവര്‍ ഒളിച്ചോടി. ഏതോ ക്ഷേത്രത്തില്‍ പോയി മാലയിട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തു. ഇതിനിടെ ഷംനമോളുടെ വീട്ടുകാര്‍ പരാതിക്കാരായി. വധൂവരന്മാര്‍ പൊലീസില്‍ ഹാജരായി. കോടതിയിലെത്തിച്ചു പൊലീസ്. ഷംനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി ദമ്പതികളെ വിട്ടയച്ചു. വധൂപിതാവ് മകളെ ബലമായി നാടുകടത്തിയെന്ന കേസ് ഹൈക്കോടതിയിലുണ്ട്.

കഴിഞ്ഞയാഴ്ച എന്റെ സുപ്രഭാതം എന്നെ അറിയിച്ചതാണ് ഈ വിവരം. ഇതിനെ റിവേഴ്സ് ജിഹാദ് എന്ന് വിളിക്കണം. ലൌജിഹാദിനെതിരെ അമ്പെയ്ത കാട്ടാളന്റെ മുന്നില്‍ നിസ്സഹായനായി രാമായണം എഴുതാതിരിക്കുന്ന വാത്മീകിയെക്കുറിച്ച് കഥയെഴുതുന്നു പി.കെ. പാറക്കടവ്. ലൌജിഹാദിന്റെ ആദ്യത്തെ ഇര മാധവിക്കുട്ടിയാണ് എന്ന് തിരിച്ചറിയുന്നു പ്രശസ്ത പണ്ഡിതനായ ഡോ. എം. ഗംഗാധരന്‍. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട ഉടുമ്പിന്റെ വര്‍ത്തമാനകാലാവതാരമാക്കി മാറ്റിയിരിക്കുന്നു ലൌജിഹാദിനെ നാം.

അമുസ്ലിംപെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതംമാറ്റുന്നു എന്നാണ് ആരോപണം. ബുര്‍ഖ (പര്‍ദ) ഇടേണ്ടതിന്റെ ആവശ്യകതയെപറ്റി ബോധ്യപ്പെടുത്താനുള്ള പ്രചാരണമായിരുന്നു ഇതെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നു. കാട്ടുമാക്കാന്‍ വരുന്നു എന്നുപറഞ്ഞ് കുഞ്ഞുങ്ങളെ പേടിപ്പിക്കുമ്പോലെ പര്‍ദയിട്ടില്ലെങ്കില്‍ പോക്കാണ് എന്ന് പഠിപ്പിക്കുന്നതല്ല ഈ കഥ. ഇന്ത്യയൊട്ടാകെ നാലായിരം ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൌജിഹാദികള്‍ മതംമാറ്റിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ മാത്രം 2876 പെണ്‍കുട്ടികളാണ് വലയില്‍ വീണത്. ഇതില്‍ 705 സംഭവങ്ങളില്‍ മാത്രമാണ് കേസുണ്ടായത്. കാസര്‍കോട് ജില്ലയിലാണ് പരിപാടി കസറുന്നത്. 568 ജിഹാദി മതംമാറ്റങ്ങള്‍. 123 കേസുകള്‍. ഇങ്ങനെയൊക്കെ പോകുന്നു നമ്മുടെ വാര്‍ത്താവിനിമയം. എളുപ്പത്തില്‍ കണക്കെടുക്കാവുന്ന ഒരു കാര്യത്തിലാണ് ഊഹാപോഹങ്ങള്‍ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളായി അവതരിപ്പിക്കപ്പെടുന്നത് എന്ന് സംശയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രചാര്‍ത്തുകയോ സഭാവിരുദ്ധരായി പ്രഖ്യാപിച്ച് പള്ളിക്കുറ്റത്തില്‍ നിര്‍ത്തി തെമ്മാടിക്കുഴി വിധിക്കുകയോ ചെയ്യരുത് എന്ന് പറയുന്നത് ഒരു മുന്‍കരുതലാണ് എന്നറിയുക.

പ്രണയം പുതിയ നൂറ്റാണ്ടിലെ പുതിയ പ്രതിഭാസമൊന്നും അല്ല. ഭിന്നമതങ്ങളിലുള്ള വ്യക്തികള്‍ പ്രണയബദ്ധരാകുന്നതും പുതുമയല്ല. എന്തിന് മതങ്ങള്‍? ഒരേ മതത്തില്‍ വിഭിന്നസമുദായങ്ങളില്‍ ജനിച്ചവര്‍ തമ്മിലുള്ള പ്രണയം കമുകിന്‍കോട് പ്രദേശത്തെ ഈഴവ ക്രിസ്ത്യാനികള്‍ക്കിടയിലും നാടാര്‍സമുദായത്തിലും ഒഴികെ എവിടെയും എന്നും പ്രശ്നമായിരുന്നുവല്ലോ. യാക്കോബായക്കാരും മാര്‍ത്തോമാക്കാരും ,മാര്‍ത്തോമാക്കാരും സീയെസൈക്കാരും ,അകത്തോലിക്കരും കാത്തോലിക്കരും ഇത് പരിഹരിച്ചത് നാടാര്‍സമുദായത്തിലും കമുകിന്‍കോട് പ്രദേശത്തും സ്വീകരിച്ച മാര്‍ഗം ഉപയോഗിച്ചിട്ടാണ്. 'പെണ്ണ്' 'ചെറുക്കന്റെ' സമൂഹത്തില്‍ ചേരുക. അത് പുരുഷാധിപത്യമല്ലേ എന്ന് ഫെമിനിസ്റ്റുകള്‍ ചോദിച്ചേക്കാമെങ്കിലും അതായിരുന്നു സമ്പ്രദായം. പുറത്തുള്ളവര്‍ വിചാരിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമായ വേദശാസ്ത്ര പ്രശ്നങ്ങള്‍ ഇത്തരം അന്തര്‍സഭാ ബന്ധങ്ങളിലുള്‍ക്കൊണ്ടിരുന്നു. എങ്കിലും സമൂഹം അവയൊക്കെ മറികടന്നു.
തീര്‍ത്തും അശാസ്ത്രീയമായ ഒരു പ്രതിഭാസമാണ് പ്രണയം. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന ഒന്ന്. മുറപ്പെണ്ണും ചെറുക്കനും തമ്മിലുള്ള പ്രണയം കാരണവന്മാര്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ്. അരസികനായ നമ്പൂതിരിയെ അവഗണിച്ചിട്ട് അബ്രാഹ്മണനെ പ്രണയിക്കുന്നവളെ വാഴ്ത്തിയിട്ടുള്ളതാണ് സമൂഹം. ഒരു മുഴക്കോല്‍ കൊണ്ടും അളക്കാന്‍ കഴിയാത്തതാണ് പ്രണയം എന്നര്‍ഥം. മുറച്ചെറുക്കനായാലും ചിലപ്പോള്‍ അളവ് തെറ്റും. മുറയൊന്നും ഇല്ലെങ്കിലും അളവ് ചിലപ്പോള്‍ കൃത്യമായി ഒക്കുകയും ചെയ്യും. ഇങ്ങനെ ഒരു സംഗതി തെറ്റുകൂടാതെ അളക്കാവുന്ന മുഴക്കോല്‍ ഒരു മാര്‍പാപ്പയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

സ്വജാതിയുടെ എണ്ണമോ വണ്ണമോ വര്‍ധിപ്പിക്കാന്‍ പ്രണയം ഉപാധിയാക്കുന്നു എന്ന് ആദ്യം പറഞ്ഞത് ഇപ്പോള്‍ അത് പറയുന്നവരല്ല എന്ന് അവര്‍ക്കുതന്നെ അറിയാമെന്ന് തോന്നുന്നില്ല. അത് ഹിറ്റ്ലര്‍ ആയിരുന്നു. യഹൂദന്മാര്‍ക്കെതിരെ ആയിരുന്നു ആരോപണം. അവര്‍ ആര്യവംശജരായ ജര്‍മന്‍ യുവതികളെ പ്രണയത്തില്‍ കുരുക്കി യഹൂദജനതയുടെ ബുദ്ധി വര്‍ധിപ്പിക്കുകയും ആര്യരക്തത്തിന്റെ ഗുണശോഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്നായിരുന്നു ഹിറ്റ്ലര്‍ പറഞ്ഞുപിടിപ്പിച്ചത്.

ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രണയിച്ച് വിവാഹം ചെയ്യുന്നത് പുത്തരിയല്ല. 12 തലമുറ മുമ്പ് മതം മാറി ക്രിസ്ത്യാനിയായ ഒരു നമ്പൂതിരിയുടെ പത്നി സുറിയാനി ക്രിസ്ത്യാനി ആയിരുന്നു എന്ന് ചീരോത്തോട്ടം കുടുംബചരിത്രം പറയുന്നുണ്ട്. ഞങ്ങളുടെ കാരണവര്‍ പ്രണയിച്ചിട്ട് മതം മാറിയതാണോ മതംമാറിയതുകൊണ്ട് വേറെ വേളി തരപ്പെടാതിരുന്നതാണോ എന്ന് കൌതുകത്തോടെ ആലോചിക്കാറുണ്ട് ഞാന്‍. അത് ഉദയമ്പേരൂരിനടുത്ത്. എന്റെ മാതാമഹിയുടെ വീട്ടുകാരും 'പുതുക്രിസ്ത്യാനി'കളാണ്. കോട്ടയത്തെ ഏരുത്തിക്കല്‍ക്ഷേത്രം നാട്ടുകാര്‍ക്ക് കൊടുത്തിട്ടാണ് അവര്‍ എട്ടോ ഒമ്പതോ തലമുറകള്‍ക്കപ്പുറത്ത് മതംമാറിയത്. അവിടെ പ്രണയകഥയൊന്നും കേട്ടിട്ടില്ല. കേട്ട കഥ മതംമാറിയവന് രണ്ടിടത്തും പെണ്ണുകിട്ടാതെ വന്നപ്പോള്‍ അന്നത്തെ മെത്രാപ്പൊലീത്ത തന്റെ ഭാഗിനേയിയെ വിവാഹം ചെയ്തുകൊടുത്തു എന്നതാണ്. സ്ഥലകാലഭേദം ഉണ്ടെങ്കിലും ലൌജിഹാദ് എന്ന് ആരോപിക്കപ്പെടാവുന്നതാണ് ഇപ്പറഞ്ഞ രണ്ട് കുടുംബ പാരമ്പര്യങ്ങളും.

ക്രിസ്ത്യന്‍ മാനേജ്മെന്റിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഒപ്പത്തിനൊപ്പമോ ഒപ്പത്തിലേറെയോ മുസ്ലിംകുട്ടികളുണ്ട്. കേരളത്തില്‍ ഏറ്റവും തെക്കുള്ള മെഡിക്കല്‍ കോളജ് കാരക്കോണത്താണ്. അവിടെ ഒരു ക്രിസ്മസ് ആഘോഷത്തിന് ക്രിസ്തുവിന് പകരം എന്നെയാണ് ക്ഷണിച്ചത്. സദസ്സില്‍ തട്ടമിട്ട കുട്ടികള്‍ ഏറെ. സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടി സംസ്ഥാനത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ നിന്നു വന്നവരാണ്. ആണ്‍കുട്ടികളുടെ കൂട്ടത്തിലും ഉണ്ടാവും ധാരാളം മുസ്ലിംകള്‍: അവരെ വേഷംകൊണ്ട് തിരിച്ചറിയാവതല്ലല്ലോ.
കാസര്‍കോട്ടുനിന്നും മലപ്പുറത്തുനിന്നും മെഡിക്കല്‍കോളജില്‍ വരുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ശക്തമായ കുടുംബബന്ധങ്ങളുടെയും സാമുദായികാചാരസൌമിത്രങ്ങളുടെയും നിയന്ത്രണത്തില്‍ നിന്ന് വഴുതിമാറുന്നത് അസാധ്യമല്ലെങ്കിലും അനായാസമല്ല. ആണ്‍കുട്ടികള്‍ കുറച്ചുകൂടി സ്വാതന്ത്യ്രം കാണിക്കും. അവര്‍ക്കൊന്ന് പ്രേമിക്കണമെന്ന് തോന്നിയാല്‍ അമുസ്ലിംപെണ്‍കുട്ടികളുമായി അടുക്കാനായിരിക്കും കൂടുതല്‍ എളുപ്പം. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇത്തരം സാമാന്യവികാരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. ബന്ധങ്ങളുടെ ബന്ധനങ്ങള്‍ കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നതിനാലാണ് അവര്‍ പിന്‍വലിയുന്നത്. ചിലപ്പോഴെങ്കിലും പല കോളജ് പ്രണയങ്ങളിലുമെന്നതുപോലെ ഹംസമായോ അനസൂയയും പ്രിയംവദയുമായിട്ടോ ഒക്കെ ഈ കുട്ടികള്‍ അവതരിച്ചു എന്നുംവരാം. അത് അടിച്ചമര്‍ത്തപ്പെടുന്ന സ്വന്തം പ്രണയത്തിന്റെ ഉദാത്തീകരണമായിരിക്കാം. എന്നാല്‍ ഇവിടെ ആരോപണകര്‍ത്താക്കള്‍ തേടുന്ന ചേരുവകള്‍ എല്ലാം ഒത്തുകഴിഞ്ഞു അതോടെ. മുസ്ലിം കാമുകന്‍, അമുസ്ലിം കാമുകി, ഹംസമായി ഒരു മുസ്ലിംപെണ്‍കുട്ടി!

എല്ലാ കാമ്പസ് പ്രണയങ്ങളും ഒരിക്കലും വിവാഹത്തില്‍ കലാശിക്കുന്നില്ല. കലാശിക്കുന്നവയില്‍ തന്നെ എല്ലാറ്റിലും മതംമാറ്റം സംഭവിക്കുന്നില്ല. ഇവിടെയും ഒന്നറിയണം. മുസ്ലിം സമുദായത്തില്‍ അമുസ്ലിമിനെ കുടുംബാംഗമായി സ്വീകരിക്കാന്‍ എളുപ്പമല്ല. ക്രിസ്ത്യാനികളോട് പ്രവാചകന് കാരുണ്യം ഉണ്ടായിരുന്നെങ്കില്‍ എന്നെപ്പോലെയുള്ള ക്രിസ്ത്യാനികള്‍ പിശകാണ് എന്നതാണ് മുസ്ലിംധാരണ. മറ്റ് മതങ്ങളുടെ കാര്യം പിന്നെ പറയണോ? അവിടെയാണ് വിവാഹത്തോട് ചേര്‍ന്നുള്ള മതംമാറ്റം ഒഴിവാക്കാനാവാതെ വരുന്നത്. പണ്ട് ക്രിസ്ത്യാനികളും ഇങ്ങനെയായിരുന്നു. നവീകരണവും രണ്ടാം വത്തിക്കാന്‍ സുന്നഹദോസും വിമോചനദൈവശാസ്ത്രവും ഒക്കെ വന്നതോടെയാണ് അടിച്ച വഴിയേ പോകാത്തവര്‍ പോകുന്ന വഴിയേ അടിക്കുകയാണ് ബുദ്ധി എന്ന് സഭ തിരിച്ചറിഞ്ഞത്. എന്റെ അനിയന്‍ റോയ്പോളിന്റെ മകള്‍ സാറ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബംഗാളി ബ്രാഹ്മണനെയാണ്. രജത് മുഖര്‍ജി എന്ന വരന്‍ ഹിന്ദുവായി തുടര്‍ന്നുകൊണ്ട് തന്നെയായിരുന്നു വിവാഹം. പള്ളിയില്‍ വെച്ച് മാര്‍പാപ്പയുടെ പ്രതിനിധി പ്രോനുണ്‍ഷിയോ ക്വിന്താന തിരുമേനിയാണ് ആശിര്‍വദിച്ചത്. രജതിന്റെ വീട്ടില്‍ അവരുടെ ചടങ്ങും നടന്നു. അഗ്നിസാക്ഷിയായി കന്യാദാനം നിര്‍വഹിച്ചത് ഞാന്‍! കഴിഞ്ഞ തലമുറയില്‍ പോലും ക്രിസ്ത്യാനികള്‍ക്ക് അചിന്ത്യമായിരുന്നു ഇത്തരം വിവാഹം. മുസ്ലിംസമുദായത്തില്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് 50 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍വിവാഹങ്ങള്‍ എന്നതുപോലെ മതംമാറ്റം വേണ്ടിവരുന്നു. ഇത് ലൌജിഹാദ് ആകുന്നതെങ്ങനെ?

ഞാന്‍ സഭക്കെതിരെ പ്രതികരിക്കുകയാണ് എന്ന് സഭാപിതാക്കന്മാര്‍ വിധിയെഴുതാതിരിക്കാന്‍ മാര്‍ വര്‍ക്കി കര്‍ദിനാളിന്റെ 'സത്യദീപം' എന്ന വാരികയില്‍ നിന്ന് ഒരു ഉദ്ധരണിയാവട്ടെ: 'കേരളത്തിലെ കത്തോലിക്കാ സഭ നടത്തുന്ന ചില സ്വാശ്രയ പ്രഫഷനല്‍കോളജുകളില്‍ പഠിക്കുന്നവരില്‍ നല്ല പങ്കും മുസ്ലിംകളാണ്. കാശില്ലെങ്കില്‍ കത്തോലിക്കനായതുകൊണ്ട് കാര്യമില്ല. കാശുണ്ടെങ്കില്‍ കത്തോലിക്കനാകണമെന്നുമില്ല! ഉല്‍പതിഷ്ണുക്കളായ യുവമുസ്ലിം മാതാപിതാക്കളാകട്ടെ, മക്കളെ പ്രഫഷനലുകളാക്കാന്‍ താല്‍പര്യപ്പെടുന്നു. സഭയിലെ ചില സങ്കുചിതചിത്തര്‍ക്ക് ചിലപ്പോഴെങ്കിലും ഇതൊന്നും സഹിക്കുന്നില്ല. ഒരു അതിരൂപതയുടെ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരാകാന്‍ പഠിക്കുകയായിരുന്ന നാലോ അഞ്ചോ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിം സഹപാഠികളെ പ്രേമിച്ചു കല്യാണംകഴിച്ചു. മുസ്ലിംകളായതില്‍ അതേ അതിരൂപതയിലെ യുവജനപ്രസ്ഥാനം സഭാധികാരികളെ പ്രതിഷേധം അറിയിക്കുകയുണ്ടായി. സഭ സ്വാശ്രയകോളജ് തുടങ്ങിയതുകൊണ്ട് നാലു വിശ്വാസികളെ നഷ്ടപ്പെട്ടില്ലേയെന്നായിരുന്നുവത്രെ ചോദ്യം. പ്രേമിക്കണമെന്നുണ്ടെങ്കില്‍ സത്യവിശ്വാസികളായ തങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്നും യുവകേസരികള്‍ സങ്കല്‍പിച്ചിരിക്കാം. പണത്തിനു മതമില്ലാത്തുപോലെ പ്രണയത്തിനും മതമില്ല എന്ന സത്യം ഈ കേസരികള്‍ അറിയണം.

മതമില്ലാത്ത പണവും മതമില്ലാത്ത പ്രണയവും സഭയുടെ സ്വാശ്രയകോളജുകളില്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതൊന്നുമറിയാതെ 'മതമില്ലാത്ത ജീവനു' പിറകെ കൂടി ഒച്ചവെച്ചു നടന്ന ചിലര്‍ ഇപ്പോള്‍ പ്രണയത്തിന്റെ ജാതിമതങ്ങളുടെ കണക്കുകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ വശീകരിച്ചു മതംമാറ്റാന്‍ നടക്കുന്ന മുസ്ലിം തീവ്രവാദികള്‍ കേരളത്തില്‍ സജീവമാണത്രെ. അവര്‍ ഹിന്ദു^ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരകളാക്കുന്നു എന്നാണ് ആരോപണം. കുറേ കണക്കുകളും പറയുന്നുണ്ട്. ഇന്ന ജില്ലയില്‍നിന്ന് ഇത്ര പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതംമാറ്റി എന്നും മറ്റും തട്ടിവിട്ടിരിക്കുകയാണ്. എവിടെ നിന്നാണ് ഈ കണക്കുകള്‍ എന്ന് വ്യക്തമല്ല. വര്‍ഗീയവാദികളുടെ പത്രത്തിലെ ഒരു പൈങ്കിളി പരമ്പരയില്‍ നിന്നോ മറ്റോ ലഭിച്ച കണക്കുകള്‍ ആധികാരികമായി കരുതി പ്രസ്താവനയിറക്കിയതും അത് മെത്രാന്മാരുടെ പ്രതികരണമെന്ന മട്ടില്‍ തലക്കെട്ടുകള്‍ പിടിച്ചടക്കിയതും അതിനോട് സമുദായനേതാക്കള്‍ പ്രതികരിച്ചതും ആകപ്പാടെ ഒരസംബന്ധ നാടകത്തിന്റെ ചേലിലായിപ്പോയി.'
മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വര്‍ധിപ്പിക്കുന്ന ഈ പ്രചാരണം നിര്‍ത്തണം. ക്രിസ്ത്യാനികള്‍ക്ക് സുഘടിതമായ ഒരു ഭരണസംവിധാനമുണ്ട്. ഓരോ ഇടവകയില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍ മുസ്ലിംകളെ കല്യാണംകഴിച്ചു, എത്രപേര്‍ മൊഴി ചൊല്ലപ്പെട്ട് തിരികെ വീട്ടിലെത്തി, എത്രപേരുണ്ട് ഒരു വിവരവും നല്‍കാതെ അന്ധകാരത്തില്‍ അലിഞ്ഞവര്‍ എന്നീ സംഗതികള്‍ കണ്ടെത്താന്‍ നാല് ഞായറാഴ്ചകള്‍ മതി. കരയോഗങ്ങള്‍ വഴി എന്നെസെസിനും ശാഖകള്‍ വഴി എസെന്‍ഡീപിക്കും നായരീഴവ സമുദായങ്ങളിലെ ഏകദേശമായ കണക്കും കണ്ടെത്താം. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നവരെ വെറുതെ വിടുക.
ബന്ധം പിരിഞ്ഞവരുള്‍പ്പെടെ ശേഷം പേരുടെ കാര്യത്തില്‍ ചതി നടന്നിട്ടുണ്ടോ എന്നന്വേഷിക്കുന്നതില്‍ തെറ്റില്ല. മൊഴിചൊല്ലുന്നത് ചൊല്ലുന്നയാളുടെ കുറ്റം കൊണ്ട് തന്നെയാവണമെന്നില്ലല്ലോ. ഇത്രയും ഗൃഹപാഠം കഴിഞ്ഞിട്ടാവട്ടെ, ലൌജിഹാദിനെതിരെ കുരിശുയുദ്ധം തുടങ്ങുന്നത്. മംഗലാപുരത്തും മറ്റുമുള്ള ശ്രീരാമസേനക്കാരെ വിശ്വസിച്ച് മാധ്യമങ്ങളും സമുദായനേതാക്കളും ഇറങ്ങിപ്പുറപ്പെടരുത്. അവരുടെ കൈയിലിരിപ്പ് നാം കണ്ടിട്ടുള്ളതല്ലേ!

നമ്മുടെ കുട്ടികള്‍ കെണികളില്‍പെടുന്നുണ്ട്. മുസ്ലിം പെണ്‍കുട്ടികളും ഈ 'നമ്മുടെ കുട്ടികളില്‍' ഉള്‍പ്പെടും. അത് ജിഹാദല്ല. മൂല്യത്തകര്‍ച്ചയാണ്. മൂല്യച്യുതിക്കുണ്ടോ മതം? വിവാഹപൂര്‍വ ബന്ധങ്ങളും ഉത്തരവാദിത്തമില്ലാത്ത കാമകേളികളും ഇന്റര്‍നെറ്റ് സെക്സും ഒക്കെ മതഭേദമില്ലാതെ കാണപ്പെടുന്ന കാലക്കേടുകളാണ്. ആരോ പറഞ്ഞു ചില രാത്രികാലബസുകളില്‍ നീലച്ചിത്രങ്ങള്‍ക്കൊപ്പം നീലരംഗങ്ങളും കാണാമെന്ന്. ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുറ്റമല്ലല്ലോ അത്. പ്ലസ് ടു പെണ്‍കുട്ടികള്‍ മദ്യപിക്കുന്നു, കൂട്ടമായി ആത്മഹത്യ ചെയ്യുന്നു, ആണ്‍കുട്ടികള്‍ ഗുണ്ടകളെ ആരാധിക്കുന്നു. ഇതിനൊക്കെ പരിഹാരം കാണാന്‍ പ്രബലമതങ്ങളും പ്രബുദ്ധരാഷ്ട്രീയകക്ഷികളും കൈകോര്‍ക്കുകയാണ് വേണ്ടത്. കമലാസുറയ്യയുടെ ശവസംസ്കാരം മുസ്ലിം സമുദായം ആവശ്യത്തിലേറെ 'ആഘോഷിച്ചു' എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ അവരെ ലൌജിഹാദിന്റെ ഇര എന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയാണ്. എന്റെ മകള്‍ ഒരു മുസ്ലിംയുവാവിനെ വിവാഹംചെയ്തിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും അസന്തുഷ്ടനാകുമായിരുന്നു എന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല. എന്നാല്‍ അതിനെ ലൌജിഹാദ് എന്ന് വിളിക്കുമായിരുന്നില്ല ഞാന്‍. സെക്രട്ടേറിയറ്റ് വളപ്പില്‍ പുലി ഇറങ്ങി എന്നുകേട്ടാലുടനെ തോക്കോ സ്വന്തം വളപ്പിലായാലും കാള പെറ്റു എന്നുകേട്ടാലുടനെ കയറോ എടുക്കരുത് പ്രബുദ്ധകേരളം.

(madhyamam Daily)

യു.എ.ഇയില്‍ പുതിയ എയര്‍ ലൈസന്‍സിംഗ് നിയമം വരുന്നു

ദുബൈ: വിമാന യാത്രക്കാരുടെയും താവളങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് യു.എ.ഇ പുതിയ കര്‍ശന എയര്‍ലൈസന്‍സിംഗ് നിയമം നടപ്പാക്കുന്നു. നിയമം അടുത്ത വര്‍ഷത്തോടെ നിലവില്‍വരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ രാജ്യം കരിമ്പട്ടികയില്‍പെടുത്തിയ വിമാന കമ്പനികളുടെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കും.
30 കമ്പനികള്‍ ഇതിനകം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കൂടുതല്‍ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമത്തിന്റെ കരട് പ്രത്യേക സാങ്കേതിക കമ്മിറ്റി പരിശോധിച്ചുവരികയാണ്. ഈ പ്രക്രിയ ഏറെക്കുറെ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ ഒട്ടേറെ പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ചില എയര്‍ലൈന്‍സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ രാജ്യത്തിന്റെ വ്യോമപരിധി ഉപയോഗപ്പെടുത്തുന്ന കമ്പനികള്‍ക്കുമേല്‍ നമുക്ക് കൂടുതല്‍ നിയന്ത്രണം സാധ്യമാകും. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്നതിനും വ്യോമമേഖല ഉപയോഗപ്പെടുത്തുന്നതിനുമുള്ള ലൈസന്‍സ് ലഭിക്കുന്നതിന് വിമാന കമ്പനികള്‍ക്ക് കുടുതല്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരുമെന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന സവിശേഷത. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തുന്ന വിമാന കമ്പനികളില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുകയാണ് പുതിയ നിയമംകൊണ്ട് ലക്ഷ്യമിടുന്നതെന്നും സുവൈദി വ്യക്തമാക്കി.

സുരക്ഷിതമല്ലെന്ന കാരണത്താല്‍ മറ്റ് പല രാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തിയ ചില വിമാനകമ്പനികള്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ ട്രാന്‍സിറ്റ് പോയിന്റുകളായി ഉപയോഗിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യു.എ.ഇ പുതിയ ലൈസന്‍സിംഗ് നിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തെ ആകാശം 'ശുദ്ധീകരിക്കുന്നതിന്' യു.എ.ഇ സ്വന്തമായി കരിമ്പട്ടിക തയാറാക്കുന്നുണ്ടെന്നും ഇത് പൂര്‍ത്തിയായാലുടന്‍ സുരക്ഷിതമല്ലാത്ത കമ്പനികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മുഹമ്മദ് അല്‍ സുവൈദി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ചാണ് ഇത്തരം കമ്പനികള്‍ യു.എ.ഇയുടെ ആകാശത്ത് കടക്കുന്നത്്. ഇത്തരം ദുരുപയോഗങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് രാജ്യം സ്വന്തമായി കരിമ്പട്ടിക തയാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കസാക്കിസ്ഥാന്റെ ഈസ്റ്റ് വിംഗിന് കഴിഞ്ഞ എപ്രില്‍ മുതല്‍ യൂറോപ്യന്‍ കമീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനില്‍ നിന്നുള്ള അറീന അഫ്ഗാന്‍ എയര്‍ലൈന്‍സിന് 2006 മുതലും വിലക്കുണ്ട്. ഉക്രൈന്‍ കാര്‍ഗോ എയര്‍വൈസും കഴിഞ്ഞ ഏപ്രില്‍ മുതല്‍ കരിമ്പട്ടികയിലാണ്. ഇവയില്‍ ചില കമ്പനികള്‍ യു.എ.ഇയിലെ വിമാാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ ക്ലിക്ക് എയര്‍വേഴ്സിന് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി യു.എ.ഇയില്‍ പ്രവേശന വിലക്കുണ്ട്.

ഈയിടെ ഷാര്‍ജയില്‍ സുഡാന്‍ എയര്‍വേസിന്റെ ബോയിംഗ് 707കാര്‍ഗോ വിമാനം തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ച സംഭവത്തോടെ ഈ രാജ്യത്തിന്റേതടക്കം സുരക്ഷിതമല്ലാത്ത വിമാന കമ്പനികള്‍ യു.എ.ഇയില്‍ പ്രവേശിക്കുന്നതിന് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

(Madhyamam Daily)

Tuesday, November 10, 2009

ജനീലിയ വീണ്ടും തമിഴില്‍


ബോളിവുഡിലെ കറക്കത്തിനുശേഷം നടി ജെനീലിയ തമിഴില്‍ തിരിച്ചെത്തുന്നു. ധനുഷിന്റെ നായികയായാണ് ഇക്കുറി വരവ്. റെഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പുനരാവിഷ്‌കാരത്തിലാണ് ധനുഷും ജെനീലിയയും ഒന്നിക്കുന്നത്. തെലുങ്കില്‍ വമ്പന്‍ വിജയമായ ഈ ചിത്രം മറ്റുഭാഷകളില്‍ പുനരാവിഷ്‌കരിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ നിര്‍മാതാക്കള്‍ തമ്മില്‍ കടുത്ത മത്സരമുണ്ടായിരുന്നുവെന്നാണ് വാര്‍ത്ത. തെലുങ്കിലും ജെനീലിയ തന്നെയായിരുന്നു നായിക.
റാമാണ് നായകവേഷം ചെയ്തത്.
കന്നഡയിലും ഈ ചിത്രം പുനര്‍നിര്‍മിക്കുന്നുണ്ട്. പുനീത്‌രാജ്കുമാറും പ്രിയാമണിയുമാണ് അവിടെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെനീലിയയുടെ തെലുങ്ക് ചിത്രങ്ങള്‍ തമിഴിലെത്തുമ്പോള്‍ വന്‍വിജയം ആവര്‍ത്തിക്കുന്നുവെന്ന് സന്തോഷ്‌സുബ്രഹ്മണ്യത്തിലൂടെ തെളിഞ്ഞതാണ്. റെഡ്ഡിയും ആ പതിവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.ധനുഷ് നായകനായ യാരെടി നീ മോഹിനി, കുട്ടി എന്നിവ സംവിധാനം ചെയ്ത മിത്രന്‍ജവഹര്‍ തന്നെയാണ് പുതിയ ചിത്രവുമൊരുക്കുന്നത്. ചിത്രീകരണം

നോക്കിയ 140 ലക്ഷം മൊബൈല്‍ ചാര്‍ജറുകള്‍ മാറ്റിനല്‍കുന്നു


ന്യൂഡല്‍ഹി: ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയ 140 ലക്ഷം മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ ഉപഭോക്താക്കള്‍ക്ക് മാറ്റി നല്‍കാന്‍ തീരുമാനിച്ചു. നിര്‍മ്മാണത്തിലെ പിഴവ് മൂലം വൈദ്യുതാഘാതത്തിനുള്ള സാധ്യതയുള്ളതിനാലാണ് ഈ നടപടിയെന്ന് നോക്കിയ അറിയിച്ചു.

നോക്കിയ കമ്പനിക്കുവേണ്ടി ചൈനയിലെ ബി.വൈ.ഡി കമ്പനി നിര്‍മ്മിച്ച ചാര്‍ജ്ജറുകളാണ് മാറ്റി നല്‍കുക. AC-3E, AC-3U, AC-4U എന്നീ മോഡലിലുള്ള ചാര്‍ജറുകളാണ് മാറ്റി നല്‍കുന്നത്.

ഇന്ത്യയില്‍ നോക്കിയയുടെ സൂപ്പര്‍നോവ (7210) മോഡിലനൊപ്പം മാത്രമാണ് ഇത്തരം ചാര്‍ജറുകള്‍ നല്‍കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ http://chargerexchange.nokia.com എന്ന വെബ് സൈറ്റില്‍ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

(മാതൃഭൂമി Daily)

മമത, മായ തേരോട്ടം

മമതയും മായാവതിയും നടത്തിയ പടയോട്ടത്തില്‍ കാലിടറിയത് ഇടതു പാര്‍ട്ടികള്‍ക്കും മുലായം സിങ് യാദവിനും. യു.പി പ്രതീക്ഷകള്‍ അത്രയൊന്നും പൂവണിഞ്ഞില്ലെങ്കില്‍ തന്നെയും മാനം കാക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് കോണ്‍ഗ്രസ്.
ഈ ഉപതെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നില്ല. പക്ഷേ, ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള വ്യക്തമായ ചില പാഠങ്ങള്‍ ഫലത്തില്‍ നിഴലിടുന്നുണ്ട്. ഇടതുപാര്‍ട്ടികളെയും സമാജ്വാദി പാര്‍ട്ടിയെയും കരുതലോടെ നീങ്ങാന്‍ അത് പ്രേരിപ്പിക്കും. ജാതി രാഷ്ട്രീയമെന്ന ഇന്ത്യന്‍ യാഥാര്‍ഥ്യം എഴുതിത്തള്ളുക അത്രയൊന്നും എളുപ്പമല്ലെന്നും ഈ വിധിയെഴുത്ത് നമ്മെ ഓര്‍മിപ്പിക്കുന്നു.
പശ്ചിമ ബംഗാളും കേരളവും നടത്തിയ വിധിയെഴുത്ത് എല്ലാ അര്‍ഥത്തിലും അഞ്ചു മാസം മുമ്പു കണ്ടതിന്റെ തുടര്‍ച്ച തന്നെയാണ്. അത് സി.പി.എം നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാറുകളോടുള്ള ജനങ്ങളുടെ വിരക്തിയുടെ പ്രകടമായ തെളിവുമാണ്. സ്ഥിതിഗതികളുടെ അപകടാവസ്ഥ ബോധ്യപ്പെടുകയും ചില തിരുത്തലുകള്‍ക്ക് കേന്ദ്ര^സംസ്ഥാന തലങ്ങളില്‍ ശ്രമങ്ങള്‍ നടന്നതുമാണ്. എന്നാല്‍ അവയൊന്നും ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷ തിരിച്ചു പിടിക്കാന്‍ സഹായിച്ചില്ല. രണ്ടിടങ്ങളിലെയും അടിയൊഴുക്കുകളുടെ ആഘാതം പരിശോധിച്ചാലറിയാം വിരുദ്ധവികാരം എത്ര ശക്തമാണെന്ന്.
പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2011ല്‍ നടക്കാനിരിക്കുന്നു. അതിന്റെ മുന്നോടിയായ സെമി ഫൈനല്‍ എന്നാണ് ഈ ഉപതെരഞ്ഞെടുപ്പിനെ പലരും വിശേഷിപ്പിച്ചിരുന്നത്. 32 കൊല്ലം നീണ്ട ഇടതു ഭരണത്തിന് അന്ത്യം കുറിച്ചേ അടങ്ങൂ എന്ന വാശിയില്‍ തന്നെയാണ് മമത. ദല്‍ഹിയില്‍ റെയില്‍വേ മന്ത്രിയായി ഇരിക്കുമ്പോഴും കൊല്‍ക്കത്തയിലെ റൈറ്റേഴ്സ് ബില്‍ഡിങില്‍ തന്നെയാണ് മമതയുടെ ഉന്നം. ഒരുപാട് കണക്കുകള്‍ തീര്‍ക്കാനുണ്ട് അവര്‍ക്കെന്നുറപ്പ്.
അടുത്തിടെ, സിലിഗുഡി മുനിസിപ്പല്‍ കോര്‍പറേഷനില്‍ കൂടെ നിന്നു കാലുവാരിയ കോണ്‍ഗ്രസിനോട് ഉള്ളില്‍ കലിയുണ്ടായിട്ടും മമത ക്ഷോഭം പുറത്തെടുക്കാതിരുന്നത് ഈ വിദൂര ലക്ഷ്യം മുന്‍നിറുത്തി തന്നെ. കോണ്‍ഗ്രസ്^തൃണമൂല്‍ ഭിന്നത ഉപയോഗപ്പെടുത്താന്‍ ഇടതു നേതൃത്വം പരമാവധി ശ്രമിച്ചു നോക്കിയതാണ്. എല്ലാ കോണ്‍ഗ്രസുകാരും സി.പി.എമ്മിനു വോട്ട് ചെയ്യണമെന്ന് ജ്യോതിബസു പറഞ്ഞതും കൃത്യമായ ലക്ഷ്യം വെച്ചു തന്നെ. പക്ഷേ, രക്ഷയുണ്ടായില്ല. ലാല്‍ഗഢും സിംഗൂരും രൂപപ്പെട്ട ജനപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകളെ ഫലപ്രദമായി മമത ഉപയോഗപ്പെടുത്തി. മാവോവാദത്തിന്റെ വേരറുക്കാന്‍ കേന്ദ്രവും ബുദ്ധദേവ് സര്‍ക്കാറും വില്ലുകോര്‍ത്തപ്പോഴും തന്ത്രപരമായ നീക്കങ്ങളിലൂടെ ഉള്‍വലിയുകയായിരുന്നു മമത.
പശ്ചിമ ബംഗാള്‍ ഒരു ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായി മമത ഇലക്ഷന്‍ ഫലത്തെ ഉയര്‍ത്തിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രകടമായ ഇടതുവിരുദ്ധ വികാരത്തിന് പക്വമായ രാഷ്ട്രീയാടിത്തറ പണിയാന്‍ തൃണമൂല്‍^കോണ്‍ഗ്രസ് കൂട്ടുകെട്ടിന് കഴിഞ്ഞു. ഇലക്ഷന്‍ നടന്ന പത്തില്‍ ഏഴു സീറ്റുകളും തങ്ങളുടേതായിരുന്നില്ലെന്ന ഇടതുവാദം കൊണ്ടായില്ല.
ദീര്‍ഘകാലത്തെ അധികാരവും അതിന്റെ ഭാഗമായി വികസിച്ചുവന്ന അഹന്തയും പശ്ചിമ ബംഗാളിനെ പുതിയ ബദലുകള്‍ തേടാന്‍ നിന്‍ബന്ധിതമാക്കുന്നു എന്നതിനു തന്നെയാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ അടിവരയിടുന്നത്. സി.പി.എം നേരിടുന്ന ജീവല്‍ പ്രതിസന്ധി തന്നെയാണ് ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
എം.സി.എ നാസര്‍ (മാധ്യമം Daily)

ആസാദിന്റെ പുലരുന്ന ആശങ്കകള്‍

എ.ആര്‍

1947 ജൂണ്‍ 14 രാത്രി പന്ത്രണ്ട് മണി. സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ നമ്പര്‍ ടു നേതാവും പില്‍ക്കാല പാക്പ്രധാനമന്ത്രിയുമായ ലിയാഖത്ത് അലിഖാന്റെ ന്യൂദല്‍ഹിയിലെ വസതി. വാതില്‍ക്കല്‍ വന്നുനില്‍ക്കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ദേശീയ സ്വാതന്ത്യ്ര സമരനായകനുമായിരുന്ന മൌലാന അബുല്‍കലാം ആസാദ്. രാഷ്ട്ര വിഭജനത്തെക്കുറിച്ച അന്തിമതീരുമാനമെടുക്കാന്‍ സമ്മേളിച്ച കോണ്‍ഗ്രസ് വര്‍ക്കിങ്കമ്മിറ്റി സമാപിച്ചപാടെ ഇറങ്ങി നടന്നാണ് ആസാദ് മുഹമ്മദലി ലിയാഖത്ത് അലിഖാനെ കാണാനെത്തുന്നത്.
'ലിയാഖത്തിനോട് ഞാന്‍ വന്നെന്ന് പറയൂ' കാവല്‍ക്കാരോട് ആസാദിന്റെ കല്‍പന. 'അദ്ദേഹം ഉറക്കത്തിലാണല്ലോ സാബ്'^വാച്ച്മാന്റെ മറുപടി.
'ലിയാഖത്തിനെ ഉണര്‍ത്തി പറയൂ ആസാദ് കാണാന്‍ വന്നിരിക്കുന്നെന്ന്'^വീണ്ടും ശാസന. സംസാരംകേട്ട് എഴുന്നേറ്റുവന്നത് ബീഗം റാണാ ലിയാഖത്ത്. 'ഈ നേരത്ത് വന്നതെന്ത്' എന്ന ചോദ്യവുമായി അമ്പരപ്പോടെ റാണ, ആസാദിനെ നേരിട്ടപ്പോള്‍ പ്രതികരണം: 'ലിയാഖത്തിനെ ഉണര്‍ത്തൂ'.
കണ്ണുംതിരുമ്മി എഴുന്നേറ്റുവന്ന ലിയാഖത്ത് അലിഖാന്‍ സലാം പറഞ്ഞു ചോദ്യഭാവത്തില്‍ മൌലാനയെ നോക്കിയപ്പോള്‍ മറുപടി: 'വര്‍ക്കിങ് കമ്മിറ്റി യോഗം കഴിഞ്ഞ ഉടനെ ഇറങ്ങിത്തിരിച്ചതാണ് ഞാന്‍. എന്റെ എതിര്‍പ്പിനെ മറികടന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വിഭജനപ്രമേയം അംഗീകരിച്ചിരിക്കുന്നു. ഇനി വിഭജനം നടക്കും. അന്നേരം അഡ്മിനിസ്ട്രേഷനിലും പട്ടാളത്തിലും പൊലീസിലും മറ്റു വകുപ്പുകളിലുമുള്ള മുസ്ലിം ഉദ്യോഗസ്ഥരോട് പാക്കിസ്ഥാനിലേക്ക് മാറാന്‍ ആഹ്വാനം ചെയ്യരുത്. അവരിവിടെത്തന്നെ നില്‍ക്കട്ടെ. സ്വാഭീഷ്ടപ്രകാരം പോകുന്നവര്‍ പോകട്ടെ. ജനസംഖ്യാനുപാതികമായി സര്‍വീസില്‍ മുസ്ലിംകള്‍ കൂടുതലുണ്ട്. അവര്‍ ഇന്ത്യയില്‍ തന്നെ കഴിയേണ്ടത് ആവശ്യമാണ്. സ്വാതന്ത്യ്രാനന്തരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചിതറിക്കിടക്കുന്ന നാലു കോടി മുസ്ലിംകളുടെ സുരക്ഷയാണിപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. രാജ്യം വിഭജിക്കപ്പെടുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ മേലില്‍ ഉദ്യോഗങ്ങളില്‍ കയറിപ്പറ്റുക മുസ്ലിംകള്‍ക്ക് പ്രയാസകരമാവും'.
ലിയാഖത്തിനോട് മൌലാന ഇത്രകൂടി പറഞ്ഞു: 'ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിംലീഗ് നേതാക്കളും രാജ്യം വിട്ടുപോവരുത്. അവര്‍ ഇവിടെ താമസിച്ചു മുസ്ലിംകളെ സംരക്ഷിക്കണം.'
മുസ്ലിംലീഗും മുഹമ്മദലി ജിന്നയും ഉയര്‍ത്തിപ്പിടിച്ച മുസ്ലിം താല്‍പര്യങ്ങള്‍ക്ക് വേണ്ടിത്തന്നെ, വിഭജനത്തെ നിരാകരിക്കുകയും പകരം ഉദാര ഫെഡറല്‍ സംവിധാനമെന്ന ബദല്‍ നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്ത അബുല്‍കലാം ആസാദിന്റെ ദീര്‍ഘദൃഷ്ടിയും സമുദായ സ്നേഹവും അളക്കാന്‍ ഉപര്യുക്ത ഡയലോഗിനോളം ശക്തമായ ഉദാഹരണങ്ങളില്ല. മുസ്ലിംലീഗ് ശത്രുവായി പ്രഖ്യാപിച്ച മൌലാന ആസാദ്, ജിന്നാ സാഹിബിന്റെ വലംകൈയായിരുന്ന ലിയാഖത്ത് അലിഖാനുമായി പുലര്‍ത്തിയ സ്വകാര്യസൌഹൃദത്തിന്റെ കണ്ണാടിയായിരുന്നു പാതിരാവിലെ ഈ സംഗമം എന്നതോടൊപ്പം, ആ സൌഹൃദത്തെ വിഭജനാനന്തരം ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ രക്ഷക്കായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹം നടത്തിയ അവസാനശ്രമം അമ്പരപ്പിക്കുന്നതാണ്. വിഭജനത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം അരനൂറ്റാണ്ടുകാലത്തെ ഇന്ത്യന്‍ മുസ്ലിംജീവിതത്തിന്റെ ദൈന്യാവസ്ഥ വസ്തുതകളിലൂടെയും കണക്കുകളിലൂടെയും അനാവരണം ചെയ്ത ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലിയാഖത്തിനോടുള്ള ആസാദിന്റെ അന്തിമോപദേശത്തിന്റെ പ്രസക്തിക്ക് അടിവരയിടുന്നു. മുസ്ലിം ഭൂരിപക്ഷപ്രവിശ്യകള്‍ ചേര്‍ത്തുവെച്ച് താങ്കള്‍ പാക്കിസ്ഥാന്‍ രൂപവത്കരിച്ചാല്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിന് ആരുണ്ടാവും എന്ന് ജിന്നാസാഹിബിന്റെ നേരെ ചോദ്യം ഉയര്‍ന്നിരുന്നതാണ്. 'പേടിക്കേണ്ട. അതിനായി ചൌധരി ഖലീഖുസ്സമാനെ ഇന്ത്യയില്‍ തന്നെ താമസിക്കാന്‍ ഞാന്‍ ശട്ടം കെട്ടിയിട്ടുണ്ട്'^തികഞ്ഞ ആത്മവിശ്വാസത്തോടെ ഖാഇദെ അഅ്സമിന്റെ മറുപടി. എന്നാല്‍, പാക്കിസ്ഥാന്റെ സ്ഥാപക നേതാവ് കറാച്ചിയിലെത്തും മുമ്പേ യു.പി മുസ്ലിംലീഗ് നേതാവ് ഖലീഖുസ്സമാന്‍ നവജാത രാഷ്ട്രത്തില്‍ അഭയം തേടിയിരുന്നു എന്നത് ചരിത്രസത്യം. അങ്ങനെ ഇടയനില്ലാത്ത ആട്ടിന്‍പറ്റങ്ങളെപ്പോലെ നായകനോ നേതൃത്വമോ ഇല്ലാതെ നാലുകോടി മുസ്ലിംകള്‍ ഇന്ത്യയില്‍ അവശേഷിച്ചു. വിഭജനവേളയിലെ കൂട്ടക്കശാപ്പ് അവരുടെ കണ്ണില്‍ ഇരുട്ട് കയറ്റിയിരുന്നു. എങ്ങോട്ട് പോവണം, ആരാണ് അഭയം എന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുന്നില്‍ അവര്‍ പകച്ചപ്പോഴും പിടിവള്ളിയായത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രിയ സഹപ്രവര്‍ത്തകന്‍ ആസാദ് തന്നെ.
ദല്‍ഹിയിലും പരിസരങ്ങളിലുമുള്ള മുസ്ലിംകുടുംബങ്ങള്‍ കലാപം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പ്രാണനുംകൊണ്ട് അഭയം തേടിയത് മൌലാന ആസാദിന്റെ വീട്ടുവളപ്പിലാണ്. മൌലാന അവര്‍ക്ക് ആഹാരവും അവശ്യസൌകര്യങ്ങളും നല്‍കി. ആസാദിന്റെത്തന്നെ ഉപദേശ പ്രകാരം പ്രധാനമന്ത്രി നെഹ്റു സ്വീകരിച്ച സൈനികനടപടിയിലൂടെ സ്ഥിതി ഒരു വിധം ശാന്തമായപ്പോള്‍ അഭയാര്‍ഥികള്‍ തിരിച്ചുപോയി. അവശേഷിച്ചത് ഒരു വൃദ്ധ മാത്രം.
ബാക്കി കഥ പറയുന്നത് ആസാദ് പതിവായി നമസ്കരിച്ചിരുന്ന പള്ളിയിലെ ഖത്തീബ്: 'ഞാന്‍ മൌലാനയുടെ മഖ്ബറ സന്ദര്‍ശിക്കാന്‍ പോവുമ്പോഴൊക്കെയും വെള്ള ബുര്‍ഖ ധരിച്ച ഒരു വൃദ്ധ അവിടെവന്നു പ്രാര്‍ഥിക്കുന്നത് കാണാമായിരുന്നു. ഒരുനാള്‍ അവരോട് ഞാന്‍ ചോദിച്ചു: ഉമ്മാ, നിങ്ങള്‍ ആസാദിന്റെ ബന്ധുവോ മറ്റോ ആണോ'. പതിവായി ഇവിടെ വന്നു പ്രാര്‍ഥിക്കുന്നത് കണ്ടു ചോദിക്കുന്നതാണ്'. അല്ല മോനേ, ബന്ധുവൊന്നും അല്ല. വിഭജനസമയത്തെ കൊലയും കൊള്ളയും ഭയന്ന് ആസാദിന്റെ വീട്ടുവളപ്പില്‍ അഭയാര്‍ഥിയായി വന്ന ആയിരങ്ങളില്‍ ഒരുവളായിരുന്നു ഞാനും. കലാപം ഒതുങ്ങിയപ്പോള്‍ എല്ലാവരും മടങ്ങിപ്പോയി. ഞാന്‍ മാത്രം ബാക്കിയായി'.
'ഒരു ദിവസം മൌലാന എന്നോട് ചോദിച്ചു: സഹോദരി, താങ്കള്‍ ആരാണ്? എന്തുകൊണ്ടാണ് വീട്ടിലേക്ക് തിരിച്ചുപോവാത്തത്?' ഞാന്‍ ബോധിപ്പിച്ചു: ജനാബ്, ഞാന്‍ ദല്‍ഹിയില്‍ ഒരിടത്ത് പാര്‍ക്കുന്നവളാണ്. എന്റെ വീട് അഭയാര്‍ഥികള്‍ കൈയടക്കിയിരിക്കുന്നു. കലാപത്തില്‍ എന്റെ രണ്ട് ആണ്‍മക്കളും കൊല്ലപ്പെട്ടു. ഇനി ഈ ലോകത്ത് എനിക്കാരുമില്ല. അതിനാലാണ് ഇവിടെത്തന്നെ കഴിയുന്നത്'. മൌലാന എനിക്കൊരു വീട് തരപ്പെടുത്തിത്തന്നു. ഞാന്‍ അതിലേക്ക് താമസം മാറ്റി. എന്റെ വിലാസം അദ്ദേഹം ഡയറിയില്‍ കുറിച്ചിട്ടിരുന്നു. ഓരോ മാസവും ഒന്നാം തീയതി മൌലാനയുടെ വക എനിക്ക് ഭക്ഷ്യസാധനങ്ങളും പൈസയും ലഭിച്ചുകൊണ്ടിരുന്നു. പിന്നെ ഒരിക്കലും ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയില്ല. മൌലാനയുടെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ പരിഭ്രാന്തയായി. ഇനി എന്നെ ആരാണ് സംരക്ഷിക്കുക? എന്റെ ഭാവി എന്താവും?
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് എനിക്ക് പഴയതുപോലെ സാധനങ്ങളും പണവും തന്നപ്പോള്‍ ഞാന്‍ ചോദിച്ചു 'താങ്കള്‍ ആരാണ്'? ആരാണിതൊക്കെ തന്നയച്ചത്. ആഗതന്‍ പറഞ്ഞു. 'മൌലാന ഇങ്ങനെ പലരെയും സഹായിക്കുമായിരുന്നു. അവരുടെയൊക്കെ പേരും വിലാസവും ഡയറിയില്‍ കുറിച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം ജവഹര്‍ലാല്‍ ഡയറി കണ്ടെടുത്തപ്പോള്‍ സഹായച്ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. ഈ സഹായവും അദ്ദേഹം തന്നയച്ചതാണ്. ഇനി ഓരോ മാസവും നിങ്ങള്‍ക്കിത് കിട്ടിക്കൊണ്ടിരിക്കും'. അങ്ങനെ ആസാദ് തുടങ്ങിവെച്ച സഹായം ജവഹര്‍ലാലിന്റെ മരണംവരെ തുടര്‍ന്നു.
നവഭാരത ശില്‍പികളുടെ ജീവകാരുണ്യ മനസ്സ് അനാവരണം ചെയ്യുന്ന ഈ സംഭവം നെഹ്റുവിന്റെയും ആസാദിന്റെയും അഗാധ സൌഹൃദത്തിന്റെ ഉള്ളറകളിലേക്കു കൂടി വെളിച്ചം വീശുന്നതാണ്.
വിഭജനാനന്തര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദുര്‍ഗതി മാത്രമല്ല മൌലാന ദീര്‍ഘദര്‍ശനം ചെയ്തത്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട പാക്കിസ്താന്റെ ഭാവിയെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു. ചൌധരി ഫസല്‍ ഇലാഹി ^പില്‍ക്കാലത്ത് ഇദ്ദേഹം പാക്കിസ്താന്‍ പ്രസിഡന്റായി^ ഔദ്യോഗികാവശ്യത്തിന് 1957ല്‍ ന്യൂദല്‍ഹിയിലെത്തി. അന്നേരം വിദ്യാഭ്യാസമന്ത്രിയായിരുന്ന മൌലാന ആസാദിനെയും സന്ദര്‍ശിച്ചു. സംഭാഷണവേളയില്‍ ഫസല്‍ ഇലാഹി ചോദിച്ചു: 'മൌലാനാ, താങ്കളല്ലേ പറഞ്ഞിരുന്നത് പാക്കിസ്താന്‍ ഉണ്ടാവുകയില്ലെന്ന്. പാക്കിസ്താന്‍ ഉണ്ടായി, വിജയകരമായി നടക്കുകയും ചെയ്യുന്നു.'
അല്‍പനേരം മിണ്ടാതിരുന്ന മൌലാന പ്രതിവചിച്ചു: സഹോദരാ, പാക്കിസ്താന്‍ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാക്കിസ്താന്‍ ഉണ്ടാവരുതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ പാക്കിസ്താന്‍ ഉണ്ടായിരിക്കുന്നു. പക്ഷേ, എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ. ഇന്ത്യ ഒരു രാജ്യമായിരുന്നു, ഇപ്പോഴും ഒരു രാജ്യമാണ്. പാക്കിസ്താന്‍ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.'
അതേ, ആ പരീക്ഷണത്തിന്റെ ഭാഗധേയം ആറ് പതിറ്റാണ്ടുകള്‍ക്കു ശേഷവും ത്രാസില്‍ കിടന്നാടുമ്പോള്‍ യശശãരീരനായ അബുല്‍കലാമിന്റെ ദീര്‍ഘദൃഷ്ടിയുടെ മുന്നില്‍ അമ്പരക്കാതിരിക്കാന്‍ ആര്‍ക്കാവും!
(സംഭവങ്ങള്‍ക്ക് അവലംബം: പാക് പണ്ഡിതനായ മുഹമ്മദ് ഇസ്ഹാഖ് ഭട്ടിയുടെ 'മൌലാന അബുല്‍കലാം ആസാദ്' എന്ന ലേഖനം ^ഖൌമി ഡൈജസ്റ്റ്. ലാഹോര്‍ 1987: വാള്യം:10 ലക്കം:6).

(madhyamam Daily)

ഒളിച്ചോടാം പക്ഷേ കല്യാണം...?

‘വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും നിന്നെ ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തോളാം’ എന്ന് കാതില്‍ പറയുന്ന കള്ളക്കാമുകനെ വിശ്വസിക്കുന്നതിന് മുന്‍പ് കാമുകിമാര്‍ ഇതൊന്ന് വായിക്കൂ. സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയി 50 രൂപയുടെ മുദ്രപത്രത്തില്‍ വിവാഹ ഉടമ്പടി രജിസ്റ്റര്‍ ചെയ്യുന്ന സമ്പ്രദായം സര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്‌പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ അനുസരിച്ച്‌ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കി ചട്ടപ്രകാരം നടത്തുന്ന വിവാഹങ്ങളേ ഇനി സബ്‌രജിസ്‌ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ.

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടക്കുന്ന നിയമസാധുതയില്ലാത്ത വിവാഹ രജിസ്ട്രേഷനുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ മുന്‍‌കൈ എടുക്കണമെന്ന് ഹൈക്കോതി ഡിവിഷന്‍ ബെഞ്ച് 2008ലാണ് നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒന്നര വര്‍ഷം കഴിഞ്ഞ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായത്. ഇതിന്‌ കേരള രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്‌ത്‌ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടുണ്ട്.

നിലവില്‍ 18 വയസ്‌ കഴിഞ്ഞ ആണിനും പെണ്ണിനും തങ്ങള്‍ ഒരുമിച്ചുജീവിക്കുകയാണെന്ന്‌ കാണിച്ച്‌ ഉടമ്പടി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. ഇതിന്‌ നിയമസാധുതയൊന്നും ഇല്ലെന്ന കാര്യം ഭൂരിഭാഗം കാമുകികമാര്‍ക്കും അറിവില്ലാത്ത കാര്യമായിരുന്നു. ഇങ്ങനെ വഞ്ചിക്കപ്പെടുന്ന (പ്പെട്ട) വരുടെ എണ്ണം എണ്ണിയിലാടുങ്ങാതതാണ്.

മുന്‍കൂര്‍ നോട്ടീസോ വയസു തെളിയിക്കുന്ന രേഖയോ ഒന്നും വേണ്ടാ എന്നായിരുന്നു ഇത്തരത്തിലുള്ള രജിസ്റ്റര്‍ മര്യേജിന്‍റെ ആകര്‍ഷണവും പ്രത്യേകതയും. ആകെ വേണ്ടത് അമ്പതുരൂപയുടെ മുദ്രപ്പത്രവും രണ്ട്‌ സാക്ഷികളും മാത്രം. സബ്‌രജിസ്‌ട്രാറുടെ കാഴ്‌ചപ്പാടില്‍ പെണ്‍കുട്ടിക്ക്‌ 18 തികഞ്ഞു എന്ന്‌ ബോധ്യപ്പെട്ടാല്‍ മാത്രം മതിയായിരുന്നു.

പൗരത്വം പോലും ഇത്തരത്തിലുള്ള വിവാഹ ഉടമ്പടി രജിസ്ട്രേഷന് പ്രശ്‌നമല്ലായിരുന്നു എന്നറിയുമ്പോഴാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്ര അലംഭാവമായാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാവുക. മാലിക്കല്യാണങ്ങളെല്ലാം ഇത്തരത്തിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിയമപ്രകാരമുള്ള വിവാഹമെന്ന് ധരിപ്പിച്ചാണ് പെണ്‍കുട്ടികളെ ഇത്തരത്തിലുള്ള വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നത്.

ഇങ്ങനെ വിവാഹിതരാവുന്നവര്‍ക്ക്‌ നിയമപരമായി വിവാഹമോചനം നേടാനോ ഇവര്‍ക്ക്‌ ജനിക്കുന്ന കുട്ടികള്‍ക്ക്‌ നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കാനും കഴിയുമായിരുന്നില്ല എന്നകാര്യംവും വിദഗ്ധമായി മറച്ചുവെച്ചായിരുന്നു കല്യാണങ്ങള്‍.

സര്‍ക്കാരിന്‍റെ പുതിയ നിബന്ധനപ്രകാരം സ്‌പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ അനുസരിച്ച്‌ ആണോ പെണ്ണോ അവരുടെ പരിധിയിലുള്ള രജിസ്‌ട്രാര്‍ ഓഫീസില്‍ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കണം. ഇതില്‍ എതിര്‍പ്പുണ്ടോയെന്ന്‌ ആരാഞ്ഞ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നോട്ടീസ്‌ പതിക്കും. മുപ്പത്‌ ദിവസം കഴിഞ്ഞ്‌ തിരിച്ചറിയാനും വയസ്‌ തെളിയിക്കാനുമുള്ള രേഖകളുമായി നേരിട്ട്‌ ഹാജരായി സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ വിവാഹിതരാവാന്‍ കഴിയുള്ളു.

ലൌ ജിഹാദ് കാരണം പ്രണയിക്കാന്‍ പേടിക്കുന്ന കാമുകീ കാമുകന്‍‌മാരെ ഇനി പ്രണയിച്ച് ഒളിച്ചോടി പോയാലും അവിടെയും നിങ്ങള്‍ ഞങ്ങളേ വെറുതെ വിടില്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. സര്‍ക്കാരിന്‍റെ നടപടി അല്‍പ്പം കഠിനമാണെങ്കിലും നിയമപരമാണ്. അല്ലെങ്കിലും എളുപ്പം നേടുന്ന പ്രണയത്തിനാണ് എന്താണൊരു വിലയുളളത്.

(വെബ്‌ദുനിയ)